മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം
text_fieldsമസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽനിന്നുള്ള കാഴ്ച (ഫയൽ)
മസ്കത്ത്: അക്ഷര പ്രേമികൾക്ക് ഉത്സവമായി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് വ്യാഴാഴ്ച മുതൽ തുടക്കമാകും.ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേളയിൽ 35 രാജ്യങ്ങളിൽനിന്നായി 674 പ്രസാധക സ്ഥാപനങ്ങൾ മേളയുടെ ഭാഗമയെത്തും. മേയ് മൂന്നുവരെ തുടരുന്ന 29-ാമത് പതിപ്പിന്റെ ഉദ്ഘാടന ചടങ്ങ് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി പ്രസിഡന്റ് സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലാന്ദ അൽ സഈദിന്റെ സാന്നിധ്യത്തിലാണ് നടക്കുക. വടക്കൻ ശർഖിയയാണ് ഈ വർഷത്തെ അതിഥി ഗവർണറേറ്റ്.
വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ, പാനൽ ചർച്ചകൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മേഖലയിലും പുറത്തുമുള്ള പുസ്തകപ്രേമികൾ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, പ്രസാധകർ എന്നിവർ മേളയിൽ എത്തും. ഈ വർഷം മേളയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ശീർഷകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം 6, 81,000 കവിയുന്നുവെന്ന് സംഘാടകർ പറഞ്ഞു.
10 ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ സാംസ്കാരിക പരിപാടികളും പുസ്തകങ്ങളുടെ പ്രകാശനവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അറബിക്, ഇംഗീഷ്, മലയാളം, ഹിന്ദി തുടങ്ങി വിവിധങ്ങളായ ഭാഷയിൽ അറിവുകളുടെ പുത്തൻ ലോകമാണ് പുസ്കമേളയിലൂടെ വായനക്കാരിലേക്ക് എത്തുക.
അതിഥി ഗവർണറേറ്റായ വടക്കൻ ശർഖിയയുടെ സാംസ്കാരികവും ചരിത്രപരവുമായ അടയാളങ്ങൾ, ശാസ്ത്രീയവും മാനുഷികവുമായ നേട്ടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആധുനിക ജീവിതത്തിന്റെ ഘടകങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും ഉണ്ടാകും.
ശർഖിയയുടെ സാംസ്കാരിക, ചരിത്ര, ശാസ്ത്രീയ, മാനുഷിക പൈതൃകം ഉയർത്തിക്കാട്ടുന്നതിനൊപ്പം, സമകാലിക ജീവിതശൈലിയും വിലായത്തുകളിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളും പ്രദർശിപ്പിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി വ്യക്തമാക്കി. പ്രദർശന കാലയളവിലുടനീളം തെരഞ്ഞെടുത്ത പരിപാടികൾ തത്സമയ സംപ്രേക്ഷണം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മേളയുടെ സാംസ്കാരിക പ്രവർത്തനങ്ങൾ പ്രാദേശിക മാധ്യമങ്ങൾ ദിവസവും സംപ്രേഷണം ചെയ്യും.