മരണത്തിലേക്കൊരു വിനോദയാത്ര
text_fieldsഅപകടത്തിൽപ്പെട്ട ബസ്
ദോഹ: കെനിയയിലും താൻസനിയയിലുമായി പടർന്നുനിൽക്കുന്ന ലോകപ്രശസ്ത വന്യജീവി സംരക്ഷണ കേന്ദ്രമായ മസായ് മാര സന്ദർശിച്ചുള്ള മടക്കയാത്ര വൻദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് ഖത്തറിൽനിന്നുള്ള മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം. ബലിപെരുന്നാൾ ദിനത്തിൽ ദോഹയിൽനിന്ന് പുറപ്പെട്ട യാത്രയുടെ നാലാം ദിനത്തിലായിരുന്നു മസായ് മാര സന്ദർശിച്ചത്.
ശേഷം, നൈറോബിയിൽനിന്ന് 200 കിലോമീറ്ററോളം അകലെയുള്ള ന്യാഹുരുരുവിലെ ഹോട്ടലിൽ രാത്രി തങ്ങി, ചൊവ്വാഴ്ച രാവിലെ പ്രകൃതിരമണീയമായ തോംപ്സൺ വെള്ളച്ചാട്ടം സന്ദർശിക്കുകയായിരുന്നു പദ്ധതി. എന്നാൽ, ഇതിനിടെ വനങ്ങളും മലഞ്ചെരിവുകളും സജീവമായ ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ വെച്ച് സംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിച്ച് അപകടമുണ്ടായി.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാലിന് (ഇന്ത്യൻ സമയം 6.30) നടന്ന അപകടം ഖത്തറിലെ സുഹൃത്തുക്കൾ രാത്രി വൈകിയാണ് അറിഞ്ഞത്. ആറുപേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, ചൊവ്വാഴ്ച നേരം പുലർന്നതോടെയാണ് പ്രിയപ്പെട്ടവരുടെ വേർപാടും, ദുരന്തവും ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കുമെത്തിയത്. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് ഖത്തറിലെ ട്രാവൽ ഏജൻസി വഴി ഷെഡ്യൂൾ ചെയ്ത വിനോദയാത്രയിൽ എട്ട് കുടുംബങ്ങൾ ഉൾപ്പെടെ 28 പേരാണുണ്ടായിരുന്നത്. മൂന്ന് കുട്ടികളും ഒന്നര വയസ്സുള്ള കുഞ്ഞും സംഘത്തിലുണ്ടായിരുന്നു. ഖത്തറിലെ സ്വകാര്യ ഹോളിഡേ ഗ്രൂപ് വഴി ആസൂത്രണം ചെയ്ത യാത്രക്ക് കെനിയയിൽ ആതിഥ്യമൊരുക്കിയത് പ്രമുഖ ഏജൻസിയായ മർഹബ ഹോളിഡേയ്സ് ആയിരുന്നു. കെനിയയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച്, ചൊവ്വാഴ്ചത്തെ യാത്രയും പൂർത്തിയാക്കി ബുധനാഴ്ചയോടെ ദോഹയിൽ തിരികെയെത്താനിരിക്കെയാണ് അപകടം സംഭവിച്ചത്.
മലമ്പാതകൾ നിറഞ്ഞ മേഖലയിൽ പെയ്ത മഴയിൽ നിയന്ത്രണം നഷ്ടമായ ബസ്, പലതവണ മറിഞ്ഞ് നിലംപതിച്ചതാണ് അപകടതീവ്രത വർധിപ്പിച്ചതെന്ന് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് ഗൈഡും ഡ്രൈവറും ഉൾപ്പെടെ 32 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ സഹായവുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ എത്തി. നൈറോബിയിൽനിന്നും മറ്റിടങ്ങളിൽനിന്നും പ്രവർത്തകർ പരിക്കേറ്റവർക്ക് സഹായവുമായി ആശുപത്രിയിൽ ആദ്യം കുതിച്ചെത്തിയതായി അസോസിയേഷൻ അംഗംകൂടിയായി കുറ്റിപ്പുറം സ്വദേശി ഷബീർ ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
ചൊവ്വാഴ്ച രാവിലെത്തന്നെ ഖത്തറിൽനിന്ന് ട്രാവൽ ഗ്രൂപ്പിന്റെ പ്രതിനിധികൾ നൈറോബി വഴി സംഭവസ്ഥലത്തെത്തി തുടർ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ എയർ ആംബുലൻസ് വഴി നൈറോബിയിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിസ്സാര പരിക്കേറ്റവർ ആശുപത്രി വിട്ടതായും, ഇവരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും ട്രാവൽ ഏജൻസി അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നൈറോബിയിലെ ഇന്ത്യൻ ഹൈകമീഷനും ഖത്തറിലെ ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ട് ക്രമീകരണങ്ങൾ ഉറപ്പാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ വരുംദിവസങ്ങളിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
മരിച്ച റിയ ആൻ, മകൾ ടെറ എന്നിവർ കോയമ്പത്തൂർ സ്വദേശിയായ ഭർത്താവിനൊപ്പം ആറുവർഷമായി ഖത്തറിലുണ്ട്. 25 വർഷത്തോളമായി ഖത്തറിലുള്ള തിരുവല്ല സ്വദേശിനി ഗീത ഷോജി ഐസക് സ്പെഷൽ സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുകയാണ്. ഇവരുടെ ഭർത്താവ് ഷോജി ഐസക്, മകൻ ആബേൽ ഉമ്മൻ ഐസക് എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ച മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫ് ഓഡിറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.