വേനലിങ്ങെത്തി; സുരക്ഷ വേണം
text_fieldsകഴിഞ്ഞ ദിവസം രാജ്യത്ത് വീശിയ പൊടിക്കാറ്റിൽനിന്ന്. ഗുദൈബിയയിലെ ആൻഡലൂസ് ഗാർഡൻ പരിസരത്ത് നിന്നുള്ള കാഴ്ച. ചിത്രം :സത്യൻ പേരാമ്പ്ര
മനാമ: അടിച്ചു വീശുന്ന കാറ്റിന് പോലും ചൂടിന്റെ ആവരണമുള്ള കാലാവസ്ഥക്കാണ് രാജ്യം സാക്ഷിയാകാനൊരുങ്ങുന്നത്. ഏകദേശം 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം.
ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ പൊടിക്കാറ്റും ഭീഷണിയുയർത്തി നിൽപ്പുണ്ട്. വേനലിൽ സ്വീകരിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ ഇതിനകം രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നേരിട്ട് സൂര്യാതപമേൽക്കുന്ന പുറം ജോലികൾക്ക് രാജ്യത്ത് നിരോധനമുണ്ട്. സാധാരണ രണ്ട് മാസം മാത്രമുണ്ടായിരുന്ന ഉച്ച വിശ്രമനിയമം ഈ വർഷം മുതൽ മൂന്ന് മാസമാക്കി ഉയർത്തിയിട്ടുണ്ട്.
ഉച്ചക്ക് 12 മുതൽ നാല് വരെ ഇത്തരം ജോലികളെടുക്കരുതെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ കർശന നിലപാട്. അതേക്കുറിച്ചുള്ള നോട്ടീസുകൾ ബന്ധപ്പെട്ട കമ്പനികൾക്ക് മന്ത്രാലയം നൽകിയിട്ടുണ്ട്. നേരിട്ട് തലയുടെ മുകൾ ഭാഗത്ത് വെയിൽ കൊള്ളുന്നതും വെള്ളം കുടിക്കാതിരിക്കുന്നതും അപകടമാണ്. മറ്റ് അസുഖങ്ങളുള്ളവർ ആരോഗ്യ സംരക്ഷണത്തിന് വേനൽ കാലത്ത് പ്രത്യേക പരിഗണന നൽകണം.
പൊടിക്കാറ്റിനെതിരെ ജാഗ്രത നിർദേശം
മനാമ: കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഭാഗമായി ബഹ്റൈനിൽ വരും ദിവസങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ, അടുത്ത കുറച്ചു ദിവസത്തേക്ക് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതായും, ഇത് പൊടിക്കാറ്റിന് കാരണമായേക്കാമെന്നും പറയുന്നു.
കഴിഞ്ഞ ദിവസം പകലിലും രാത്രിയിലും രാജ്യത്തിന്റെ പലയിടങ്ങളിലും ചെറിയതോതിൽ പൊടിക്കാറ്റ് വീശിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ പുറത്തെ പ്രവൃത്തികളിൽനിന്ന് പലരും ഒഴിഞ്ഞു നിൽക്കുകയും ചെയ്തു. നിരത്തുകളിൽ വാഹനത്തിന്റെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ടിരുന്നു. കാറ്റിന്റെ വേഗം 10 മുതൽ 15 നോട്ട് വരെയും, രാത്രിയിൽ ഇത് 17 മുതൽ 30 നോട്ട് വരെയും ഉയരാൻ സാധ്യതയുണ്ട്. ഇന്നും നാളെയും താരതമ്യേന നല്ല കാലാവസ്ഥയായിരിക്കുമെങ്കിലും, ചിലയിടങ്ങളിൽ നേരിയ മണൽക്കാറ്റ് അനുഭവപ്പെട്ടേക്കാം.ആരോഗ്യ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതാകും ഉചിതം. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും അതീവ ജാഗ്രതപാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ പലഭാഗങ്ങളിലും വലിയ തോതിൽ പൊടിക്കാറ്റ് അടിച്ചുവീശിയിരുന്നു. ചൂടേറിയ കാലാവസ്ഥയുടെ വരവറിയിച്ചാണ് പൊതുവേ ഇത്തരത്തിലുള്ള പൊടിക്കാറ്റുകൾ വീശാറുള്ളത്. ഹുമിഡിറ്റിയുടെ അളവിലും വരും ദിവസങ്ങളിൽ മാറ്റമുണ്ടായിത്തുടങ്ങും.
തീയാകുന്ന വൈദ്യുതി
മനാമ: വേനൽ കാലത്ത് വൈദ്യുതി അപകടങ്ങളിൽനിന്നും തീപിടിത്ത സാധ്യതകളിൽനിന്നും സംരക്ഷണത്തിനായി പ്രത്യേകം ശ്രദ്ധപുലർത്തണം. ഇത്തരം മേഖലകളിൽ ആവശ്യമായ മുൻകരുതലുകൾ നേരത്തേ തന്നെ തയാർ ചെയ്തു വെക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ അലി മുഹമ്മദ് അൽ കുബൈസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈദ്യുതിയിൽ അമിത ലോഡ് വരുന്നതും, അറ്റകുറ്റപ്പണികളെ അവഗണിക്കുന്നതും ഷോർട്ട് സർക്യൂട്ടിനും അതുവഴി വലിയ അപകടത്തിനും കാരണമാകും. ഉയർന്ന താപനില കൂടി നിലനിൽക്കുമ്പോൾ തീപിടിത്തത്തിന് സാധ്യത കൂടുതലാണ്. 2023ലെ വേനൽകാലത്ത് സിവിൽ ഡിഫൻസ് കൈകാര്യം ചെയ്ത തീപിടിത്ത കേസുകൾ 1258ആയിരുന്നു. എന്നാൽ 2024 ആയപ്പോൾ അത് 1441 ആയി ഉയർന്നു. മികച്ച നിലവാരമുള്ള വയറിങ്ങുകൾ പരീക്ഷിക്കുക എന്നതാണ് ഷോർട്ട് സർക്യൂട്ട് നിയന്ത്രിക്കാനുള്ള ഒരു മാർഗം. ഒരു പവർ സോക്കറ്റിൽ തന്നെ നിരവധി ഉപകരണങ്ങൾ ഒരേ സമയം ഉപയോഗിക്കരുത്. വാഹന ഉടമകൾ കൂളിങ് സംവിധാനങ്ങൾ പരിശോധിക്കുകയും സർവീസ് നടത്തുകയും വേണം.