ഒമാനിൽ പാരമ്പര്യ സൂക്കുകൾ ഉണർന്നു: പെരുന്നാൾ കച്ചവടക്കാർ സജീവം
text_fieldsസുഹാർ: പെരുന്നാളിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പാരമ്പര്യ സൂക്കുകളിൽ കച്ചവടക്കാർ തങ്ങളുടെ ഉൽപന്നങ്ങളുമായി സജീവമായി. പെരുന്നാൾ അവധി തുടങ്ങിയതോടെ നാടും നഗരവും പെരുന്നാൾ ആഘോഷത്തിനായുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും പെരുന്നാൾ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് വർധിച്ചു.
പകൽ സമയങ്ങളിലെ ചെറിയ ചൂട് കച്ചവടത്തെ ബാധിക്കുന്നില്ല. വൈകീട്ട് കുടുംബങ്ങളും കുട്ടികളും ആവേശത്തോടെ മാർക്കറ്റിൽ എത്തുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. റെഡിമെയ്ഡ് വസ്ത്ര വിപണി സജീവമായിട്ടുണ്ട് ഓരോ കച്ചവടക്കാരും ആകർഷകമായ ഓഫറുകൾ നൽകിയാണ് വിപണി സജീവമാക്കുന്നത്. പെരുന്നാളാഘോഷത്തിന്റെ സാധനങ്ങളായ ചെമ്പ്, പാത്രം, ഫ്ലാസ്ക്, ബക്കറ്റ്, കാസറോൾ, അടുപ്പ്, എന്നിങ്ങനെ വീട്ടാ വശ്യത്തിനുള്ള സാധനങ്ങൾ വില്പനയ്ക്കുള്ള ഇടങ്ങളിൽ നല്ല കച്ചവടമാണ്.
അതുപോലെ തന്നെ ഒരു റിയാൽ കടയിൽ ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏതെടുത്താലും ഒരു റിയാൽ മുതൽ രണ്ട് റിയാൽ വരെ വിലയുള്ള സാധങ്ങൾ വിൽക്കുന്ന വലിയ ഷോപ്പിംഗ് സെന്ററുകൾ ഒമാനിൽ ഏറെയുണ്ട്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ എല്ലാം ലഭിക്കുന്നത് കൊണ്ട് വലിയ തിരക്കാണ് ഇതുപോലുള്ള ഡിസ്‌കൗണ്ട് മാർക്കറ്റുകളിൽ. സ്വദേശികളുടെ പെരുന്നാൾ ഒരുക്കത്തിനുള്ള പാരമ്പര്യ സാധങ്ങൾ സൂക്കുകളിൽ ആണ് വിൽപനക്ക് എത്തുക.
ഈന്തപഴം, സുഗന്ധദ്രവ്യങ്ങൾ, മാടുകളെ അറുക്കാനുള്ള കത്തികൾ, , എന്നിങ്ങനെ വില്പനക്കായി ഉണ്ടാകും. സ്വദേശികളുടെ പെരുന്നാൾ സ്‌പെഷൽ വിഭവമായ ഷുവ വലിയ കുഴിയിൽ ഇറച്ചി ചുട്ടെടുക്കുന്ന ഷുവ ഉണ്ടാക്കാനുള്ള സാധങ്ങൾ പായ. ഇരുമ്പ് നെറ്റ്. കരി, ചാക്ക് എന്നിവയും പെരുന്നാളിന് മുൻപ് തന്നെ ആവശ്യക്കാർ ഏറെ വാങ്ങുന്ന സാധനങ്ങളാണ്. ഈന്തപഴം ‘റുതബ്’ വിപണിയിൽ എത്തിയിട്ടില്ലെങ്കിലും ഈന്തപ്പഴ ഹൽവ, മറ്റു ഉൽപന്നങ്ങൾ എന്നിവയും വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
പെരുന്നാൾ അടുക്കുന്നതോടെ ‘ഹബ്ത’ മാർക്കറ്റുകൾ സജീവമാകും. അധികൃതർ അനുവദിക്കുന്ന പ്രദേശത്താണ് ചന്തകൾ ആരംഭിക്കുക. സ്വദേശി ഉത്പന്നങ്ങൾ നാനാ ഭാഗത്തുനിന്നും ഹബ്ത മാർകറ്റിൽ എത്തും. സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, പാരമ്പര്യ ഉടയാടകൾ, കരകൗശല വസ്തുക്കൾ, തേൻ, ഉണക്ക പഴങ്ങൾ..അങ്ങനെ സ്വദേശികൾ ശേഖരിക്കുന്ന ഉത്പന്നങ്ങൾ ഹബ്ത മാർക്കറ്റിൽ ലഭിക്കും. കുടുംബവും കുട്ടികളുമായി ഇതുപോലുള്ള പെരുന്നാൾ ചന്തയിൽ വരിക എന്നുള്ളതും കുട്ടികളെ ഇതുപോലുള്ള ഇടങ്ങളിൽ കൊണ്ടുവന്നു പരിചപെടുത്തുക എന്ന ലക്ഷ്യത്തിലും ഒമാനികളുടെ പാരമ്പര്യ നിലനിൽപ്പ് കണ്ണി അറ്റുപോകാതെ സൂക്ഷിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്.
അനുകൂല കലാവസ്ഥ ആയതിനാൽ പകലും രാത്രി വൈകിയും സൂക്കുകൾ സജീവമാണ്. സുൽത്താൻ ഹൈതം പെരുന്നാൾ നമസ്ക്കാരത്തിന് സോഹാർ കാബൂസ് പള്ളിയിൽ എത്തുന്ന വിവരം പുറത്ത് വന്നതോടെ വടക്കൻ ബാത്തിന മേഖല മുഴുവൻ ഉത്സവ ലഹരിയിലായി. അലങ്കാര വിളക്കുകളും കൊടി തോരണങ്ങൾ കൊണ്ടും നഗരം മോടടിപിടിപ്പിച്ചു. ഒമാന്റെ പതാകയും സുൽത്താന് സ്വാഗതം ആശംസിച്ചുള്ള കാമാനങ്ങളും നിരന്നു. നാടും നഗരവും സുൽത്താന്റെ വരവും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ്. പ്രവാസികളും ആഘോഷത്തിന്റെ ഓരോ റൗണ്ട് എബൌട്ട് മുതൽ അലങ്കരിച്ചു ഭംഗിയാക്കിയ കാഴ്ച്ചമനോഹരമാണ്.


