കനത്ത ചൂട് തുടരും; ചൊവ്വാഴ്ച നേരിയ പൊടിക്കാറ്റ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ചൊവ്വാഴ്ച നേരിയ പൊടിക്കാറ്റ് രൂപപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് മുതൽ രൂപപ്പെട്ട കാറ്റാണ് ചൊവ്വാഴ്ച പൊടിപടലങ്ങൾക്ക് കാരണമായത്. തിങ്കളാഴ്ച അർധരാത്രി വരെ കാറ്റ് സജീവമായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ചില പ്രദേശങ്ങളിൽ പൊടിക്കാറ്റുകൾ രൂപംകൊണ്ടു. കടലിലും തീരപ്രദേശങ്ങളിലും ഇവയുടെ ആഘാതമുണ്ടായി. കാലാവസ്ഥ താരതമ്യേന ചൂടും ഈർപ്പവും നിറഞ്ഞതായിരുന്നു. രാത്രിയിലും മിതമായ ചൂട് അനുഭവപ്പെട്ടു.
തെക്കുകിഴക്കൻ കാറ്റും ചൂടുള്ളതും ഈർപ്പമുള്ളതുമായ ഉപരിതല ന്യൂനമർദ സംവിധാനത്തിന്റെ വികാസം രാജ്യത്തെ ബാധിക്കുന്നതായും ഇതാണ് പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിലും ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. കാറ്റ് തിരശ്ചീന ദൃശ്യപരത കുറക്കുകയും തിരമാലകൾ ഏഴ് അടിയിൽ കൂടുതൽ ഉയരാൻ കാരണമാകുമെന്നും ധരാർ അൽ അലി പറഞ്ഞു. ഏറ്റവും പുതിയ കാലാവസ്ഥ സംഭവവികാസങ്ങൾ അറിയാൻ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സഹൽ ആപ്, വകുപ്പിന്റെ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ പിന്തുടരാനും അദ്ദേഹം ഉണർത്തി.