മഴയൊഴിഞ്ഞിട്ടും മത്ര സൂഖിൽ വെള്ളമൊഴുകുന്നു
text_fieldsതിങ്കളാഴ്ച മത്ര സൂഖിൽ നിന്നുള്ള ദൃശ്യം
മത്ര: മഴ പെയ്ത് തോര്‍ന്ന ശേഷവും മരം പെയ്യുന്നു എന്ന് പറയാറുള്ളത് പോലെയാണ് മത്ര സൂഖിലെ നിലവിലെ അവസ്ഥ. മഴ മാറിയ ശേഷം തുടര്‍ച്ചായായ നാലാം ദിവസം കടന്നിട്ടും സൂഖിലൂടെ നീരൊഴുക്ക് തുടരുകയാണ്. മത്ര സൂഖിലെ പ്രധാന കവാടങ്ങില്‍ ഒന്നായ ഓള്‍ഡ് സാനിയോ ഭാഗത്തുള്ള സൂഖിലൂടെയാണ് നിലക്കാതെ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്.ഇത് മൂലം ഈ ഭാഗത്ത് കൂടെയുള്ള കാല്‍നടക്കാരുടെയും കച്ചവടക്കാരുടെയും ദുരവസ്ഥ തുടരുകയാണ്.
ശക്തമായ കുത്തൊഴുക്ക് തടയാനും നിയന്ത്രിക്കാനും നിര്‍മ്മിച്ച അണക്കെട്ടില്‍ സംഭരിച്ച വെള്ളം കുറെശ്ശെയായി തുറന്നുവിടുന്നത് കൊണ്ടുള്ള സ്വാഭാവിക ഒഴുക്കാണിത്. മഴ ശക്തിപ്പെടുന്ന സമയത്ത് നാനാഭാഗങ്ങളിലുള്ള മലകളിലും മറ്റും പതിക്കുന്ന വെള്ളം സൂഖിലേക്ക് ഇരച്ച് ഒഴുകി എത്താറുള്ള ശക്തമായ വാദി നിയന്ത്രിക്കുന്നതിനായി മത്ര ത്വവിയാനിലാണ് അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. അവിടെ നിന്നാണ് മഴ വെള്ളം അൽപാൽപമായി പോര്‍ബമ്പ സൂഖ് വഴി കടലിലേക്ക് ഒഴുക്കി വിടുന്നുന്നത്.
വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളും മറ്റും ധാരാളമായി എത്തിച്ചേരുന്ന ഇംഗ്ലീഷ്സൂഖിന്‍റെ ഭാഗമാണിത്. ഇതുമൂലം ഇവിടെയുള്ള കച്ചവടക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദിവസങ്ങളായി ഈ ഭാഗത്ത് കാര്യമായ കച്ചവടങ്ങളൊന്നും നടക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു
മത്ര സൂഖിനെ പ്രാദേശികമായി സൂഖ് അൽ ദലാം (ഇരുട്ടിന്റെ അങ്ങാടി) എന്നാണ് വിളിച്ചിരുന്നത്. പകൽ സമയത്ത് പോലും സൂര്യപ്രകാശം കടക്കാത്ത വിധം ഇടുങ്ങിയ തെരുവുകളും മരത്തടികൾ കൊണ്ട് മേഞ്ഞ മേൽക്കൂരയും ഉണ്ടായിരുന്നതിനാലാണ് ഈ പേര് വന്നത്.മത്ര സൂഖ് നിൽക്കുന്ന പ്രദേശം ഭൂമിശാസ്ത്രപരമായി വാദി ഖൽഫാൻ എന്ന വാദിയുടെ പാതയിലാണ്. മഴ പെയ്യുമ്പോൾ ചുറ്റുമുള്ള മലകളിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് ഈ വാദിയിലൂടെ കടലിലേക്ക് ഒഴുകുമായിരുന്നു. പഴയകാലത്ത് സൂഖ് ഒരു വാദിയായിരുന്നതിനാലും മഴവെള്ളം ഇതിലൂടെ ഒഴുകിയിരുന്നതിനാലുമാണ് ഈ പേരുമായി ഇതിനെ ബന്ധിപ്പിക്കുന്നത്.
ഏകദേശം 200 വർഷത്തിലധികം പഴക്കമുള്ള ഈ സൂഖ്, അറേബ്യൻ ലോകത്തെ തന്നെ ഏറ്റവും പഴയ വിപണികളിലൊന്നാണ്. മത്ര തുറമുഖത്തിന്റെ സാമീപ്യം കാരണം പണ്ട് കാലം മുതലേ ഇന്ത്യ, ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികളുടെ പ്രധാന കേന്ദ്രമായിരുന്നു ഇത്. മുമ്പ് സൂഖിലെ ഏതാണ്ടെല്ലാ കച്ചവടക്കാരും സ്വദേശികളാണ്. സ്വദേശികള്‍ കടകള്‍ നടത്തുമ്പോള്‍ കാലാവസ്ഥക്ക് അനുസരിച്ച് സൂഖിലെ എല്ലാ കടകള്‍ക്ക് മുന്നിലും ഉയരത്തിലുള്ള തിണ്ണകള്‍ സ്ഥാപിക്കാറുണ്ടായിരുന്നു. വലിയ കല്‍പടവുകള്‍ കയറിയാല്‍ മാത്രമേ കടകള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, പില്‍ക്കാലത്ത് പ്രവാസികൾ കടകളുടെ നേരിട്ടുള്ള നടത്തിപ്പ് ഏറ്റെടുത്തതോടെ കടകള്‍ക്ക് മുന്നിലെ ഉയരപ്പടവുകള്‍ ഇടിച്ച് നിരപ്പാക്കിയതോടെയാണ് മഴം വെള്ളം കടകളിലേക്ക് കയറാൻ തുടങ്ങിയത്. എന്നാല്‍ പഴയ അവസ്ഥകളിലുള്ള കടകള്‍ സൂഖിലെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഉണ്ട്. അവിടെ മഴ വെള്ള പ്രശ്നം ഗൗരവ സ്വഭാവത്തില്‍ ഏശാറില്ല.


