'ഒരുകുടുംബം പോലെ ഒന്നിച്ച് നാലു ദിവസം യാത്ര ചെയ്തവർ, കളിയും വികൃതിയുമായി ആഘോഷങ്ങളെ നയിച്ച രണ്ടു ഓമനമക്കൾ ഉൾപ്പെടെ അഞ്ചുപേർ'; സഹയാത്രികരുടെ വേർപാട് താങ്ങാനാകാതെ രക്ഷപ്പട്ടവർ
text_fieldsദോഹ: പാട്ടും ആഘോഷവുമായി തുടർന്ന യാത്ര, ഒരുനിമിഷംകൊണ്ട് ദുരന്തമായി മാറിയതിന്റെ പകപ്പ് ആരിൽ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല. ഒരുകുടുംബം പോലെ ഒന്നിച്ച് നാലു ദിവസം യാത്രചെയ്തവരെ മരണവും രക്തക്കറകളും ആശുപത്രിയുടെ മരുന്നുഗന്ധവും മൂടിയിരിക്കുന്നു. അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പോലും ഫോണിൽ സംസാരിക്കാനാവുന്നില്ല.
കളിയും വികൃതിയുമായി ആഘോഷങ്ങളെ നയിച്ച രണ്ട് ഓമനമക്കൾ ഉൾപ്പെടെ അഞ്ചുപേർ തങ്ങളിൽ നിന്നും എന്നന്നേക്കുമായി അകന്നുപോയത് ആർക്കും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. സഹയാത്രികരുടെ മരണം തന്നെ പലരും അറിഞ്ഞത് ചൊവ്വാഴ്ചയോടെ. പങ്കാളിയുടെ വേർപാട്, ഭർത്താക്കന്മാരെ അറിയിക്കാൻ സഹയാത്രികർ ഏറെ പാടുപെട്ടു. അപ്പോഴും ആശ്വാസമായത് കെനിയയുടെ പലദിക്കിൽ നിന്നും ഓടിയെത്തിയ കേരള അസോസിയേഷൻ പ്രവർത്തകരായിരുന്നു.
അപകടം നടന്ന മധ്യകെനിയയിലെ നകുരു, ന്യാഹുരുരു പ്രദേശങ്ങളിലെ മലയാളികളാണ് ആശുപത്രികളിൽ ആദ്യം ഓടിയെത്തിയത്. പിന്നാലെ, തലസ്ഥാനമായ നൈറോബി ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കെനിയ കേരള അസോസിയേഷൻ ചെയർമാൻ ജോലറ്റ് എബ്രഹാമിന്റെ നേതൃത്വത്തിൽ സേവനസന്നദ്ധരായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അപകടത്തിൽപ്പെട്ടവർക്കൊപ്പം തുടരുന്നു. പരിക്കേറ്റവരുടെയും മരിച്ചവരുടെയും അടുത്ത ബന്ധുക്കളും കഴിഞ്ഞ ദിവസങ്ങളിലായി നൈറോബിയിലെത്തി.
ഗുരുതരമായി പരിക്കേറ്റവർ ഉൾപ്പെടെ എല്ലാവരും അപകട നില തരണം ചെയ്തതായി നൈറോബിയിലുള്ള ട്രാവൽ ഏജൻസി പ്രതിനിധി ഹർഷദ് കമറുദ്ദീൻ പറഞ്ഞു. അഞ്ചുപേരുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയാക്കി നൈറോബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷ. യാത്രാസംഘത്തിലെ മറ്റു അംഗങ്ങളെയെല്ലാം ന്യാഹുരുരുവിൽ നിന്നും 200 കിലോമീറ്റർ അകലെ നൈറോബിയിലെത്തിച്ചിട്ടുണ്ട്. ഇവരുടെ മടക്കയാത്ര ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച് ഷെഡ്യൂൾ ചെയ്യും. നേരത്തെ അഞ്ചു പേർക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇവരെ എയർ ആംബുലൻസ് വഴി ന്യാഹുരുവിൽ നിന്നും നൈറോബിയിലേക്ക് മാറ്റി. 13പേരെ നകുരുവിൽ നിന്നും നൈറോബിയിലേക്ക് റോഡ് മാർഗവുമെത്തിച്ചു.
ഖത്തറിൽ നിന്നുള്ള 28 അംഗ വിനോദയാത്രാ സംഘം തിങ്കളാഴ്ചയാണ് മധ്യകെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽപെട്ടത്. കനത്ത മഴയിൽ വളവും കയറ്റവുമുള്ള പ്രദേശത്ത് നിയന്ത്രണം നഷ്ടമായ ബസ് താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. വീഴ്ചക്കിടെ ബസ് പലതവണ മറിഞ്ഞത് ആഘാതം വർധിപ്പിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര വീട്ടിൽ രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടയിൽ (30), ഏക മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്), എറണാകുളത്തുനിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.