ഒമാനിൽ നാളെ ‘ചൂടൻ’ ദിനം
text_fieldsമസ്കത്ത്: കടലിനോടു ചേർന്നുള്ള ഒമാന്റെ തീരദേശ ഗവർണറേറ്റുകളിൽ ബുധനാഴ്ച താപനിലയിൽ ഗണ്യമായ വർധനവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ച സുൽത്താനേറ്റിലുടനീളം താപനിലയിൽ ക്രമാതീതമായ വർധനവുണ്ടായി.
ചൊവ്വാഴ്ച ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദിമ വതാഈനിൽ ആണ്. 47.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ചൂട്. ഹംറ അദ് ദുരുവിലും സമാനമായ ചൂടാണ് അനുഭവപ്പെട്ടത്. സുനൈന, റുസ്താഖ്, ബുറൈമി തുടങ്ങിയ മറ്റ് പ്രദേശങ്ങളിലും 45 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട് രേപ്പെടുത്തിയത്. മുൻദിവസങ്ങളജിലും രാജ്യത്തിന്റെ പലയിടങ്ങളിലും 50 ഡിഗ്രിസെൽഷ്യസിന് അടുത്തായിരുന്നു ചൂട്.
കഴിഞ്ഞ ശനിയാഴ്ച സുനൈനയിൽ 48.2 ഡിഗ്രിസെൽഷ്യസായിരുന്നു താപനില. മഖ്‌ഷിൻ, ഹംറ അദ് ദുരു, ഹൈമ എന്നിവിടങ്ങളിൽ 48 ഡിഗ്രിസെൽഷ്യസുമായിരുന്നു. ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനിലയായ 48.6 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടത് വെള്ളിയാഴ്ച മഖ്‌ഷിനിൽ ആയിരുന്നു.
താപനില ഉയരുന്നതിനാൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ പൗരന്മാരും താമസക്കാരും പുറത്തെ പ്രവർത്തനങ്ങളിൽനിന്ന് വിട്ടു നിൽക്കമെന്നും അധികൃതർ ആവശ്യപ്പെട്ടു