മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മക്ക: മദീനയിൽ ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസാണ് അപകടത്തിൽപെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം. ഒരാൾ മാത്രം രക്ഷപ്പെട്ടതായി അറിയുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.
ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.


