വിശുദ്ധ ഹജ്ജ് തീർഥാടനം കഴിഞ്ഞ് ഒമാനിലെ ഹാജിമാർ തിരിച്ചെത്തി
text_fieldsമസ്കത്ത്: ഒമാനിൽ നിന്ന് പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച ഹാജിമാർ സുരക്ഷിതമായി ഒമാനിൽ തിരിച്ചെത്തി. മെയ് 16-ന് മസ്കത്ത് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ റൂവി സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്ന് പുറപ്പെട്ട ഹാജിമാർ ജൂൺ ഒന്നിന് രാത്രി 10നാണ് മസ്കത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ തിരിച്ചെത്തിയത്.
ആകെ 86 ഇന്ത്യൻ ഹാജിമാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 39 പുരുഷന്മാരും 27 സ്ത്രീകളും ഉൾപ്പെടെ 66 പേർ മലയാളികളാണ്. ശേഷിക്കുന്ന 20 പേർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഹാജിമാരെ സ്വീകരിക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ശൈഖ് അബ്ദുറഹ്മാൻ മൗലവി, ഫസൽ റഹ്മാൻ ദാരിമി, അബ്ബാസ് ഫൈസി, അനസ് കുഞ്ഞു ഹാജി, ഷാജുദ്ദീൻ ബഷീർ ഹാജി, റിയാസ് മേലാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന് ഹാജിമാരെ സ്വീകരിച്ചു. ഹജ്ജ് യാത്രക്ക് മുന്നോടിയായി മസ്കത്ത് സുന്നി സെന്ററിന്റെ നേതൃത്വത്തിൽ ഹാജിമാർക്കായി അഞ്ച് ദിവസങ്ങളിലായി ഹജ്ജ് പഠന ക്ലാസും പരിശീലന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
ഈ വർഷം ഒമാനിൽ നിന്ന് 14,000 പേർക്കാണ് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചത്. ഇതിൽ 220 വിദേശ അറബ് വംശജർക്കും ഇന്ത്യക്കാരുൾപ്പെടെയുള്ള 220 മറ്റു വിദേശികൾക്കും അവസരം ലഭിച്ചു. ശേഷിക്കുന്ന 13,560 പേർ ഹജ്ജ് മിഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള ഒമാൻ സ്വദേശികളാണ്.


