ഓർമയായത്, കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറമ്മ
text_fieldsഹോപ് ഖത്തറിലെ വിദ്യാർഥികൾക്കൊപ്പം ഓണപ്പൂക്കളമൊരുക്കുന്ന ഗീത ഷോജി
ദോഹ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച സ്നേഹനിധിയായ അധ്യാപികയെന്നാണ് കെനിയയിൽ അപകടത്തിൽ മരിച്ച ഗീത ഷോജി ഐസകിനെ (58) സുഹൃത്തുക്കൾ ഓർക്കുന്നത്. പ്രിയപ്പെട്ട വിദ്യാഥികളുടെ ഉയർച്ചയിലും മികവിലും സന്തോഷിക്കുകയും, പ്രോത്സാഹനം നൽകുകയും ചെയ്ത നല്ലൊരു അധ്യാപികയെ നഷ്ടമായതിന്റെ സങ്കടങ്ങളാണ് ഖത്തറിലെ പ്രവാസി മലയാളികളുടെയും സുഹൃത്തുക്കളുടെയും സോഷ്യൽ മീഡിയ പേജുകൾ നിറയെ. 30 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഗീത ഷോജി ‘ഹോപ് ഖത്തർ’ എന്ന സ്പെഷൽ സ്കൂളിലെ അധ്യാപികയാണ്.
കെനിയയിൽ അപകടത്തിൽ മരിച്ച ഗീത ഷോജി, ഭർത്താവ് ഷോജി ഐസക്, മകൻ ആബേൽ ഐസക് എന്നിവർക്കൊപ്പം നൈറോബിയിലെ നാഷനൽ മ്യൂസിയത്തിന് മുന്നിൽ
ശാരീരിക അവശതകളും, ബുദ്ധിമാന്ദ്യവുമുള്ള കുട്ടികളെ സ്വന്തം മക്കളെ പോലെ പരിചരിച്ച്, അവരെ ജീവിതത്തിലേക്ക് കൈപിടിച്ചു നയിക്കുന്ന അധ്യാപികയാണ് അപ്രതീക്ഷിതമായ അപകടത്തിൽ തങ്ങളിൽ നിന്നും വേർപെട്ട് പോയതെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ഓർക്കുന്നു. പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകയും ഞങ്ങളുടെ കുടുംബവുമായി ചേർന്നുനിന്ന മൂത്ത സഹോദരിയെയുമാണ് നഷ്ടമായതെന്ന് ‘ഹോപ് ഖത്തർ’ സ്ഥാപകനും ചെയർമാനുമായ ഡോ. രാജീവ് തോമസ് ഓർക്കുന്നു. 2005ൽ ഹോപ് ഖത്തർ എന്ന സ്ഥാപനത്തിന് രൂപം നൽകുേമ്പാൾ തന്നെ ഞങ്ങൾക്കൊപ്പം ഒരു പ്രതിഫലവും സ്വീകരിക്കാതെ അവർ ഭാഗമായി.
സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വ്യക്തിജീവിതം കെട്ടിപ്പടുക്കാനും അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് നയിക്കാനും ആത്മാർഥമായി സേവനം ചെയ്ത അധ്യാപികയായിരുന്നു അവരെന്നും ഡോ. രാജീവ് തോമസ് പറയുന്നു. കുട്ടികൾക്ക് പ്രിയപ്പെട്ട അമ്മയും, സഹപ്രവർത്തകർക്ക് സ്നേഹനിധിയായും മാർഗദർശിയായും അവർ കഴിഞ്ഞ 20 വർഷം തങ്ങൾക്കൊപ്പമുണ്ടായിരുന്നതായി അദ്ദേഹം ഓർത്തു. ഹോപ് ഖത്തറിന്റെയും കുട്ടികളുടെയും ജീവനാഡിപോലെയായിരുന്നു ഗീത ഷോജിയെന്ന് ഐ.സി.സി ജനറൽ സെക്രട്ടറിയും കുടുംബ സുഹൃത്തുമായ എബ്രഹാം ജോസഫ് ഓർക്കുന്നു. കഴിഞ്ഞ ഓണത്തിനും ഹോപിലെത്തി കുട്ടികൾക്കൊപ്പം പരിപാടികളിൽ പങ്കെടുത്തിരുന്നു. അവരുടെ എല്ലാകാര്യങ്ങളിലും ഇടപെടുകയും നയിക്കുകയും ചെയ്യുന്ന അധ്യാപികയാണ് ഗീത. കുട്ടികളുടെ പ്രിയപ്പെട്ട അമ്മയെന്നതിനപ്പുറം, സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹായിക്കാനും സജീവമായി അവർ മുന്നിലുണ്ടായിരുന്നുവെന്ന് എബ്രഹാം ജോസഫ് ഓർത്തെടുത്തു.
ശാരീരിക, മാനസിക അവശതകളുമായെത്തുന്ന കുട്ടികൾ പഠനത്തിലൂടെ പുതിയ ജീവിതവും കരിയറും കെട്ടിപ്പടുക്കുന്നതാണ് തന്റെ ദൗത്യവും സന്തോഷവുമെന്ന് പങ്കുവെക്കുന്ന വിഡിയോ ഹോപ് ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചു. ഖത്തറിലെ ഇമ്മാനുവൽ മാർതോമ പള്ളിയിൽ സൺഡേ ക്ലാസ് ഉൾപ്പെടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഗീതയെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.
1995 മുതൽ ഖത്തർ പ്രവാസിയാണ് മാവേലിക്കരക്കാരിയായ ഗീത ഷോജി. ദോഹയിൽ എൻജിനീയറായ ഭർത്താവ് ഷോജി ഐസക്കിനും ഇളയമകൻ എബിൽ ഐസക്കിനുമൊപ്പമായിരുന്നു വിനോദയാത്രക്ക് പോയത്. ഡോ.ജോയൽ ഐസക്ക് (എറണാകുളം) മൂത്തമകനാണ്. നിസ്സാര പരിക്കുകളേറ്റ ഷോജിയും എബിലും അമ്മയുടെ ജീവനറ്റ ശരീരവുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണിപ്പോൾ.