33 കേന്ദ്രങ്ങൾ, 380 പേർ; വൻ സൈബർ തട്ടിപ്പ് സംഘത്തെ പൂട്ടി റോയൽ ഒമാൻ പൊലീസ്
text_fieldsമസ്കത്ത്: ഒമാൻ സുൽത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് വേട്ടയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ തകർത്ത് റോയൽ ഒമാൻ പൊലിസ്. സുഹാറിലെ 33 കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ വൻ റെയ്ഡിൽ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 380-ലധികം പ്രതികളെയാണ് ആർ.ഒ.പി അറസ്റ്റ് ചെയ്തത്.
അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഈ അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ വ്യാപകമായ അന്വേഷണങ്ങൾക്കും തുടർച്ചയായ നിരീക്ഷണങ്ങൾക്കും ഒടുവിലാണ് റോയൽ ഒമാൻ പൊലിസ് വലയിലാക്കിയത്.
രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതാണ് ഈ വിജയകരമായ ഓപറേഷനെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വൻതോതിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പണവും തട്ടിപ്പ് സംഘത്തിൽനിന്ന് പിടിച്ചെടുത്തു. തട്ടിപ്പുകൾക്കായി ഉപയോഗിച്ചിരുന്ന 1,800-ലധികം ഇലക്ട്രോണിക് ഉപകരണങ്ങളാണ് സംഭവസ്ഥലങ്ങളിൽ നിന്ന് ആർ.ഒ.പി കണ്ടുകെട്ടിയത്.
സംഘത്തിന്റെ വിവിധ ഒളിത്താവളങ്ങൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നായി 21-ലധികം വിദേശ കറൻസികളിലുള്ള വൻ തുകകളുടെ ശേഖരവും അന്വേഷണസംഘം വീണ്ടെടുത്തു. അടുത്തിടെ ഒമാനിൽ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സൈബർ വിരുദ്ധ റെയ്ഡുകളിൽ ഒന്നാണിത്. പിടിയിലായ പ്രതികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.


