മത്രയിൽ പറവകൾക്ക് വിരുന്നൂട്ടി സ്വദേശി കുടുംബം
text_fieldsമത്ര: പറവകള്‍ക്ക് വിരുന്നൂട്ടി സ്വദേശി കുടുംബം മാതൃകയാവുന്നു. മത്ര ജിദാനിലെ സ്വദേശിയായ മബ്രൂഖ് സുലൈമാന്‍ അല്‍ സദ്ജാലിയുംകുടുംബവുംചേര്ന്നാണ് ദിവസവും രണ്ട് നേരം ദിനചര്യയെന്ന പോലെ പറവകൾക്ക് വിരുന്നൂട്ടുന്നത്. കത്തുന്ന വേനല്‍ ചൂടിലായാലും മരം കോച്ചുന്ന ശീത കാലാവസ്ഥയായാലും ജിദാനിലെ വീട്ടുമുറ്റത്ത് തങ്ങള്‍ക്കായി ഒരുക്കിവെച്ച അന്ന സംഭരണിയില്‍ കൃത്യമായി കൂട്ടത്തോടെയെത്തി യഥേഷ്ടം അന്നം തിന്ന് വിഹായസ്സിലാക്ക് പറ പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ കാണാന്‍ സാധിക്കും. തണുപ്പ് കാലങ്ങളിലാണ് പക്ഷിക്കൂട്ടങ്ങള്‍ കൂടതലായി എത്താറുള്ളതെന്ന് ഇവര്‍ പറയുന്നു. പറവകള്‍ക്കായി മനോഹരമായ രീതിയിലാണ് ഇവിടെ അന്നം ഒരുക്കി വെക്കാറുള്ളത്.
പക്ഷികളുടെ ആവാസവ്യവസ്ഥക്ക് കോട്ടംതട്ടാത്ത വിധത്തിലാണ് അന്ന സംഭരണി സംവിധാനിച്ചിട്ടുള്ളത്. മനുഷ്യ സ്പര്ഷമോ സാന്നിധ്യമോ ഉണ്ടെന്നു കണ്ടാല്‍ പറവകള്‍ തിന്നാന്‍ എത്തില്ലെന്നുകണ്ടാണ് നൂതനമായ രീതിയില്‍ ഭക്ഷണ പാനീയങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നത്. നാട്ടി നിര്‍ത്തിയ തൂണില്‍ പക്ഷികള്‍ക്ക് പറന്നിറങ്ങാന്‍ പാകത്തില്‍ പലകകള്‍ വിലങ്ങിൽ അടിച്ച് ഉറപ്പിച്ചാണ് ഭക്ഷണ പാത്രങ്ങള്‍ ഘടിപ്പിച്ചത്. പതാകകള്‍ കയറ്റാനും ഇറക്കാനും ഉപയോഗിക്കാറുള്ളതുപോലെ കയറുകെട്ടി മുകളിലോട്ടും താഴേക്കും വലിച്ചുകയറ്റിയും ഇറക്കിയുമാണ്
ഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ നിക്ഷേപിക്കാറുള്ളത്. ദിവസവും നൂറുകണക്കിന് പക്ഷികള്‍ ഇവിടെവന്ന് അന്നം തിന്ന് കളകളാരവങ്ങള്‍ മുഴക്കി കലപില കൂടുന്നതുകാണാന് തന്നെ കൗതുകമാണ്. അരിയും ഗോതമ്പും രാഗിയുമൊക്കെ ഭക്ഷണ ഇനമായി മാറി മാറി നല്‍കാറുണ്ടെന്ന് മബ്രൂഖ് സുലൈമാന്‍ സദ്ജാലിയും പങ്കാളി ആസാം സദ്ജാലിയും പറഞ്ഞു.ഭക്ഷണത്തിനായി വലയുന്ന ഭൂമിയിലെ ജീവജാലകങ്ങളോട് കരുണ കാണിച്ചാല്‍ നാളെ ദൈവവും നമ്മളോട് കരുണ കാണിക്കുമെന്ന പ്രാര്‍ഥനയും പ്രതീക്ഷയുമാണ് ഇവരുടെ സല്‍പ്രവര്‍ത്തിക്ക് പ്രേരകം


