പുക
text_fieldsഎന്നും രാവിലെ എണീക്കുന്നതുപോലെ 6.50 ആയപ്പോൾ ഞാൻ എണീറ്റു. അമ്മയോ അവളോ അറിയില്ല. കട്ടിലിന്റെ അരികിലുള്ള ചെറിയ മേശപ്പുറത്ത് അടച്ചുവെച്ചിരുന്ന കടുംകാപ്പി ചൂട് പോയതാണെങ്കിലും അതും കൈയിലെടുത്ത് ഒപ്പം മൊബൈലുംകൊണ്ട് വെളിയിലെ വരാന്തയിൽ ഇരുന്നപ്പോൾ വീടിന്റെ ഉള്ളിൽനിന്ന് ഭാര്യ സുജയുടെ വിളികേട്ടു. ‘പവിയേട്ടാ....പവിയേട്ടോ..’ ഓ നേരം വെളുത്തില്ല ഇവളുടെ വിളി തുടങ്ങിയോ. ഒരുപാട് കൂടുതലൊന്നും ചിന്തിച്ചില്ല അതിനുമുമ്പെതന്നെ ആള് മുന്നിലെത്തി.
‘പവിയേട്ടാ..ഈ കുഞ്ഞിനെ ഒന്നുപിടിച്ചേ.. അടുക്കളയിൽ ഒരുലോഡ് പണികിടക്കുന്നു. ഓഫിസിൽ പോകേണ്ടെ.’
‘സുജ നീയെന്തിനാണ് എണീക്കുമ്പോൾ കുട്ടികളെയും വിളിച്ചുകൊണ്ട് എണീറ്റുപോകുന്നത്. അവര് കുറെക്കൂടെ ഉറങ്ങട്ടെ. കുഞ്ഞുങ്ങൾ അല്ലേ.’
സുജ എന്റെ മടിയിൽ കുഞ്ഞിനെ വെച്ചിട്ട് ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ വേഗം വീടിന്റെ ഉള്ളിലേക്ക് പോയി. ഞാൻ എന്റെ മടിയിൽ ഇരുന്ന് കരയുന്ന കുഞ്ഞിനെയല്ല നോക്കിയത്. ഇൻസ്റ്റഗ്രാമിലെ റീൽസുകൾ നോക്കിയിരുന്നു. കൈയിൽ ഇരുന്ന കുഞ്ഞിന്റെ കരച്ചിലിനൊപ്പം അതിനെ ശ്രദ്ധിക്കാൻ പറ്റാതെ പെട്ടെന്ന് വന്നൊരു കാൾ എന്നെ അസ്വസ്ഥനാക്കി. കരയുന്ന കുഞ്ഞിനെ മടിയിൽനിന്ന് പതുക്കെ തറയിലേക്ക് ഇരുത്തിയിട്ട്. ഞാൻ വെളിയിൽ ഇറങ്ങി ഫോൺ എടുത്തു.
‘ഹലോ..’
ഹലോ പവി ഞാൻ ഗണേശാണ്....’
‘ആ ..ഗണേശ് എന്താണ് രാവിലെത്തന്നെ....
‘പവി അതുപിന്നെ ഇന്നലെ മെസേജ് ഇടാൻ മറന്നുപോയി നീ ജോലിക്ക് വരുമ്പോൾ നമ്മൾ കഴിഞ്ഞദിവസം തയാറാക്കിവെച്ച മനുസ്മിത ഡിവോഴ്സ് ഫയൽ മറക്കാതെ എടുത്ത് വക്കീലിന്റെ മുറിയിൽ വെക്കണം കേട്ടോ. വരുന്ന 20ന് അവരുടെ കേസിന്റെ ദിവസമാണ്.’
‘ഒക്കെ ഗണേശ്.’
ഗണേശ് ഫോൺ കട്ട് ചെയ്തു. സത്യത്തിൽ ഞാൻ ഇതുവരെ ഒരുനല്ല വക്കീൽ ആയില്ല. എന്നാണ് അവരുടെ കേസ് എന്ന കാര്യംപോലും മറന്നുപോയി. എന്നാലും അവർക്ക് വാദിക്കാൻ തക്കതായ കാരണത്തിൽ ഞാൻ വലിയ വക്കീലിനു വേണ്ടി എഴുതി തയാറാക്കി വെച്ചിട്ടുണ്ട്. തെളിവുകൾ എല്ലാം ഫയൽ ചെയ്തു, ഇനി വക്കീലിന്റെ മേശപ്പുറത്ത് വെച്ചാൽ മാത്രം മതി. അത് ചെന്നിട്ട് ചെയ്യാം. ഫോണും കൈയിൽ പിടിച്ചുകൊണ്ട് ഞാൻ വരാന്തയിലേക്ക് എത്തിയപ്പോൾ കണ്ടതായ കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു.
അമ്മ കുഞ്ഞിന്റെ നെറ്റി തിരുമുന്നുണ്ട്. കുഞ്ഞാണെങ്കിൽ വേദനകൊണ്ടു വല്ലാതെ വാവിട്ട് കരയുന്നു. തൊട്ടപ്പുറത്ത് സുജ ഇരിക്കുന്നു. ഞാൻ നോക്കിയപ്പോൾ കുഞ്ഞിന്റെ നെറ്റി നല്ലവണ്ണം മുഴച്ചിട്ടുണ്ട്.
‘എന്തുപറ്റിയമ്മേ....സുജേ എന്താടീ ഉണ്ടായത്.’
എനിക്ക് രാവിലെത്തന്നെ ദേഷ്യം തുടങ്ങി.
‘എന്താമ്മേ ആരുമൊന്നും മിണ്ടാതെയിരിക്കുന്നത്. കുഞ്ഞ് വീണോ.
‘ആ --- അതേടാ നീ പോയതും നിന്റെ പുറകെ ഇറങ്ങിവന്നതാണ്.’
‘എന്നിട്ട്..’
‘എന്നിട്ട് എന്താ നോക്ക് കുഞ്ഞിന്റെ നെറ്റിമുഴുവൻ മുഴച്ചു.’
‘കുഞ്ഞ് കരഞ്ഞുകൊണ്ട് അമ്മ സുജയുടെ അടുത്തേക്ക് പോയി.’
അന്ന് ഓഫിസിൽ പോകാനുള്ള നേരമായിട്ടും ഞാൻ ആരോടും സംസാരിച്ചില്ല. അവര് ആരും പറഞ്ഞതും ഒന്നും കേട്ടില്ല. പതിവുപോലെ ഞാൻ ഒരുങ്ങി എത്തി മേശപ്പുറത്ത് നോക്കി എനിക്കുള്ള ടിഫിൻ എത്താത്തതുകൊണ്ട് ഞാൻ സുജയെ വിളിച്ചുനോക്കി.
‘സുജേ.. ടിഫിൻ ഇല്ലേ..
ആരും ഒന്നും മിണ്ടുന്നില്ല..
വീണ്ടും വിളിച്ചുനോക്കി..
‘ഇന്ന് വെളിയിൽനിന്ന് കഴിച്ചോളാൻ അവൾ ഉള്ളിൽനിന്ന് പറഞ്ഞതല്ലാതെ വെളിയിലേക്ക് വന്നില്ല.
ഓഫിസിൽ എത്തിയെങ്കിലും ജോലിയുടെ തിരക്ക് കാരണം കൂടുതലൊന്നും ചിന്തിച്ചില്ല. എങ്കിലും മുഖത്തെ ഭാവമാറ്റം അവിടെയെത്തിയ പലർക്കും തോന്നിയെങ്കിലും കൂടുതലൊന്നും പറയാൻ ആർക്കും മുഖം കൊടുക്കാതെ ഉച്ചക്ക് കവിത ഹോട്ടലിൽ നിന്ന് ആഹാരവും കഴിച്ച് അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. വീടിന്റെ പടിക്കലെത്തി വണ്ടി നിർത്തിയതിനുശേഷം കേറിവന്ന് ഗേറ്റ് തുറന്ന് പിന്നീട് വണ്ടി ഉള്ളിൽ കയറ്റി ഗേറ്റ് പൂട്ടി. വീട്ടിൽ എത്തിയെങ്കിലും ആരുടെയും മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല. കുട്ടികൾ ഓടിയെത്തിയെങ്കിലും എന്റെ കൈയിൽ ഒന്നുമില്ലായെന്ന് കണ്ടപ്പോൾ അവരും അവരുടെ കൊച്ചുകൊച്ചു തമാശകളുടെ ലോകത്തേക്ക് പോയി.
എന്നും ചായയുമായി എത്തുന്ന സുജ ഇന്നുവന്ന്..
‘നിങ്ങൾക്ക് ചായ വേണോ..’ എന്ന ചോദ്യം ചോദിച്ച് മാറിനിന്നു.
തിരിച്ച് ഉത്തരമൊന്നും പറയാഞ്ഞതുകൊണ്ടും എന്റെ മുഖം കണ്ടിട്ടോ അവൾ ഒരിക്കൽക്കൂടെ ചോദിക്കാതെ ഉള്ളിലേക്ക് പോയി.
പിറ്റേദിവസം രാവിലെ അവൾ എന്നെ വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്.
ക്ഷീണം കാരണം എണീറ്റ് കാപ്പി കുടിച്ചു. അവൾ വന്ന് ഗ്ലാസ് എടുത്തുകൊണ്ടുപോയി. കുട്ടികളാരും മുറിയിലേക്ക് വന്നില്ല. ഞാൻ വിളിച്ചുമില്ല. ഞാൻ എന്റെ മൊബൈലിൽതന്നെ സമയം കളഞ്ഞു. കുളികഴിഞ്ഞ് എത്തിയപ്പോൾ എനിക്കുള്ള ആഹാരം ബാഗിൽ മേശപ്പുറത്തുവെച്ചിട്ട് സുജ കുട്ടികളെയുംകൊണ്ട് വെളിയിലേക്ക് പോയി അവർക്കൊപ്പം സമയം ചെലവഴിച്ചു.
അവധിദിവസം പല്ലും തേച്ച് ചെടികൾക്ക് വെള്ളവും തളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഓഫിസിലെ സുകന്യ അവളുടെ അമ്മ നാളെ ഗൾഫിൽനിന്ന് വരുന്നുണ്ട് പിന്നെ ഓരോ കാര്യങ്ങൾ പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയ ഞാൻ ഏതോ ചെടിയുടെ ചുവട്ടിൽ പൈപ്പ് വലിച്ചെറിഞ്ഞത് മറന്നുപോയി. വെളിയിലെ ടാഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം കൊണ്ട് മുറ്റത്തെ നനച്ചുവെച്ച തുണികൾ ഒന്നുകൂടെ വെള്ളത്തിൽ ഇടാൻ വെള്ളം നോക്കുമ്പോൾ വെള്ളം മുഴുവൻ തീർന്ന അവസ്ഥ അമ്മ അവിടെത്തുടങ്ങി വഴക്ക്.
‘പവി നിന്റെ ഓരോ ദിവസത്തെയും രീതികൾ ഈ വീടിന്റെ അവസ്ഥതന്നെ മാറ്റികേട്ടോ.’
കൂടുതലൊന്നും പറയാതെ അച്ഛൻ വെളിയിലേക്ക് ഇറങ്ങി നടന്നു.
എന്റെ കുറ്റമോ, ഞാൻ എന്താണ് ചെയ്ത തെറ്റ്. എന്തെങ്കിലും എന്റെ കൈയിൽ നിന്ന് സംഭവിച്ചു എങ്കിൽ അത് കാണുന്നവർക്ക് ചെയ്തുകൂടെ. ഞാൻ എന്നോടുതന്നെ ചോദിച്ചു മുറിയിലേക്ക് പോയി. വീട്ടിലുള്ളവരുടെ സ്നേഹം കിട്ടാതെ വരുമ്പോൾ വെളിയിൽ കാത്തിരിക്കുന്ന മറ്റൊരു ലോകമുണ്ട്, അവിടേക്ക് എന്നെ ഏറെ സ്നേഹത്തോടെ അവർ സ്വാഗതം ചെയ്തു. അവരായിരുന്നു കള്ള്, കഞ്ചാവ്, പിന്നെ തോന്നുന്ന എല്ലാ വൃത്തികെട്ട സ്വഭാവവും. രാവിലെ എന്റെ മുന്നിൽ വന്നുനിന്നു. ഞാൻ അവർക്കൊപ്പം പോയില്ലെങ്കിൽ അവരെന്നെ നിർബന്ധിച്ച് കൊണ്ടുപോകാൻ തുടങ്ങി. അങ്ങനെ വീട്ടിൽ എത്തിയാൽ ഒരുപാട് നേരം കാര്യം പറഞ്ഞിരുന്ന എല്ലാവരും പെട്ടെന്ന് മുറികളിലേക്ക് പോകാൻ തുടങ്ങി. ദിവസവുമുള്ള വഴക്കും ബഹളവും കാരണം സുജയുടെ അച്ഛനും അമ്മയും എത്തി. ഇനി ഇത് മുന്നോട്ട് പോയാൽ മകളേയും കൊണ്ട് അവർ അവരുടെ വീട്ടിൽ പോകുമെന്ന് പറഞ്ഞിട്ട് പോയി. എന്നാൽ വീട്ടിൽ ഒരുമാറ്റവും ഉണ്ടായില്ല. എന്റെ സ്വഭാവം കൂടുതൽ കൂടുതൽ വഷളായി കൊണ്ടുവന്നു.
അമ്മയുടെ എന്നുമുള്ള സംസാരം..
‘മോനേ ഇത് ശരിയല്ല’ എന്നുതന്നെ ആയിരുന്നു.
നിന്റെ ഈ കൂട്ടുകെട്ടും ഈ സ്വഭാവവും എന്തിനുള്ള പുറപ്പാടാണ് എന്നാണ് അച്ഛന്റെ ചോദ്യം.
സുജ ചോദിച്ചത്....
ആരെ തോൽപിക്കാനാണ് നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത്..
വെളിയിൽ കൂട്ടുകാർക്കൊപ്പമിരുന്നുള്ള മദ്യപാനം കുഞ്ഞുങ്ങൾക്ക് എന്നെ കാണുന്നതുതന്നെ പേടിയായി തുടങ്ങി.
അമ്മ കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു ‘അച്ഛൻ വരുന്നു എന്ന് പറയുമ്പോൾ തന്നെ കുട്ടികൾ മുറിയിലേക്ക് ഓടുകയാണ്. മുറിയിൽ വെട്ടമില്ലെങ്കിൽ അവിടെക്കിടന്ന് പേടിച്ചിട്ട് വലിയ വായിൽ കരയും.’
ഒരിക്കൽ ഞാൻ വീട്ടിലേക്ക് വന്നപ്പോൾ പട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് എങ്ങോട്ട് ഓടണമെന്ന് അറിയാതെ എന്റെ വണ്ടിയുടെ മുന്നിലേക്ക് ഓടി വന്നു. എന്തോ വലിയഭാഗ്യം അത് എന്റേയോ കുഞ്ഞിന്റേയോ അറിയില്ല ഞാൻ ബ്രേക്ക് ചവിട്ടി കുഞ്ഞ് രക്ഷപ്പെട്ടു.ഇതാണ് വക്കീൽ, എന്റെ നല്ല ജീവിതത്തിലേക്ക് മൊബൈൽ എന്ന നാശം സമ്മാനിച്ച ജീവിതം.
എന്റെ കഥകൾ വക്കീൽ കേട്ടുകൊണ്ടിരുന്നു. കൂടെയിരുന്നവൻ അത് കടലാസിൽ കുറിച്ചു.
അവര് കൊടുത്ത കേസ് അത് ഞങ്ങളെ ദയവായി ഇല്ലാതെയാക്കല്ലേ വക്കീൽ. അവൾക്കും വീട്ടുകാർക്കും ആർക്കും എന്നെ വേണ്ടായിരിക്കാം. എങ്കിലും ഒന്നുകൂടെ ഒരിക്കൽക്കൂടെ അവസരം തരണം വക്കീൽ, എന്റെ ഭാഗത്തുനിന്ന് ഇനി ഒരു തെറ്റ് ഉണ്ടാകില്ല.
‘ഈ വരുന്ന ഏപ്രിൽ പതിമൂന്നിന് നിങ്ങളുടെ കേസ് വീണ്ടും വിളിക്കുകയാണ് അറിയാമല്ലോ.’
വക്കീൽ പറഞ്ഞു.
‘അറിയാം സർ പ്ലീസ് ഒരു അവസരം കൂടെ അവളോട് ഒന്നുകൂടെ സംസാരിച്ചു നോക്കൂ സർ ഞാനും ഉണ്ടാകും എന്റെ തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ.’
‘ഒക്കെ ഞാൻ അവളെ വിളിക്കാം. സംസാരിക്കാൻ അവസരം തരാം. ഇത് അവസാനത്തെ അവസരമാണ്. അവിടെ നിങ്ങൾ ഒന്നിച്ചാൽ വിജയിച്ചു. ഇല്ലെങ്കിൽ കഴിഞ്ഞു കേസ് മുന്നോട്ട് പോകും.’
ഞാൻ വക്കീലിന്റെ അടുത്തുനിന്ന് എണീറ്റ്. എന്റെ ജോലി തുടർന്നു. അടുത്ത ദിവസം അത് ഏത് ദിവസമെന്ന് ഇനി വക്കീൽ പറയും. ആദ്യം മുതൽ പറഞ്ഞുകൊടുത്ത എന്റെ വാക്കുകൾ ഗുമസ്ഥന്റെ കൈയിലെ കടലാസിൽ നിന്ന് വാങ്ങി വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഒരു മൊബൈലും അറിയാതെ എത്തിയ കൂട്ടുകാരും എന്റെ ജീവിതത്തെ ഇല്ലാതെയാക്കിയത് എത്ര പെട്ടന്നായിരുന്നു.....
ഇന്ന് വീടിന്റെ അവസ്ഥ വളരെ മോശമാണ്. എനിക്ക് പഴയ വീടും ആ അന്തരീക്ഷവും തിരികെ കൊണ്ടുവരണം. അമ്മയും അച്ഛനും എന്നോട് മിണ്ടുന്നേയില്ല. പവിയേട്ടാ എന്ന വിളിക്കായി ഞാൻ ഇനി എത്ര കാത്തിരിക്കണം. വക്കീൽ പറയാൻ പോകുന്ന ദിവസം അങ്ങനെയൊന്ന് ഉണ്ടാകുമോ.