റെക്കോർഡ് ലാഭത്തിൽ എമിറേറ്റ്സ്
text_fieldsദുബൈ: ദുബൈ വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻ റെക്കോർഡ് ലാഭത്തിൽ. 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ എമിറേറ്റ്സ് ഗ്രൂപ്പ് നികുതിക്ക് മുമ്പുള്ള ലാഭം 1220കോടി ദിർഹമാണ്. തുടർച്ചയായ നാലാം വർഷമാണ് റെക്കോർഡ് ലാഭം കൈവരിക്കാൻ വിമാനക്കമ്പനിക്ക് സാധിക്കുന്നത്.
ഗ്രൂപ്പിന്റെ നികുതി കഴിഞ്ഞുള്ള ലാഭം 1060കോടി ദിർഹമാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. 2025ലെ ആദ്യ പകുതിയിൽ ലോകത്തെ ഏറ്റവും ലാഭകരമായ വിമാനക്കമ്പനിയായി എമിറേറ്റ്സ് എയർലൈൻ തുടരുകയാണ്. 2025ന്റെ ആദ്യ പകുതിയിൽ ജോഹന്നാസ്ബർഗ്, മസ്കത്ത്, റോം, റിയാദ്, തായ്പേയ് എന്നിവിടങ്ങളിലേക്ക് 28 അധിക വിമാന സർവീസുകൾ ആരംഭിച്ചിരുന്നു.
അതിനിടെ അഞ്ച് പുതിയ എ350 വിമാനങ്ങൾ വാഹനവ്യൂഹത്തിന്റെ ഭാഗമാകുകയും ചെയ്തു. 2025 ഏപ്രിൽ 1നും സെപ്റ്റംബർ 30നും ഇടയിൽ എമിറേറ്റ്സ് 2.78ലക്ഷം യാത്രക്കാർ എമിറേറ്റ്സ് ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനം വർധനവാണിത്.
ലോകത്താകമാനം 150ലേറെ നഗരങ്ങളിലേക്ക് ദുബൈയിൽ നിന്ന് യാത്രക്കാരുമായി പറക്കുന്ന എമിറേറ്റ്സ് ഈ വർഷം 40വയസ്സ് പൂർത്തിയാക്കിയിരിക്കുകയാണ്. വളരെ ചെറിയ രീതിയിൽ തുടങ്ങിയ വിമാനക്കമ്പനി ദുബൈ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിലൂടെ ഇന്ന് ലോകത്തെ സുപ്രധാന വ്യോമസേവന സംവിധാനമായി വളർന്നുകഴിഞ്ഞു. ലോകത്തിന്റെ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന വിമാനകമ്പനിയായി മാറിക്കഴിഞ്ഞ എമിറേറ്റ്സിന് സ്വന്തമായി 270ഓളം വിമാനങ്ങൾ നിലവിലുണ്ട്.
ഈ വർഷത്തെ കണക്കുകൾ പ്രകാരം 81രാജ്യങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് ഓരോ വർഷവും നിലവിൽ യാത്ര ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 152 നഗരങ്ങളുമായി ദുബൈയെ നേരിട്ട് ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് ലോകത്തിലെ മുൻനിര എയർലൈനുകളിൽ ഒന്നായി മാറിയതായി അധികൃതർ വ്യക്തമാക്കുന്നു.


