അധ്വാനിക്കുന്നവരുടെ ലോകം
text_fieldsബഹ്റൈനിൽ ജോലിയിലേർപ്പെട്ടിരുക്കുന്ന പ്രവാസികൾ ചിത്രം - സത്യൻ പേരാമ്പ്ര
ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് തൊഴിലാളി ദിനം അല്ലെങ്കിൽ മേയ് ദിനം. ലോകമാകെയുള്ള തൊഴിലാളികളെ കോർത്തിണക്കുന്ന വർഗബോധത്തിന്റെ മഹത്വം മേയ് ദിനം നമ്മെ ഓർമിപ്പിക്കുന്നു. എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്നീ മുദ്രാവാക്യം മുഴക്കിയാണ് അക്കാലത്ത് തൊഴിലാളികൾ രംഗത്തിറങ്ങിയിരുന്നുത്. എന്നാൽ ഈ നിലപാട് ഇന്ന് തൊഴിലിടങ്ങളിൽ എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഇന്നും 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്ന മേഖലകൾ നിരവധിയാണ്. ചോദ്യം ചെയ്യപ്പെടലുകൾ പോലും അനുവദനീയമല്ലാത്ത സാഹചര്യം പലയിടത്തും നിലനിൽക്കുന്നു എന്നതും വസ്തുതയാണ്.
അന്യരാജ്യങ്ങളെ തേടിപ്പോകുന്നവർ
വിദേശി തൊഴിലാളികളായി അന്യനാടുകളിൽ ജീവിതം കഴിച്ചുകൂട്ടുന്ന വലിയ സമൂഹം ഇന്ന് ലോകത്തിന്റെ പലദിക്കിലുമുണ്ട്. സ്വന്തം നാടിനേക്കാളുപരി അന്യ നാടുകളിൽ കഴിയുന്നവരാണവർ. ഉയർന്ന വേതനം, മികച്ച തൊഴിൽ അന്തരീക്ഷം, സൗഹൃദപരമായ തൊഴിൽ നിയമങ്ങൾ എന്നിവയാണ് മനുഷ്യരെ തൊഴിൽ തേടി അന്യരാജ്യങ്ങളിലെത്തിക്കുന്നത്. ഗൾഫ് നാടുകളിലാണ് മലയാളികൾ ഏറ്റവും കൂടുതൽ തൊഴിലാളികളായുള്ളത്. സ്വന്തവും ബന്ധവും ദേശവും വളരുന്നതിൽ നിർണായക പങ്കു വഹിക്കുന്നതിൽ പ്രവാസം കാരണമാകുന്നതും അധ്വാനിക്കാനുള്ള മനസ്സ് പാകപ്പെടുന്നതും ഓരോരുത്തരെയും ഇവിടെ തന്നെ നിലനിർത്താൻ കാരണമാക്കുന്നു. ബഹ്റൈനിൽ ആകെ ജനസംഖ്യയുടെ പകുതിയിലധികവും അതായത് 53.9 ശതമാനവും പ്രവാസികളാണ്. അതിൽ ഇന്ത്യക്കാരുടെ എണ്ണം മാത്രം മൂന്നര ലക്ഷത്തിലധികം വരും. അത് ആകെ ജനസംഖ്യയുടെ 30 ശതമാനത്തോളമാണ്. മലയാളികളാണ് ഇന്ത്യക്കാരിൽ ഏറ്റവും കൂടുതലുള്ള പ്രവാസികൾ. അവരിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, പ്രഫഷനലുകൾ തുടങ്ങി നിർമാണതൊഴിലാളികൾ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുണ്ട്.
ലേബർ ക്യാമ്പുകൾ
യാതനകളുടെ നേർക്കാഴ്ചകളാണ് ലേബർക്യാമ്പുകളെന്നാണ് പൊതുവെ അറിയപ്പെടുന്നത്. പൂർണമായി അത്തരത്തിലെഴുതി തള്ളാൻ കഴിയില്ലെങ്കിലും ആ കാഴ്ചയും വിരളമല്ല. തിങ്ങിപ്പാർത്തും വൃത്തിഹീനമായ സാഹചര്യത്തിലും കഴിച്ചുകൂട്ടുന്ന ഒരു കൂട്ടം മനുഷ്യരുള്ള ക്യാമ്പുകൾ ഇന്ന് ലോകത്തിന്റെ പലയിടത്തുമുണ്ട്. ബഹ്റൈനിലെ ഒട്ടുമിക്ക നിർമാണ തൊഴിലാളികളും ശുചീകരണ തൊഴിലാളികളും മറ്റു ചെറിയ വേതനത്തിൽ ജോലിചെയ്യുന്ന പലരും രാജ്യത്തെ വിവിധ ലേബർ ക്യാമ്പുകളിലാണ്. ഏകദേശം 5000ത്തിനു മുകളിൽ തൊഴിലാളികൾ ഇന്ന് ഈ രാജ്യത്ത് ക്യാമ്പുകളിലായുണ്ടെന്നതാണ് കണക്കുകൾ. കമ്പനികൾ നേരിട്ടു നടത്തുന്ന ക്യാമ്പുകളാണെങ്കിലും സാഹചര്യങ്ങളധികവും ദുരിതപൂർണമാവും. ഭക്ഷണത്തിന് നൽകുന്ന ബത്തയടക്കം സ്വരുക്കൂട്ടി നാട്ടിലേക്കയക്കാൻ ശ്രമിക്കുന്ന ആ മനുഷ്യർ പട്ടിണിയെ പോലും ഭയമില്ലാതെ കഴിയുന്നവരാവും.
സ്വാന്തനമാകുന്ന സാമൂഹിക സംഘടനകൾ
പ്രവാസ നാടുകളിൽ സ്വാന്തനത്തിന്റെ പ്രതിരൂപമായി പ്രവർത്തിക്കുന്ന സാമൂഹികസംഘടനകൾ ലേബർക്യാമ്പുകളിലെ മനുഷ്യർക്കെന്നും ആശ്വാസമാണ്. ബഹ്റൈനിലെ ഒട്ടുമിക്ക സംഘടനകളും ക്യാമ്പുകളിലെ നിത്യ പരിചാരകരും തണലുകളുമായി പ്രവർത്തിക്കുന്നവരാണ്. വിശേഷ, ആഘോഷ ദിവസങ്ങളിലും അല്ലാതെയും വിനോദ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും ഭക്ഷണങ്ങളുമൊരുക്കിയും ആ മനുഷ്യരുടെ ജീവിതത്തിലേക്ക് പ്രകാശമായെത്തുന്ന ഇത്തരം സംഘടനകളുടെ പ്രവർത്തനം എന്നും അഭിനന്ദനാർഹവുമാണ്. ജോലിസ്ഥലത്തെ ദുരിതങ്ങളും സാമ്പത്തിക പ്രയാസങ്ങളും മാനസികമായി അലട്ടുന്ന തൊഴിലാളികൾക്ക് വിനോദത്തിന്റെയും പ്രചോദനത്തിന്റെയും നല്ല വാക്കുകളൊരുക്കുന്നതിൽ സാമൂഹിക സംഘടനകൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.
ആശ്വാസത്തിന് തെറ്റായ വഴിതേടുമ്പോൾ
മാനസിക വ്യതിചലങ്ങൾ പിരിമുറുക്കുന്ന സാഹചര്യത്തിൽ പലർക്കും കൂട്ടാവുന്നത് ലഹരി പദാർഥങ്ങളാണെന്നതാണ് ഏറെ സങ്കടകരം. ഒട്ടു മിക്ക തൊഴിലാളികളും ആശ്വാസത്തിനെന്ന മറവിൽ ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്നവരാവും. മറ്റുചിലർ ആത്മഹത്യ പ്രവണതയിലായിരിക്കും. ശുചിത്വമില്ലാത്ത താമസയിടങ്ങളും, എട്ടുപേരടക്കം അടങ്ങുന്ന മുറികളും ചിലയിടങ്ങളിലിന്നുമുണ്ട്.
വിവിധ രാജ്യക്കാർ, ദേശക്കാർ, വ്യത്യസ്ത സംസ്കാരമുള്ളവർ എന്നിവരാൽ മിശ്രിത ജീവിത സാഹചര്യമാവും ഇത്തരം ക്യാമ്പുകളിലുണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളും മറ്റും തേടിയെത്താൻ സാധ്യതയും ഏറെയുമാണ്. സാലറി മുടങ്ങുന്ന സാഹചര്യത്തിലും ബുദ്ധിമുട്ടനുഭവിക്കുമ്പോഴും പലിശക്ക് പണം കടമെടുത്ത് പ്രതിസന്ധിയിലാകുന്ന കാഴ്ചകളും ക്യാമ്പുകളിൽ സജീവമാണ്. വേണ്ടത് മികച്ച പരിചരണവും അവബോധ ക്ലാസുകളുമാണ്.