"തിലാവ -2026' അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം
text_fieldsദോഹ: ഐ.സി.എഫ്. സംഘടിപ്പിച്ച 'തിലാവ-2026' അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു. പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബൃഹത്തായ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ഖുർആൻ പാരായണത്തിന്റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് വിശുദ്ധ ഖുർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മദ്റസ, റീജിയൻ, ചാപ്റ്റർ, നാഷണൽ എന്നീ നാല് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾക്ക് ശേഷമാണ് ഇന്റർനാഷണൽ ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്.
മത്സരത്തിന്റെ ഉദ്ഘാടനം ഈജിപ്തിലെ ജാമിഅ അൽ അസ്ഹർ കോളജ് ഓഫ് ഉസൂലുദ്ദീൻ പ്രിൻസിപ്പൽ ഡോ. ജമാൽ ഫാറൂഖ് ഗബ്രിൽ മഹ്മൂദ് അൽ ദഖാഖ് നിർവ്വഹിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായിരുന്നു. അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഐ.സി.എഫ്. ഇന്റർനാഷണൽ പ്രസിഡന്റ് മമ്പാട് അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ സഖാഫി സന്ദേശം നൽകി. അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ, സുബൈർ സഖാഫി കോട്ടയം, അബ്ദുൽ കരീം ഹാജി മേമുണ്ട എന്നിവർ വിവിധ വിഭാഗങ്ങളിലുള്ള വിജയികളെ പ്രഖ്യാപിച്ചു. ഫാറൂഖ് കവ്വായി, റാസിഖ് ഹാജി, സ്വാലിഹ് നൂറാനി അബ്ദുൽ ഹകീം എ.കെ. സകീർ മാസ്റ്റർ, ഒ.പി. സാദിഖ് അലി, ഷമീർ പന്നൂർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. അബ്ദുറശീദ് സഖാഫി മുക്കം സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.


