ആഡംബര ടൂർ പാക്കേജുകൾ ചെറിയ തുകക്ക് വാഗ്ദാനം നൽകി പണം തട്ടുന്നു; പറ്റിക്കപ്പെടുന്നവരിൽ മലയാളികളും
text_fieldsമനാമ: അവധിക്കാലം ലക്ഷ്യമിട്ട് ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്ന സംഘം ബഹ്റൈനിൽ സജീവം. ഇതുവരെ കെണിയിൽ പെട്ടത് മലയാളികളടക്കം നിരവധി കുടുംബങ്ങൾ. ഇന്ത്യ, യൂറോപ്പ്, സിങ്കപ്പൂർ, മലേഷ്യ തുടങ്ങി ലോകത്തിന്‍റെ പലയിടങ്ങളിലേക്കും ചെറിയ നിരക്കിൽ ടൂർ ഓഫർ ചെയ്തും വിമാന ടിക്കറ്റടക്കം നൽകാമെന്നും പറഞ്ഞാണ് വഞ്ചിക്കുന്നത്. ആഡംബര ഹോട്ടലുകളിലെ താമസം, ടൂർ ഗൈഡ്, ഭക്ഷണം തുടങ്ങിയ ത്രസിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകി വിശ്വസനീയമായ രൂപത്തിലാണ് സംഘം ഓരോരുത്തരേയും സ്വാധീനിക്കുന്നത്. നറുക്കെടുപ്പ് വിജയികളായെന്ന് പറഞ്ഞ് വിളിച്ചാണ് ഇവർ ജനങ്ങളെ ആകർഷിപ്പിക്കുന്നത്. അതൊരു കെണിയാണെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.
പറഞ്ഞ് വീഴ്ത്തുന്ന തട്ടിപ്പ് രീതി
ബഹ്റൈനിലെ പ്രമുഖ ഷോപ്പിങ് മാളുകളിലും മറ്റ് സ്വീകാര്യമായ ഇടങ്ങളിലും സംഘം കെണി ഒരുക്കി ഇരിപ്പുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ഒരു കൗണ്ടറൊരുക്കി നറുക്കെടുപ്പ് എന്ന രൂപേണ കൂപ്പൺ എഴുതി നൽകാൻ ജനങ്ങളോട് ആവശ്യപ്പെടും. സ്ത്രീകളെയാണ് സംഘം ഇതിനായി പ്രധാനമായും ലക്ഷ്യമിടുക. നറുക്കെടുപ്പ് തീയതി കഴിഞ്ഞ ഉടനെ ഫോൺ നമ്പറുകളിലേക്ക് നിങ്ങൾ വിജയികളായെന്ന് പറഞ്ഞ് വിളിക്കും. കുടുംബത്തോടൊപ്പം പ്രമുഖ ഹോട്ടലിലേക്ക് സമ്മാനം സ്വീകരിക്കനെത്തണമെന്നാണ് അറിയിക്കുക. ഹോട്ടലിൽ സംഘാംഗങ്ങൾ ഇവരെയും കാത്ത് ഒരു പരിപാടി സജ്ജമാക്കും. അതിലേക്കെത്തിപ്പെടുന്നവരെയെല്ലാം പ്രലോഭിപ്പിക്കുന്ന രീതിയിൽ ടൂർ വാഗ്ദാനം നൽകുക എന്നതാണ് സംഘങ്ങളുടെ പിന്നീടുള്ള ശ്രമം.
വിമാന ടിക്കറ്റടങ്ങിയ രാജ്യാന്തര ടൂറുകൾ ചെറിയ തുകയുടെ പാക്കേജോടെ നൽകാമെന്നാവും വാഗ്ദാനം. വിസ മാത്രം എടുത്താൽ മതി. ബാക്കി മുഴുവൻ ചിലവും ഇവരുടെ പാക്കേജിൽ ഉൾപ്പെടും. നാട്ടിലേക്ക് അവധിക്ക് പോകാനൊരുങ്ങുന്ന ഒരു കുടുംബങ്ങളെയാണ് ഈ വാഗ്ദാനങ്ങൾ കൂടുതലായും പ്രലോഭിപ്പിക്കുക. പറയപ്പെടുന്ന രാജ്യത്തേക്കും തിരിച്ച് നാട്ടിലേക്കോ അതെല്ലെങ്കിൽ തിരിച്ച് ബഹ്റൈനിലോക്കോ അവർ ടിക്കറ്റ് തയ്യാറാക്കി നൽകാമെന്നും പറയും. അഡ്വാൻസായി ഈ പരിപാടിയിൽ വെച്ച് തന്നെ ഒരു തുക സംഘം തട്ടിയെടുക്കും. പിന്നീട് ടിക്കറ്റ് നൽകാമെന്ന് പറയപ്പെടുന്ന തീയതിക്കകം ബാക്കി തുകയും നൽകണം. അത്തരത്തിൽ ഒറ്റത്തവണയും അല്ലാതെയുമായി 100 മുതൽ 800 ദീനാറിലധികം തുക ഇതിനോടകം പലരും നൽകിയതായാണ് അറിവ്.
മംഗളൂർ സ്വദേശികളാണ് അധികവും തട്ടിപ്പ് സംഘത്തിലുള്ളതെന്നാണ് ഇരയായവർ പറയുന്നത്. ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്ന കമ്പനി സി.ആർ, സ്റ്റാമ്പ്, സീൽ, ഓഫീസ് എന്നിവയുള്ള സംഘം ഒരു വേളയിലും തങ്ങൾ തട്ടിപ്പുകാരാണെന്ന് തോന്നിപ്പിച്ചിരുന്നില്ല. പണമടച്ചവർ പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്നും ഇമെയിലുകൾക്ക് മറുപടി ലഭിക്കുന്നില്ലെന്നുണാണ് പരാതിപ്പെടുന്നത്.
തട്ടിപ്പിനിരയായ ഒരു മലയാളി സംസാരിക്കുന്നു
ബഹ്റൈനിലെ ഒരു പ്രമുഖ ഷോപ്പിങ് മാളിൽ വെച്ചാണ് ഈ സംഘത്തെ പരിചയപ്പെടുന്നത്. ട്രാവൽസ് കമ്പനിയാണെന്നും, ഇത് ഭാഗ്യ പരീക്ഷണ നറുക്കെടുപ്പാണെന്നും പറഞ്ഞാണ് അവർ സമീപിക്കുന്നത്. ഫോൺ നമ്പറടക്കം എഴുതി വാങ്ങി. പിന്നീട് ഒരു ദിവസം ഞങ്ങൾ നറുക്കെടുപ്പിൽ വിജയികളായെന്ന് പറഞ്ഞ് വിളിച്ചു. കുടുംബത്തെയും കൂട്ടി ബഹ്റൈനിലെ ഒരു ആഢംബര ഹോട്ടലിലേക്ക് വരാനാണ് പറഞ്ഞത്. ഉറപ്പ് വരുത്താൻ ഞാൻ ഹോട്ടലിലേക്കും വിളിച്ചിരുന്നു. അവരും പരിപാടി ഉണ്ടെന്ന സ്ഥിരീകരണം നൽകി. ഞങ്ങളോടൊപ്പം മറ്റ് ചിലരും കുടുംബത്തോടം അവിടെ എത്തിയിരുന്നു. ഒരോ കുടുംബത്തിനും ഒരാളെന്ന രീതിയിൽ അവർ ഞങ്ങളെ സമീപിച്ചു. പിന്നീട് നമ്മളുടെ വിവരങ്ങൾ ആരാഞ്ഞു. താൽപര്യങ്ങളും മറ്റും മനസ്സിലാക്കി. ഒരു ടൂർ പോകാൻ താൽപര്യമുള്ളവരാണെന്ന് തോന്നിപ്പിച്ചാൽ അത്ഭുതപ്പെടുത്തുന്ന വാഗ്ദാനങ്ങളാണ് പിന്നീട് നൽകുക.
നറുക്കെടുപ്പിൽ വിജയികളായെന്ന് ധരിപ്പിച്ച് ഞങ്ങൾക്ക് ചില വൗച്ചറുകളും സമ്മാനങ്ങളും നൽകി. യൂറോപ്പ് ടൂർ പാക്കേജാണ് ഞങ്ങൾക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ ഞങ്ങളവിടെ പോയതാണെന്ന് പറഞ്ഞൊഴിഞ്ഞപ്പോൾ മറ്റ് സ്ഥലങ്ങളെ പരിചയപ്പെടുത്തി. അവസാനം ഇന്ത്യൻ ടൂറിസം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ടിക്കറ്റിനായി ആ സമയം ഞങ്ങളുടെ പക്കൽ നിന്ന് 110 ദീനാർ അഡ്വാൻസും വാങ്ങി. ഞങ്ങൾ നാലു പേർക്ക് 440 രൂപയായിരുന്നു ഇന്ത്യൻ ട്രിപ്പിനാകമാനം അവർ വാഗ്ദാനം ചെയ്തിരുന്നത്. അതിൽ വിമാന ടിക്കറ്റുകളടക്കം ഉൾപ്പെടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നു.
3 വർഷം വരെ കാലയളവാണ് പാക്കേജിന് അവർ നൽകുന്നത്. എന്നാൽ പിന്നീട് എന്തോ പ്രശ്നം തോന്നിയപ്പോഴാണ് പണം തിരികെ വാങ്ങാനെന്ന രൂപേണ ഞാൻ അവരെ വിളിക്കുന്നത്. കോളുകൾക്കോ മെയിലുകൾക്കോ മറുപടിയുണ്ടായിരുന്നില്ല. അവരുടെ ഓഫീസ് പ്രവർത്തിച്ചിടം അടഞ്ഞുകിടക്കുകയുമാണ്. അപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഞാൻ അറിയുന്നത്. പക്ഷേ ആ സമയം കൊണ്ട് എന്‍റെ സുഹൃത്തുക്കളടക്കം നിരവധി പേർ ഇവരുടെ കെണിയിൽ അകപ്പെട്ടിരുന്നു. അതിൽ പലരും മുഴുവൻ തുക അടച്ചവരും പകുതി അടച്ചവരും ചെറിയ അഡ്വാൻസ് കൊടുത്തവരുമുണ്ട്.
ജാഗ്രത പാലിക്കണം സൂക്ഷിക്കണം
ബഹ്റൈൻ നമ്പറുകളിലാണ് ഇവർ ജനങ്ങളുമായി സംവദിക്കുന്നത്. ഇപ്പോഴും അവർ രാജ്യത്ത് തന്നെ തുടരുന്നുണ്ടാകാം എന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. പലരും പൊലീസ് സ്റ്റേഷനിൽ ഇതിനോടകം കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഒരുപാട് പേർ ഈ കെണിയിൽ പെട്ടിട്ടുണ്ട്. പലരും മടികാരണം പറയാതിരിക്കുകയാണെന്നാണ് ഇരകൾ പറയുന്നത്. മാളുകളിലോ മറ്റ് പൊതു ജനങ്ങൾ കൂടുന്നിയടങ്ങളിലോ നറുക്കെടുപ്പെന്ന് പറഞ്ഞ് നമ്പറുകൾ എഴുതിയിടുന്നവർ ശ്രദ്ധിക്കണം.
ടൂർ പാക്കേജ് എന്ന് പറഞ്ഞ് തരുമ്പോൾ മുഴുവൻ വിവരങ്ങളും അറിയാൻ ശ്രമിക്കണം. പണം കൈമാറുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ചും അവരുടെ രജിസ്ട്രേഷൻ വിശ്വസ്തത എന്നിവ പരിശോധനക്ക് വിധേയമാക്കണം. തട്ടിപ്പ് സംശയം തോന്നിയാൽ എത്രയും വേഗം അധികൃതരെ അറിയിക്കുക. മറ്റ് ജി.സി.സി രാജ്യങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവധിക്കാലം തന്നെയാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യവും. ജാഗ്രത പാലിക്കേണ്ടത് നമ്മളാണ്.