ഇറാൻ ആക്രമണം സമാധാനത്തിനും സുരക്ഷക്കും ഭീഷണി; ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിച്ചു. ഈ ഗുരുതരമായ ആക്രമണങ്ങൾ മേഖലയിലെ സംഘർഷം വർധിപ്പിക്കുകയും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ആക്രമണം ദുർബലപ്പെടുത്തുകയും അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കുകയും ചെയ്യും.
ഈ ആക്രമണങ്ങൾ ഇറാന്റെ ആവർത്തിച്ചുള്ള ശത്രുതാപരമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയുമാണിത്. അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ, സുരക്ഷാ കൗൺസിൽ പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനമാണ് ഇറാൻ നടപടി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ ഇത് അപകടത്തിലാക്കും.
അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അനുസൃതമായി, തങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനും പരമാധികാരം നിലനിർത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
ഇന്ന് പുലർച്ചെയും കുവൈത്തിന് നേരെ ഇറാൻ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു. ചെറിയ മറ്റു നാശനഷ്ടങ്ങളും ഉണ്ടായി. ഇന്ന് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂയിസ് മിസൈൽ, പത്ത് ഡ്രോണുകൾ എന്നിവ കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയതായും, വിജയകരമായി തടഞ്ഞതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങളെ സമീപിക്കരുത്, ഫോട്ടോ പകർത്തരുത്
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിന്റെ ഭാഗമായുള്ള മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങളേയോ, കഷ്ണങ്ങളേയോ സമീപിക്കരുതെന്ന് പൊതുജനങ്ങളെ ഉണർത്തി കുവൈത്ത് സൈന്യം. ഇത്തരം വസ്തുക്കളുടെയും സൈറ്റുകളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്താനോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കാനോ പാടില്ല.
അധികൃതർ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വിവരങ്ങൾക്കായി ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു. പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം. സമൂഹ സുരക്ഷ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് സൈന്യം ഉണർത്തി. കുവൈത്തിനുനേരെയുള്ള ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ നിർദേശം.


