പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിക്കെതിരെ വിചാരണ തുടങ്ങി
text_fieldsമനാമ: പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിക്കെതിരെ വിചാരണ തുടങ്ങി. ഈ വർഷം മാർച്ചിൽ നടന്ന സംഭവത്തിൽ, 41കാരനായ ബഹ്റൈനി പൗരനായ ഇൻഷുറൻസ് ക്ലർക്കിനെതിരെയാണ് കോടതി നടപടി തുടങ്ങിയത്. ഇയാൾക്കെതിരെ സഹോദരി നൽകിയ ഗാർഹിക പീഡന പരാതി അന്വേഷിക്കാനും കസ്റ്റഡിയിലെടുക്കാനുമായി സനദിലെ വീട്ടിൽ ചെന്ന പൊലീസുകാരെ ലോഹചക്രം കൊണ്ട് ആക്രമിക്കുകയും സ്വയം വിവസ്ത്രനാവുകയും ചെയ്തതായാണ് കേസ്.
പൊലീസ് ഉദ്യോഗസ്ഥരെ ജോലി സമയത്ത് ആക്രമിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തിയും അനാദരവും കാണിച്ചതിനും സുരക്ഷ ഉദ്യോഗസ്ഥരുടെ ജോലി നിർവഹിക്കുന്നതിൽനിന്ന് തടഞ്ഞതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ വസ്തുക്കൾ മനഃപൂർവം കേടുപാടുകൾ വരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. സംഭവസമയത്ത് താൻ ദേഷ്യത്തിന് അടിപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടതിനാലാണ് ഇത്തരത്തിൽ പെരുമാറിയതെന്നും അതിനാൽ താൻ കുറ്റക്കാരനല്ലെന്നുമാണ് പ്രതിയുടെ വാദം. പ്രതിഭാഗത്തിന്റെ കൂടുതൽ വാദങ്ങൾക്കായി വിചാരണ ജൂൺ 16ലേക്ക് മാറ്റി.