Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്നുവരെ സ്കൂൾ...

ഇന്നുവരെ സ്കൂൾ വരാന്ത കാണാത്ത കുട്ടി ചോദിക്കുന്നു;‘ഉമ്മാ ഞാൻ എന്നാ സ്കൂളിൽ പോവുക’

text_fields
bookmark_border
ഇന്നുവരെ സ്കൂൾ വരാന്ത കാണാത്ത കുട്ടി ചോദിക്കുന്നു;‘ഉമ്മാ ഞാൻ എന്നാ സ്കൂളിൽ പോവുക’
cancel

മനസ്സ് പതറിപ്പോവുന്ന ഇത്തരം ചോദ്യങ്ങളാണ് പ്രവാസ കുടുംബങ്ങളിൽ പലയിടത്തും ഉയർന്നുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കേണ്ടിവന്ന ഒരു കുടുംബത്തിന്‍റെ ദുരവസ്ഥയാണിത്. ആറ് വയസ്സായ മകൻ ഇതുവരെ സ്കൂളിന്‍റെ വരാന്ത കണ്ടിട്ടില്ല. കുട്ടിക്ക് വിദ്യാഭ്യാസം നൽകാതിരുന്നത് മനഃപൂർവമല്ലെന്നാണ് ബഹ്റൈനിൽ താമസിക്കുന്ന കണ്ണൂരുകാരായ ദമ്പതികൾ പറയുന്നത്.

പ്രതീക്ഷക്കൊത്ത് വരുമാനം വരാത്തതും ജീവത സാഹചര്യം ദുരിതത്തിലായതുമാണ് ഈ തീരുമാനത്തിന് മുതിരേണ്ടിവന്നത്. അഞ്ച് വർഷമായി ബഹ്റൈനിൽ കോൾഡ് സ്റ്റോറിലെ ജീവനക്കാരനായി തുടരുകയാണ് ഭർത്താവ്. എന്നാൽ, നാട്ടിലെ പ്രാരബ്ധവും വീടെന്ന സ്വപ്നവും പൂവണിയിക്കാൻ അക്കൗണ്ടന്‍റായ ഭാര്യയെക്കൂടി രണ്ട് വർഷം മുമ്പ് ബഹ്റൈനിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന് മകന് നാല് വയസ്സായിരുന്നു. വന്ന സാഹചര്യത്തിൽ ചെറിയ ട്യൂഷൻ കൊടുത്തും മറ്റുമായി പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചിരുന്നു. എന്നാൽ, ഒന്നാം ക്ലാസിൽ ചേർക്കേണ്ട സമയമായപ്പോൾ ഉയർന്ന ഫീസ് നൽകി മകനെ സ്കൂളിൽ പറഞ്ഞ‍യക്കാൻ അവർക്കായില്ല. ഭാര്യക്ക് ലഭിക്കുന്ന ശമ്പളവും കോൾഡ് സ്റ്റോറിലെ വരുമാനവും കുടുംബനാഥന് മകനെ പഠിപ്പിക്കാൻ മാത്രമുള്ളതില്ലായിരുന്നു. റൂമിന്‍റെ വാടകയും നിത്യ ചെലവുകളും കഴിഞ്ഞുപോവുന്ന അവസ്ഥയാ‍ണ് പല മാസവും. നാട്ടിൽ വീടുപണി പകുതിയിലെത്തി നിൽക്കുകയാണ്. മൂത്ത മകൾ മുത്തശ്ശിയുടെ കൂടെ നാട്ടിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. മകനാകട്ടെ മാതാവിനെ വിട്ട് മാറിനിൽക്കാൻ പറ്റാത്ത സാഹചര്യവും.

ഇതാണ് ഇവരെ കൂടുതൽ മാനസിക പ്രയാസത്തിലാക്കിയത്. ഇടക്കിടെ മകൻ ‘ഉമ്മാ ഞാൻ എന്നാ സ്കൂളിൽ പോവുക’ എന്ന ചോദ്യവുമായി വരും, പ്രയാസങ്ങൾ ബോധ്യപ്പെടേണ്ട പ്രായമല്ലാത്തതിനാൽ മകന്‍റെ ചോദ്യങ്ങൾക്ക് മറുപടി പോലുമില്ലായിരുന്നു... മകനെ പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ പല സ്കൂളുകളിലും ഇവർ കയറിയിറങ്ങിയിട്ടുണ്ട്. ഭീമമായ അഡ്മിഷൻ ഫീസും ഡൊണേഷനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

മാസാമാസം ചെറിയ തുക ഫീസ് നൽകാൻ സാധിച്ചേക്കാം. പക്ഷേ, അഡ്മിഷൻ ഫീസ് നൽകാൻ ഒരു വഴിയുമില്ല എന്നാണ് കുടുംബം പറയുന്നത്. ഇനി ആകെയുള്ള വഴി നാട്ടിലേക്ക് തിരിച്ചുപോവുക എന്നതാണ്.

മകനു വേണ്ടി ജോലി രാജി വെക്കാനൊരുങ്ങുകയാണ് ആ മാതാവ്. ജീവിത പ്രാരബ്ധങ്ങൾ കരകയറ്റാൻ കടൽ കടന്നെത്തിയെങ്കിലും അത് പൂർത്തിയാക്കാനാകാതെ മകന്‍റെ ഭാവിയോർത്ത് അവർ അതിന് സജ്ജമാവാനൊരുങ്ങുകയാണ്. മനഃപൂർവമല്ലെങ്കിലും മക്കൾക്ക് അവകാശപ്പെട്ട വിദ്യാഭ്യാസത്തെ ഇല്ലായ്മ ചെയ്യുന്ന തീരുമാനങ്ങൾ ഇനിയും മാറ്റാൻ കൂട്ടാക്കത്തവർ, വിധിയെ പഴിചാരി പറഞ്ഞൊഴിയാൻ ശ്രമിക്കുമ്പോഴും ഇത്തരം മുഴക്കങ്ങൾ കാലാകാലവും വേട്ടയാടിക്കൊണ്ടിരിക്കും.

‘രക്ഷിതാക്കൾ വിവേകപൂർവം തീരുമാനമെടുക്കുക’

വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകാതെ നിർത്തുന്നത് ഒരു രക്ഷിതാവെന്ന നിലക്ക് ആരും ചെയ്യാൻ പാടില്ലാത്തതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിങ്ങൾ നിങ്ങളെക്കുറിച്ചും കുട്ടികളുടെ ഭാവിയെക്കുറിച്ചും ചിന്തിക്കണം. ഇവിടെനിന്ന് കടം അധികരിപ്പിക്കാനോ, കുട്ടിയെ സ്കൂളിൽ പറഞ്ഞയക്കാതെ നിർത്താനോ ശ്രമിക്കുന്നതല്ല ഉചിതം.

ബഹ്റൈനിലെ പ്രവാസി സമൂഹത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് ഇന്ത്യൻ സ്കൂൾ. മറ്റു വരുമാന മാർഗങ്ങളൊന്നുമില്ലാഞ്ഞിട്ടും കുട്ടികളിൽനിന്ന് വാങ്ങുന്ന ചെറിയ ഫീസുകൾകൊണ്ടുമാത്രമാണ് സ്കൂൾ മുന്നോട്ടുപോകുന്നത്. ട്രാൻസ്പോർട്ട്, പുസ്തകം തുടങ്ങിയവക്ക് മറ്റു സ്കൂളുകളെ അപേക്ഷിച്ച് വളരെ ചെറിയ തുക മാത്രമാണ് ഈടാക്കുന്നത്. യൂനിഫോം ബഹ്റൈനിലെ ഒട്ടുമിക്ക ടെക്സ്റ്റയിൽസ് കടകളിലും ലഭ്യമായതിനാൽ അതിനും താരതമ്യേന വില കുറവാണ്.

അതുകൊണ്ടുതന്നെ സ്കൂളിൽ മറ്റു ഡിസ്കൗണ്ട് സംവിധാനങ്ങൾ ഇത്രയും കാലത്തിനിടയിൽ ഉണ്ടായിട്ടില്ല. എന്നിരുന്നാലും സഹായം ആവശ്യമായി വരുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും സ്കൂളിന്‍റെ നേതൃത്വത്തിൽതന്നെ സാമൂഹിക സംഘടനകളുടെയും പ്രവർത്തകരുടെയും സഹായത്തോടെ തുണയാകാൻ ശ്രമിക്കാറുണ്ട്. ചെറിയ കാലയളവിലേക്ക് നമുക്കവരെ ചേർത്തുപിടക്കാൻ സാധിക്കും. പക്ഷേ, വർഷങ്ങളോളം ഈ സ്ഥിതി തുടരുന്ന കുടുംബങ്ങൾക്ക് കാലങ്ങൾ കഴിയുംതോറും ബാധ്യത കൂടിക്കൊണ്ടിരിക്കും. ഇത്തരം സാഹചര്യത്തിൽ ഏറ്റവും ഉചിതം വിവേകപൂർവം തീരുമാനങ്ങൾ എടുക്കുക എന്നതാണ്.

നിലവിൽ സ്കൂൾ സഹായങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, സാമ്പത്തിക ദുരിതങ്ങളോ പ്രയാസങ്ങളോ ഇല്ലാത്ത പലരും മനഃപൂർവം ഫീസ് മുടക്കുന്നതും, തരാൻ വൈകുന്നതും ഇത്തരത്തിലുള്ള സഹായങ്ങൾ നൽകുന്നതിൽനിന്ന് ഞങ്ങൾക്ക് പിന്മാറേണ്ടിവരുന്ന അവസ്ഥയാണ്. അധ്യാപകർക്ക് ശമ്പളം നൽകാനും സ്കൂളിന്‍റെ നടത്തിപ്പിനും ഏക ആശ്രയം ഈ ഫീസുകളാണ്. നേരത്തേ സ്കൂൾ ഓഡിറ്റോറിയം വാടകക്ക് കൊടുത്തും വർഷത്തിൽ നടത്തിവരാറുള്ള സ്കൂൾ ഫെയറിന്‍റെ ഭാഗമായുള്ള റാഫിൾ ഡ്രോ നടത്തിയും സ്കൂൾ വരുമാനം കണ്ടെത്തിയിരുന്നു. എന്നാൽ, നിലവിൽ അതും നിലച്ച അവസ്ഥയിലാണ്.

അഡ്വ. ബിനു മണ്ണിൽ വറുഗീസ്

(ഇന്ത്യൻ സ്കൂൾ ചെയർമാൻ)



Show Full Article
TAGS:School Reopen Parenting Bahrain News Gulf News 
News Summary - parents reluctant to leave their children to school due to financial crisis bahrain
Next Story