കെനിയ അപകടം: പരിക്കേറ്റവർ ഇന്ന് മുതൽ ആശുപത്രി വിടും
text_fieldsദോഹ: കെനിയയിൽ അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പരിക്കേറ്റവർക്ക് വെള്ളിയാഴ്ച മുതൽ ആശുപത്രി വിടാൻ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റൽ മെഡിക്കൽ സർവിസ് ഡയറക്ടർ ഡോ. സാമുവേൽ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തിൽ പരിക്കേറ്റ മുഴുവൻപേരും നിലവിൽ കെനിയയിലെ പ്രശസ്തമായ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
പരിക്കേറ്റവർ ചികിത്സയിലുള്ള നൈറോബി ആശുപത്രി മെഡിക്കൽ സർവിസ് ഡയറക്ടർ ഡോ. സാമുവേൽ ഒഡേഡോ
പരിക്കേറ്റവരിൽ ഒരാൾ വെള്ളിയാഴ്ചയോടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാവും. 21 പേരെ ശനിയാഴ്ചയും ആശുപത്രി വിടാൻ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ യാത്രാസംഘത്തിലെ മറ്റൊരാൾക്ക് തുടർന്നുള്ള ദിവസങ്ങളിലും ആശുപത്രി വിടാൻ കഴിയുമെന്നാണ് സൂചന.
തിങ്കളാഴ്ച നടന്ന അപകടത്തിൽ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി നൈറോബി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹയാത്രികരായ കുടുംബാംഗങ്ങൾ പരിക്കിൽനിന്നും മോചിതരായി, വിമാന യാത്രചെയ്യാൻ സാധ്യമാകുംവിധം ആരോഗ്യനിലയിൽ തൃപ്തികരമെന്ന് ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുന്നത്. പരിക്കേറ്റവർ ശനി, ഞായർ ദിവസങ്ങളിലായി പൂർണമായും ഡിസ്ചാർജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്രാവൽ ഏജൻസി പ്രതിനിധികൾ.
ആശുപത്രിയിലുള്ള എല്ലാവരും അപകടനില തരണം ചെയ്തതായി ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവരുടെയും മരിച്ചവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളിലായി നൈറോബിയിലെത്തിയിരുന്നു.
മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ മുഴുവൻ രേഖകളുടെ നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ഹൈകമീഷണർ ഉൾപ്പെടെ സംവിധാനങ്ങളും, കെനിയയിലെ കേരള അസോസിയേഷൻ അംഗങ്ങൾ, വിവിധ പ്രവാസി അസോസിയേഷനുകൾ എന്നിവരും സജീവമായി രംഗത്തുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം നടന്ന അപകടം കഴിഞ്ഞ് നാലു ദിവസമായപ്പോഴും ദുരന്തത്തിന്റെ ആഘാതം ഉൾകൊള്ളാൻ സഹയാത്രികർക്ക് കഴിഞ്ഞിട്ടില്ല.
നാട്ടിലും ഖത്തറിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ഫോണിൽ ബന്ധപ്പെട്ട് അവരെ ആശ്വസിപ്പിക്കുന്നതായും, കെനിയയിലെ മലയാളികൾ എല്ലാ സഹായവുമായി ഒപ്പമുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഖത്തറിൽനിന്ന് വിനോദയാത്ര പോയ സംഘം അപകടത്തിൽപെട്ട് മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയിൽ (30), ഏക മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കർണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങൾ ഉൾപ്പെടെ 28 പേരാണ് ഖത്തറിൽ നിന്ന് കെനിയയിലെത്തിയത്.