പെരുന്നാൾ തിരക്കിൽ കന്നുകാലിച്ചന്തകള്‍
text_fieldsസൂർമേഖലയിലെ പരമ്പരാഗത കന്നുകാലി ചന്തകളിലൊന്ന്
സൂര്: കടുത്ത ചൂടിലും ബലിപെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും വിദേശികളും. ഒമാനി പാരമ്പര്യ സംസ്കൃതിയായ കാലിച്ചന്തകള്‍ നാടൊട്ടുക്കും സജീവമായി. നമ്മുടെ പഴയ കാല നാട്ടു കൂട്ടായ്മകളുടെ ഓര്‍മകള്‍ തട്ടിയുയർത്തുന്ന ചന്തകൾ പ്രവാസിക്ക് ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമകളാണ് സമ്മാനിക്കുന്നത്. ചെറിയ പെരുന്നാളില്നിന്ന് വ്യത്യസ്ത്മായാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. പേരില്‍നിന്ന് വ്യക്തമാകുന്നതുപോലെ ബലി കര്‍മമാണ് മുഖ്യചടങ്ങ്. ബലിയറുക്കാനുള്ള ഉരുക്കള്‍ വാങ്ങാനും വില്ക്കാനുമുള്ള അവസരമാണ് ചന്ത കൊണ്ടുണ്ടാകുന്നത്. പ്രധാനമായും ആടുകളുടെ ഇടപാട് നടക്കുന്ന ചന്തകളില്‍ ആസ്ട്രേലിയ, ഇറാന്, സിറിയ എന്നി രാജ്യങ്ങളില്‍നിന്നുള്ള ഇനങ്ങൾ എത്തുമെങ്കിലും സ്വദേശിക്കാണ് ആവശ്യക്കാരേറെ.
ഒമാന്റെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലെ മലനിരകളില്‍ മേഞ്ഞുനടന്ന മലയാടുകളെയും ചെമ്മരിയാടുകളെയും കൊണ്ടെത്തുന്ന ബദുക്കളായ ഗ്രാമീണരായ സ്ത്രീ, പുരുഷന്മാരാണ് ചന്തയിലെ മുഖ്യ കച്ചവടക്കാര്‍. ഒറ്റ നിറത്തിലുള്ള ( കറുപ്പോ, വെളുപ്പോ) സുന്ദരൻമാര്ക്ക് മുന്നൂറു റിയാല്‍ മുതല്‍ മുകളിലെക്കാന്നു വിലയെങ്കിലും സോമാലിയ എന്ന ദരിദ്ര രാജ്യത്തെ പ്രതിനിധിക്ക് വില കുറവ് , 70-90 റിയാലിന് സ്വന്തമാക്കാം. സാധാരണക്കാരായ സ്വദേശികളും വിദേശികളായ ബംഗാളികള്‍, മലയാളികള്‍, പാകിസ്താനികള്‍ എന്നിവര്‍ സാധാരണയായി ഉപയോഗിക്കുനത് സോമലിയൻ ഇനങ്ങളെയാണ്. ബലി മാംസംകൊണ്ട് പ്രത്യക രീതിയില്‍ ചുട്ടെടുക്കുന്ന ഒമാനികളുടെ വിശിഷ്ട വിഭവമായ മദ്സ ( പ്രത്യക രീതിയില്‍ ആട് ചുട്ടത് ) തയാറാക്കാനുള്ള കുഴികളും മറ്റും തയാറാക്കുന്ന തിരക്കിലാന്നിവിടുത്തുകാര്. വളരെ വിശിഷ്ട്മായ രീതിയിലാണ് മദ്സ തയാറാക്കുന്നത്. ബാലിമംസം പ്രത്യേക മസാല കൂട്ടുകള്‍ ചേര്‍ത്ത് പായയില്‍ ചുരുട്ടി ഉരുളന്‍ കല്ലുകൊണ്ട് തയാറാക്കിയ കുഴിയില്‍ ഇറക്കിവെച്ചു പ്രത്യക രീതിയില്‍ അടച്ചു വെച്ച് ചൂടാക്കുന്നു. പിറ്റേദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലാണ് തുറക്കുക. ഒറ്റദിവസം മാത്രം നീണ്ടു നില്ക്കുന്ന ചന്തകള്‍ പെരുന്നാള്‍ വരെ മാറി മാറി ഓരോ സ്ഥലത്തായിരിക്കും. ചന്തയില്‍ വസ്ത്രങ്ങളും, വളകളും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മൈലാഞ്ചി തുടങ്ങി പെരുന്നാളിനെ വരവേല്‍ക്കാനുള്ള എല്ലാ സാധനങ്ങളും ചന്തയില്‍ ലഭ്യമാണ്.


