ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ; ഒരു ഒമാനി റിയാലിന്റെ മൂല്യം 241 ഇന്ത്യൻ രൂപ കടന്നു
text_fieldsമസ്‌കത്ത്: ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതോടെ ഒമാനി റിയാലിന് മൂല്യമേറി. നിലവിൽ വിപണി നിരക്കിൽ ഒരു ഒമാനി റിയാലിന്റെ മൂല്യം 241 രൂപ പിന്നിട്ടു. ഒമാനിലെ വിവിധ എക്സ്ചേഞ്ചുകൾ 241.65 രൂപവരെ നൽകുന്നുണ്ട്. നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഒരു ഒമാനി റിയാലിന് ഇപ്പോൾ കൂടുതൽ രൂപ ലഭിക്കും.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മൂലം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിന് മുകളിൽ എത്തിയത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 73 ഡോളറായിരുന്നു ഒരു ബാരൽ ക്രൂഡ് ഓയിൽ വില. യുദ്ധത്തിന് പിന്നാലെ നിലവിൽ ഒരു ബാരലിന് 112 ഡോളർ എന്ന നിലയിൽവരെയെത്തിയിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുന്നതും രൂപയുടെ മൂല്യം കുറയാൻ കാരണമായിട്ടുണ്ട്.
റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നുണ്ടെങ്കിലും ആഗോള ഘടകങ്ങൾ രൂപക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നഎ സാമ്പത്തിക വിദഗ്ദനായ അഡ്വ. മധുസൂദനൻ പറഞ്ഞു. ഫോറക്സ് വിപണി പുനരാരംഭിക്കുന്ന തിങ്കളാഴ്ച വരെ നിലവിലെ നിരക്ക് തുടരും.


