കെനിയ അപകടം: പരിക്കേറ്റവർ അപകടനില തരണംചെയ്തു; ആർക്കും ഗുരുതരമല്ല
text_fieldsദോഹ: കെനിയയിൽ അപകടത്തിൽ പെട്ട വിനോദയാത്രാ സംഘത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ചു പേർ മരിച്ച അപകടത്തിൽ 27 പേർക്കായിരുന്നു പരിക്കേറ്റത്. മരിച്ച സ്ത്രീകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. എന്നാൽ, എല്ലാവരും ഇപ്പോൾ അപകട നില തരണം ചെയ്തതായും, ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും സംഘത്തോടൊപ്പമുള്ള ട്രാവൽ ഏജൻസി പ്രതിനിധി ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയായി. എംബാം ചെയ്ത മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെയോടെ നയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടികളും ആരംഭിച്ചു. യാത്രാസംഘത്തിലെ മറ്റു അംഗങ്ങളെയെല്ലാം അപകടം നടന്ന ന്യാഹുരുവിൽ നിന്നും 200 കിലോമീറ്റർ അകലെ നയ്റോബിയിലെത്തിച്ചിട്ടുണ്ട്. നേരത്തെ അഞ്ചു പേർക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇവരെ എയർ ആംബുലൻസ് വഴിയാണ് ന്യാഹുരുവിൽ നിന്നും നയ്റോബിയിലേക്ക് മാറ്റിയത്. 13പേരെ നകുരുവിൽ നിന്നും നയ്റോബിയിലേക്ക് റോഡ് മാർഗവുമെത്തിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് ബന്ധുക്കൾ താൽപര്യം അറിയിച്ചത്. അതേസമയം, ഒപ്പമുള്ള ബന്ധുക്കൾക്ക് യാത്രചെയ്യാൻ സാധ്യമാവുന്ന സാഹചര്യത്തിൽ മാത്രമേ മാത്രമേ മൃതദേഹവും നാട്ടിലെത്തിക്കൂവെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിൽ നിന്നുള്ള 28 അംഗ വിനോദയാത്രാ സംഘം തിങ്കളാഴ്ചയാണ് മധ്യകെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര വീട്ടിൽ രാധാകൃഷ്ണൻെറ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടയിൽ (30), ഏക മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്), തിരുവല്ല സ്വദേശിനി ഗീത ഷോജി ഐസക് (58) എന്നിവർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.