ഒമാനിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ വരാം
text_fieldsമസ്കത്ത്: ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുമെന്ന് ഒമാൻ അറിയിച്ചു. ഇന്ത്യയടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ തന്നെ ഒമാനിലേക്ക് വരാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പത്ത് ദിവസത്തേക്കായിരിക്കും താമസാനുമതി ലഭിക്കുക. സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ, ആരോഗ്യ ഇൻഷൂറൻസ്, റിേട്ടൺ ടിക്കറ്റ് തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും രാജ്യത്തേക്കുള്ള പ്രവേശനം.
കോവിഡിൽ തളർന്ന ടൂറിസം മേഖലക്ക് ഉണർവ് പകരുന്നതിനായി പ്രഖ്യാപിച്ച ഇടക്കാല സാമ്പത്തിക ഉത്തേജന പദ്ധതിയിലെ തീരുമാന പ്രകാരമാണ് വിസാരഹിത പ്രവേശനം അനുവദിക്കുന്നത്. നിലവിൽ അഞ്ച് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാൻ കഴിയുക. ന്യൂസിലൻറ് പൗരന്മാർക്ക് ഫീസ് നൽകാതെ മൂന്ന് മാസത്തെ വിസ അനുവദിക്കുകയും ചെയ്യും. 71 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ-വിസകൾ അനുവദിക്കുകയും ചെയ്തുവരുന്നുണ്ട്.
അമേരിക്കയടക്കം രാജ്യങ്ങളിൽ നിന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസയില്ലാതെ പ്രവേശനാനുമതി നൽകുന്നതിനുള്ള പുതിയ തീരുമാനം. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ഒമാൻ വിഷൻ 2040ൽ ടൂറിസം മേഖലക്ക് വലിയ പ്രാധാന്യമാണ് ഒമാൻ നൽകിയിട്ടുള്ളത്. മനോഹരമായ പ്രകൃതി ഭംഗിക്ക് ഒപ്പം, മേഖലയിലെ സുരക്ഷിത രാഷ്ട്രങ്ങളുടെ നിരയിലുള്ള പ്രഥമ സ്ഥാനവും ഒമാനെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കി തീർക്കുമെന്നാണ് പ്രതീക്ഷ.