രഞ്ജിതയുടെ മരണം സലാലയേയും കണ്ണീരിലാഴ്ത്തി; ഒമ്പതു വർഷം ഒമാനിൽ സ്റ്റാഫ് നഴ്സായിരുന്നു
text_fieldsസലാല: അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ നായർ ദീർഘകാലം ഒമാനിലെ പ്രവാസിയായിരുന്നു.
ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് യു.കെയിലേക്ക് ജോലി മാറി പോയത്. സർക്കാർ സർവിസിൽ നഴ്സായ രഞ്ജിത അത് പുതുക്കുന്നതിനായി നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം. ഒരു മകനും മകളുമുണ്ട്.
രണ്ട് സഹോദരങ്ങൾ മസ്കത്തിലാണ്. അമ്മ നാട്ടിലാണുള്ളത്. രഞ്ജിതയുടെ മരണം സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി. ഏകദേശം ഒരു വർഷം മുമ്പാണ് സലാലയിൽനിന്ന് ജോലി മാറി പോയതെന്ന് കുടുംബ സുഹൃത്ത് ശ്യാം പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹ്മദാബാദിലേക്ക് പോയത്.
പുതിയ വീടിന്‍റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് രഞ്ജിതയുടെ മരണം. പത്തിലും ഏഴിലും പഠിക്കുന്ന മക്കളുണ്ട്.