റൂട്ട് കോറിഡോറിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം; കുവൈത്തിൽ ട്രെയിൻ വരും കേട്ടോ...
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി റെയിവേ പദ്ധതിയുടെ ഭാഗമായ നടപടികൾ കുവൈത്തിൽ പുരോഗമിക്കുന്നു. കുവൈത്തിനെ സൗദി തലസ്ഥാനമായ റിയാദുമായി ബന്ധിപ്പിക്കുന്ന അതിവേഗ സൗദി-കുവൈത്ത് റെയിൽവേയുടെ കുവൈത്ത് ഭാഗത്തിനായുള്ള റൂട്ട് കോറിഡോറിന് കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. 500 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 85 കിലോമീറ്ററാണ് കുവൈത്ത് ഭാഗം.
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി മുതൽ പുതിയ സർവകലാശാലക്ക് സമീപമുള്ള ഷദാദിയ വരെയുള്ളതാണിത്. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അഭ്യർത്ഥനപ്രകാരം, കുവൈത്തിനുള്ളിലെ റെയിൽവേ പദ്ധതിയിലേക്കുള്ള ‘റൈറ്റ്-ഓഫ്-വേ’ കൗൺസിൽ നിശ്ചയിച്ചു. മുൻകാല പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷം അവസാനത്തോടെ നിർമാണ ജോലികൾ ആരംഭിച്ച് 2030ൽ കമ്മീഷൻ ചെയ്യാനാണ് പദ്ധതി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾ റിയാദിനും കുവൈത്തിനും ഇടയിലുള്ള ദൂരം രണ്ട് മണിക്കൂറിനുള്ളിൽ പിന്നിടും. പ്രതിദിനം മൂന്ന് ട്രിപ്പുകളാണ് ഇതിനിടയിൽ പദ്ധതിയിലുള്ളത്. ആറ് അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 2,200 കിലോമീറ്റർ റെയിൽപാത പൂർത്തിയാക്കുന്നതിനായി കുവൈത്ത് ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) മറ്റ് അഞ്ച് അംഗങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നിവയുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
15 ബില്യൺ ഡോളറിന്റെ പദ്ധതിയുടെ 50 ശതമാനത്തിലധികം പൂർത്തിയായതായും 2030 ൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജി.സി.സി അറിയിച്ചു. കുവൈത്തു മുതൽ ഒമാൻ വരെ സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. ജി.സി.സി രാജ്യങ്ങൾക്കിടയിൽ യാത്രക്കും ചരക്കു ഗതാഗതത്തിനും ഉള്ള ട്രെയിനുകൾ ഇതുവഴി സർവീസ് നടത്തും. രാജ്യത്തെയും ജി.സി.സി രാജ്യങ്ങളുടെയും ഗതാഗത മേഖലയിൽ പുതിയ കുതിപ്പിനും പദ്ധതി കാരണമാകും.


