ആഡംബര ടൂർ പാക്കേജ് തട്ടിപ്പ്; ഇരയായവരിൽ മലയാളി നഴ്സ് ദമ്പതികളും
text_fieldsമനാമ: ആഡംബര ടൂർ പാക്കേജ് തട്ടിപ്പിനിരയായവരിൽ മലയാളി നഴ്സ് ദമ്പതികളും. കശ്മീരിലേക്ക് യാത്ര പാക്കേജ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ തട്ടിപ്പ് സംഘം കെണിയിൽ വീഴ്ത്തിയത്. പ്രമുഖ ഷോപ്പിങ് മാളിൽ വെച്ച് നറുക്കെടുപ്പെന്ന വ്യാജേനെ നമ്പർ കൈക്കലാക്കുകയും വിജയികളായെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയുമായിരുന്നു. ബഹ്റൈനിലെ പ്രമുഖ ഹോട്ടലിലേക്കാണ് ഇവരെയും വിളിച്ചു വരുത്തിയത്.
സംഭവത്തെ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ;
“ഞാനും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. സൽമാനിയ ഹോസ്പിറ്റലിലാണ് ഞാനും ഭാര്യയും ജോലി ചെയ്യുന്നത്. വാർഷിക അവധിക്കായി മേയിലാണ് നാട്ടിലേക്ക് പോകാറുള്ളത്. ഒരുക്കങ്ങൾക്കിടെയാണ് തട്ടിപ്പ് സംഘത്തിന്‍റെ വലയിലാവുന്നത്. അവർ പറഞ്ഞ പ്രകാരം ഹോട്ടലിലെത്തുകയും അവിടെ വെച്ച് ഞങ്ങൾക്ക് കശ്മീർ ടൂർ പാക്കേജ് ചെറിയ വിലയ്ക്ക് ഓഫർ ചെയ്യുകയുമായിരുന്നു. നാല് പേർക്ക് കൂടി ബഹ്റൈനിൽ നിന്ന് കശ്മീരിലേക്കും അവിടെ നിന്ന് നാട്ടിലേക്കും യാത്ര ടിക്കറ്റും താമസവും ഭക്ഷണവുമടങ്ങിയ കശ്മീർ പാക്കേജും 175 ദീനാറിന് നൽകാമെന്നായിരുന്നു വാഗ്ദാനം.
വിശ്വസനീയമായ രീതിയിൽ മുമ്പ് പലരെയും ഇതേ പാക്കേജിൽ കൊണ്ടു പോയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തെളിവുകളും അവർ ഞങ്ങളെ കാണിപ്പിച്ചു. അന്ന് 50 ദീനാർ അഡ്വാൻസും നൽകിയിരുന്നു. യാത്ര തീയതിയുടെ ഒരു മാസം മുന്നേ ബാക്കി തുക നൽകണമെന്ന് പറയുകയുമുണ്ടായി. ഒരാഴ്ചക്ക് ശേഷം അഡ്വാൻസ് അടച്ചതിന്‍റെ ബില്ലും മറ്റ് വിവരങ്ങളും മെയിൽ വഴി ലഭിച്ചു. അതിനു ശേഷം ഗുദൈബിയയിലുള്ള ഇവരുടെ ഓഫിസിലേക്ക് ബാക്കി തുക നൽകാനായി പോയിരുന്നു. ആ സമയം അവരുടെ ഓഫിസ് സ്റ്റാഫ് എനിക്ക് മറ്റൊരു ഓഫർ നൽകി. ഒരാൾക്ക് ഏഴ് ദീനാർ വീതം കൂടുതലടച്ചാൽ കശ്മീരിന് പകരം ജോർജിയയിലേക്ക് ഇന്‍റർ നാഷനൽ പാക്കേജ് നൽകാമെന്ന് പറഞ്ഞു. അങ്ങനെ അവർ നൽകിയ ഐബാൻ നമ്പറിലേക്ക് ജോർജിയ യാത്രക്കെന്ന നിലക്ക് മുഴുവൻ തുകയും ഞാൻ നൽകി. അന്ന് തിരികെ പോന്ന ഞാൻ പിന്നീട് യാത്രയുടെ തീയതി അന്വേഷിച്ച് വിളിച്ചപ്പോഴാണ് തട്ടിപ്പിനിരയായതിന്‍റെ ആദ്യ ലക്ഷണം കണ്ടു തുടങ്ങിയത്.
അന്ന് ഫോൺ എടുത്തത് പതിവായി ഫോൺ എടുക്കുന്ന ആളല്ലായിരുന്നു. അവർ പണവുമായി കടന്നു കളഞ്ഞുവെന്നും നിങ്ങളുടെ പാക്കേജുമായി നമുക്ക് മുന്നോട്ട് പോവാമെന്നും പറഞ്ഞു. പക്ഷേ അവർ കശ്മീരിലേക്ക് മാത്രമേ യാത്ര അനുവദിക്കുള്ളൂ എന്നായി പിന്നീട്. അധികമടച്ച തുക തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ അതിന് ശേഷം ഞങ്ങളുടെ വാർഷിക അവധിക്ക് സാധ്യമാകാത്ത തരത്തിൽ യാത്രക്കുള്ള ഒരു സമയം അവർ നൽകി. അതു പറ്റില്ലെന്ന് പറഞ്ഞ ഞാൻ മുഴുവൻ തുകയും തിരികെ നൽകാൻ ആവശ്യപ്പെട്ടു. തിരികെ നൽകാമെന്നേറ്റ അവർ നിങ്ങൾ നാട്ടിലേക്ക് പോയിക്കോളൂ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുമെന്നും പറഞ്ഞു. എന്നാൽ പിന്നീട് വിളിച്ചപ്പോയൊന്നും ഇവരെ കിട്ടിയിരുന്നില്ല.”
മലയാളികളടക്കം നിരവധി പേർ ഇതിനോടകം തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വരും ദിവസങ്ങളിൽ ഇരയായവർ കൂടുതൽ രംഗത്ത് വന്നേക്കാം. നാണക്കേടാവുമെന്ന തോന്നലിൽ പറയാനുള്ള മടികാരണം പലരും അവഗണിച്ചു വിടുന്നുവെന്ന ആക്ഷേപവും സജീവമായുണ്ട്. ജനങ്ങളുടെ ഈ ദൗർബല്യം മുതലാക്കിയാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. നിങ്ങളുമായി ബന്ധപ്പെട്ടവരോ അല്ലാത്തവരോ ഈ സമാന തട്ടിപ്പിനിരയായിട്ടുണ്ടെങ്കിൽ വിവരങ്ങൾ നൽകാൻ ഞങ്ങളുമായി bahrain@gulfmadhyamam.net എന്ന മെയിലിൽ ബന്ധപ്പെടാവുന്നതാണ്.