ഇറാന്‍റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം -ബഹ്റൈൻ വിദേശകാര്യ മന്ത്രി
text_fieldsമനാമ: ബഹ്‌റൈൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ജോർഡൻ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറുകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പ്രസ്താവിച്ചു. ഇത്തരം പ്രകോപനപരമായ നടപടികൾ പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തർക്കങ്ങൾ പരിഹരിക്കാൻ സമാധാനം, ചർച്ചകൾ, നയതന്ത്രം എന്നിവയിൽ ബഹ്‌റൈനും മറ്റ് അറബ് രാജ്യങ്ങളും ഉറച്ചുനിൽക്കുമ്പോൾ, ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ ആക്രമണങ്ങൾ ഒട്ടും ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത് അയൽപക്ക ബന്ധങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും അതിവിദഗ്ധമായി തടഞ്ഞ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിനെ മന്ത്രി അഭിനന്ദിച്ചു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സൈന്യം സർവ സജ്ജമാണെന്നും സഹോദര രാജ്യങ്ങളിലെ സൈന്യവുമായി ചേർന്ന് പ്രതിരോധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമദ് രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ രാജ്യം ഈ പ്രതിസന്ധിയെ വളരെ കാര്യക്ഷമമായാണ് നേരിടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ജി.സി.സിയുടെ നിലവിലെ അധ്യക്ഷ രാജ്യം എന്ന നിലയിൽ, ബാഹ്യമായ ഏത് ആക്രമണങ്ങളെയും നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ഐക്യവും ഐക്യദാർഢ്യവും ബഹ്‌റൈൻ ഉയർത്തിപ്പിടിക്കുമെന്നും ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് സുരക്ഷ ഏജൻസികളുടെയും സിവിൽ ഡിഫൻസ് വിഭാഗത്തിന്‍റെയും പ്രവർത്തനങ്ങളെയും മന്ത്രി പ്രസ്താവനയിൽ പ്രശംസിച്ചു.


