Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപശ്ചിമേഷ്യയിൽ സമാധാനം...

പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കണം -ബഹ്‌റൈൻ

text_fields
bookmark_border
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കണം -ബഹ്‌റൈൻ
cancel
camera_alt

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി

മനാമ: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഏപ്രിൽ മാസത്തെ അധ്യക്ഷപദവി വഹിക്കുന്ന ബഹ്‌റൈൻ, ഫലസ്തീൻ പ്രശ്നം ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ നിർണ്ണായകമായ ഉന്നതതല ചർച്ചയ്ക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യു.എൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലിദ് ഖിയാരി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തമായ പരിഹാരം കാണുന്നതിനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് റാശിദ് അൽ സയാനി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിർദ്ദേശപ്രകാരം, ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെയും 1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനെയും ബഹ്‌റൈൻ പിന്തുണയ്ക്കുന്നു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള യു.എൻ രക്ഷാസമിതി പ്രമേയം 2803 (2025) നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ വാഷിംഗ്ടണിൽ നടന്ന ‘ബോർഡ് ഓഫ് പീസ്’ യോഗത്തിൽ ബഹ്‌റൈൻ രാജാവ് പങ്കെടുത്തത് മാനുഷികവും നയതന്ത്രപരവുമായ ബഹ്‌റൈന്റെ താല്പര്യം പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കലിനെയും വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ വ്യാപ്തിയെയും ബഹ്‌റൈൻ ശക്തമായി എതിർത്തു. ജറൂസലേമിലെ ചരിത്രപരവും നിയമപരവുമായ പദവി നിലനിർത്തണമെന്നും വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണത്തിൽ ജോർദാനും മൊറോക്കോയും വഹിക്കുന്ന പങ്കിനെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, ഇറാനുമായുള്ള പ്രതിസന്ധികൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഹോർമുസ് കടലിടുക്ക് അടക്കമുള്ള ജലപാതകളിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഡോ. അൽ സയാനി ചൂണ്ടിക്കാട്ടി. സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്ന് മാറി അവ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. യു.എൻ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Show Full Article
TAGS:Bahrain gulfnewsmalayalam gulfnews 
News Summary - Peace must be ensured in the West Asia - Bahrain
Next Story