ക്രൂഡ് ഓയിൽ ടാങ്കർ ‘സുരക്ഷിതം’; അപകടനില ഒഴിവായി
text_fieldsകുവൈത്ത് സിറ്റി: ആക്രമണം നേരിട്ട കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കർ ‘സൽമിയെ’ സുരക്ഷിതം. ചൊവ്വാഴ്ചയാണ് ദുബൈ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കർ ആക്രമണത്തിനിരയായത്. വൈകാതെ അപകടനില ഒഴിവാക്കി. എണ്ണ ചോർച്ചയില്ലാതെയും ആർക്കും പരിക്കേൽക്കാതെയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശം സുരക്ഷിതമാക്കുന്നതിനും നാവിഗേഷൻ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തര, സമുദ്ര പ്രതികരണ യൂണിറ്റുകളും ഉടനടി വിന്യസിച്ചു. ചുറ്റുമുള്ള ജലാശയങ്ങളിലെ സാധാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പുന:സ്ഥാപിക്കുകയും ചെയ്തതായും അധികൃതർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ പുലർച്ചെയാണ് ഓയിൽ ടാങ്കർ ആക്രമിക്കപ്പെട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കിയത്. സംഭവ സമയത്ത് കപ്പലിൽ എണ്ണ പൂർണ്ണമായും നിറച്ചിരുന്നു. ആക്രമണത്തിൽ കപ്പലിന്റെ പുറംചട്ടയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കപ്പലിൽ തീപിടുത്തവും ഉണ്ടായി.
ഇത് ചുറ്റുമുള്ള വെള്ളത്തിൽ എണ്ണ ചോർച്ച ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ അടിയന്തര പ്രതികരണ സംഘങ്ങൾ ഉടനടി സഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ആശങ്ക ഒഴിവാക്കുകയും ചെയ്തു.


