പ്രവാസി പെൻഷനും അവതാളത്തിൽ?
text_fieldsമനാമ: 60 കഴിഞ്ഞ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവാസി പെൻഷന്‍റെ ഈ മാസത്തെ തുക ലഭിക്കാൻ വൈകുന്നതായി പരാതി. 15ാം തീയതിക്കുള്ളിൽ ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ ഈ മാസം 19 ആയിട്ടും ലഭിച്ചിട്ടില്ലെന്നാണ് പരാതി. മറ്റു സാമൂഹിക പെൻഷനുകൾ മുടങ്ങിയപ്പോഴും 2023ന് ശേഷം പ്രവാസി പെൻഷൻ മുടങ്ങാതെ തുടർന്നിരുന്നു.
2023 ജനുവരിയിലാണ് പെൻഷൻ ആദ്യമായി മുടങ്ങുന്നത്. എന്നാൽ, പിന്നീട് പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പെൻഷൻ ദുരവസ്ഥ നേരിടുകയാണ്. ഏപ്രിലിലെ പെൻഷനാണ് മേയ് 15ന് മുമ്പ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 19 ആയിട്ടും ലഭിക്കാത്തതിനാൽ ഇത് മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരാണ് ദുരിതത്തിലായത്. 60 വയസ്സ് കഴിഞ്ഞ നാട്ടിലുള്ള പ്രവാസികൾക്ക് 3000 രൂപയും വിദേശത്തുള്ളവർക്ക് 3500 രൂപയുമാണ് പെൻഷൻ തുകയായി ലഭിക്കുന്നത്.
ഒട്ടു മിക്കവരും മരുന്നുവാങ്ങാനും മറ്റുമായി ആശ്രയിച്ചിരുന്നത് ഈ തുകയാണ്. മറ്റേത് ക്ഷേമ പെൻഷനേക്കാളും ഉയർന്ന അംശാദായമാണ് പ്രവാസികൾ ക്ഷേമ പെൻഷനായി അടച്ചുകൊണ്ടിരുന്നത്. മാസം 350 രൂപ മിനിമം അഞ്ച് വർഷത്തേക്കാണ് അടക്കുന്നത്. അതിൽ കൂടുതൽ വർഷം അടക്കുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ ഔദാര്യമായിട്ടല്ല അവകാശമായിട്ട് തന്നെ ഇതിനെ പരിഗണിക്കണമെന്നും എത്രയും വേഗം പെൻഷൻ നൽകാൻ സർക്കാർ തയ്യാറാകണമെന്നുമാണ് ബഹ്റൈൻ കെ.എം.സി.സിയുടെയും പ്രവാസി പെൻഷൻ സംരക്ഷണ സമിതിയുടെ ആവശ്യം. പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ച് പ്രവാസി ക്ഷേമനിധി ബോർഡിൽ വിളിച്ചപ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് സാമൂഹിക പ്രവർത്തകൻ ഫൈസൽ വല്യാപ്പിള്ളി പറയുന്നത്. ഇരുപതാം തീയതിക്ക് ശേഷം നൽകിത്തുടങ്ങിയേക്കാമെന്ന് പിന്നീട് അനൗദ്യോഗിക മറുപടി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സർക്കാർ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പ്രവാസി ക്ഷേമനിധി പെൻഷനെ കൂടി ബാധിച്ചിരിക്കുന്നുവെന്നാണ് പ്രവാസികളുടെ ആരോപണം. ഇത് പ്രവാസികളുടെ ക്ഷേമനിധി പെൻഷനിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയേക്കാമെന്ന ആശങ്കയും സാമൂഹികപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കൂടാതെ വിദേശത്തുള്ളവരുടെ പെൻഷൻ 5000 രൂപയായും നാട്ടിൽ മടങ്ങിയെത്തിയവരുടേത് 4000 രൂപയായും ഉയർത്തുമെന്നും, 60 വയസ്സു കഴിഞ്ഞ പ്രവാസി ക്ഷേമനിധിയിൽ ഉൾപ്പെടാത്തവർക്ക്, അവരുടെ സാമ്പത്തികനില കണക്കിലെടുത്ത് സാമൂഹിക സുരക്ഷ പെൻഷനെങ്കിലും ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇടതുപക്ഷ സർക്കാറിന്‍റെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നെങ്കിലും ഇതു വരെ നടപ്പാക്കിയിട്ടില്ല.