ഞങ്ങളെന്ത് പിഴച്ചു, ഞങ്ങൾക്കും സ്കൂളിൽ പോവണ്ടേ
text_fieldsസാധാരണത്വത്തിൽ നിന്ന് വ്യതിചലിച്ച് ജീവിക്കുന്ന ചില കുഞ്ഞു മനസ്സുകളുടെ ഉൾചോദ്യങ്ങളാണിവ. വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന് ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഈ ചോദ്യങ്ങളും നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്. ആശയവിനിമയം, സാമൂഹിക ഇടപെടൽ, പെരുമാറ്റം എന്നിവയിൽ വൈകല്യമുള്ള ഇത്തരം കുട്ടികളുടെ അവസ്ഥയെ അതിമനോഹരമായി ഓട്ടിസം എന്നും വിളിക്കാറുണ്ട്.
ജനനം ഭിന്നശേഷിയോടെയാണെന്നത് ഒരിക്കലും ഒരാൾക്കും വിദ്യാഭ്യാസത്തെ ഹനിക്കാനുള്ള കാരണമല്ല. എന്നാൽ, ഇന്ന് പ്രവാസ ലോകത്ത് താമസക്കാരായ കുടുംബങ്ങളിലെ ഇത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. അതിനൊത്ത സാഹചര്യം ഇവിടെ ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. ബഹ്റൈനി സ്വദേശികളായ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മികച്ച പരിഗണനയും സംരക്ഷവും വിദ്യാഭ്യാസ സാഹചര്യവും സർക്കാർ നൽകുന്നുണ്ട്. എന്നാൽ, പ്രവാസികളുടെ കുട്ടികളുടെ കാര്യത്തിലാണ് ഏറെ ദുരിതം. സാധാരണ കുട്ടികളുടെ ഫീസിനേക്കാൾ രണ്ടും മൂന്നും ഇരട്ടി ഫീസ് വാങ്ങി ഇത്തരം കുട്ടികളെ പഠിപ്പിക്കാൻ ചില സ്വകാര്യ സ്കൂളുകൾ മുന്നോട്ട് വന്നിരുന്നു. ഒരു കുട്ടിക്ക് 35 മുതൽ 40 ദീനാർ വരെ മാസാന്ത ഫീസ് വരുമ്പോൾ ഇത്തരം കുട്ടികൾക്ക് ഈടാക്കുന്നത് 85 മുതൽ 300 വരെ ദീനാറാണ്.
ഈ ഭീമമായ തുക എല്ലാ രക്ഷിതാക്കൾക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല എന്നത് കൊണ്ട് പലർക്കും കുട്ടികളെ വീടകങ്ങളിൽ മാത്രം ഇരുത്തേണ്ട സാഹചര്യമാവും. ഇത്തരത്തിൽ ക്ലാസ് നൽകിക്കൊണ്ടിരുന്ന സ്കൂളുകളിലൊന്ന് ആ സേവനം നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. ഇത് ദുരിതം കൂടുതലാക്കിയ അവസ്ഥയാണ്. സാഹചര്യം മൂലം പ്രവാസികളാകേണ്ടിവന്ന, ഇത്തരം കുട്ടികളുള്ള കുടുംബത്തിന് ഇവരെ നാട്ടിൽ പറഞ്ഞയക്കാനോ അവിടെ പരിചരണമില്ലാതെ നിർത്താനോ സാധ്യമായിരിക്കില്ല. സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും അപസ്വരങ്ങളും ഈ രക്ഷിതാക്കൾ ഇതിനോടകം ഒരുപാട് കേട്ടവരാകും. അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ കുട്ടിയെ മാറ്റി നിർത്താൻ അവർക്കും പ്രയാസമാകും.
ഇതാണ് പലരെയും കുട്ടിയെ ഇവിടെ കൂടെ നിർത്താൻ നിർബന്ധിതരാക്കുന്നത്. ഭാര്യക്കും ഭർത്താവിനും ഇവിടെ ജോലിയുള്ളവരാണെങ്കിൽ കുട്ടിയെ സ്കൂളിലോ മറ്റോ പറഞ്ഞയക്കാതെ പറ്റില്ല. അത്തരം കുടുംബങ്ങളും ഇവിടെ ഉണ്ടെന്നതാണ് വസ്തുത. പുസ്തകം തുറന്നുള്ള വായനയോ മറ്റോ ആയിരിക്കില്ല ഇവരെ സ്കൂളുകളിൽ നിന്ന് സ്വാധീനിക്കുന്നത്. മറ്റു കുട്ടികളുമായുള്ള ഇടപഴകലുകളും നിരന്തരമായുള്ള സംസാര ശ്രമങ്ങളും മനസ്സിലാക്കാനും ചിന്തിക്കാനുമുള്ള കഴിവുകളെ ഗ്രഹിക്കലും ഇത്തരക്കാർക്ക് കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
സാധാരണക്കാരയ കുട്ടികളുടെ ഇടയിൽ തന്നെ ഇവരും വളരുമ്പോഴാണ് ഇവർക്ക് ശരിയായ മാറ്റങ്ങൾ വന്നു തുടങ്ങുക. ഇതുപോലുള്ള കുട്ടികൾക്ക് ഒന്നോ രണ്ടോ ക്ലാസുകൾ ഒരുക്കി കമ്യൂണിറ്റി സ്കൂളുകൾ ഇതിനായി മുന്നോട്ട് വരണമെന്നും, സാധാരണ കുട്ടികൾക്കുള്ളതു പോലെയോ അല്ലെങ്കിൽ കുറഞ്ഞ തുക മാത്രം അധികം ഫീസ് ഈടാക്കിയോ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.
അറിയുക ഓട്ടിസം ഒരു രോഗമല്ല. ഒരു അവസ്ഥയാണ്. വളർച്ചാവികാസത്തിൽ തലച്ചോറിലുണ്ടാകുന്ന വൈകല്യങ്ങളാണ് ഓട്ടിസം സ്പെക്ട്രം. ആശയവിനിമയശേഷി ഇല്ലാതിരിക്കുക, സമൂഹവുമായുള്ള ഇടപെടലുകളിൽ വിമുഖത കാണിക്കുക, ഭാഷാവൈകല്യം, ആവർത്തിച്ചുള്ള പെരുമാറ്റം എന്നിവയൊക്കെ ഓട്ടിസത്തിന്റെ ഭാഗമാണ്. മികച്ച പരിചരണം, സ്നേഹം, പരിഗണന എന്നിവയാണ് ഇത്തരം അവസ്ഥയിൽ കഴിയുന്നവർക്കായി നൽകേണ്ടത്.