സൗദി യുവ വനിത നഴ്സിന്റെ ഇടപെടലിൽ 50കാരന് ജീവൻ തിരിച്ചുകിട്ടി
text_fieldsസി.പി.ആർ (പ്രതീകാത്മക ചിത്രം)
റിയാദ്: റിയാദിൽ വാഹനാപകടത്തിൽ തലക്ക് പരിക്കേറ്റതിനെ തുടർന്ന് ഹൃദയം നിലച്ചുപോയ 50 വയസ്സുകാരന്റെ ജീവൻ ഒരു സൗദി യുവ വനിത നഴ്സിന്റെ അവസരോചിത ഇടപെടലിൽ രക്ഷിക്കാനായി. അപകടസ്ഥലത്ത് വെച്ചുതന്നെ പ്രഥമശുശ്രൂഷ നൽകാൻ നഴ്സായ തഹാനി അൽഅൻസി ഓടിയെത്തുകയായിരുന്നു. റിയാദ് നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപം കുടുംബത്തോടൊപ്പം ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് അൽഅൻസി പറഞ്ഞു.
വാഹനം ഇടിച്ച ശേഷം റോഡിന് നടുവിൽ കിടക്കുന്ന ഒരാളെ കണ്ട് അവൾ അത്ഭുതപ്പെട്ടു. 'എന്റെ കുടുംബത്തിന്റെ കാർ റോഡിന്റെ മധ്യത്തിൽ നിർത്തി, ഞാൻ എന്റെ സഹോദരനോടൊപ്പം പരിക്കേറ്റ ആളുടെ അടുത്തേക്ക് ഓടി, പക്ഷേ അയാൾ ശ്വസിക്കുന്നില്ലെന്ന് ഞാൻ കണ്ടെത്തി. എന്റെ ചുറ്റുമുള്ളവരിൽ നിന്ന് ഞാൻ സഹായം അഭ്യർഥിച്ചു. തുടർന്ന് ഞങ്ങൾ അദ്ദേഹത്തെ റോഡിന്റെ അരികിലേക്ക് മാറ്റിക്കിടത്തി ഉടൻ തന്നെ സി.പി.ആർ. ചെയ്യാൻ തുടങ്ങി.' അൽഅൻസി പറഞ്ഞു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പൾസ് പുനഃസ്ഥാപിച്ചെങ്കിലും അത് വീണ്ടും നിലച്ചതായി കണ്ടെത്തിയതിനാൽ സൗദി റെഡ് ക്രസന്റ് ടീം എത്തുന്നതുവരെ അവർ സി.പി.ആർ. നടപടിക്രമം ആവർത്തിച്ചുകൊണ്ടിരുന്നു.
ശേഷം പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിക്ക് പുറത്ത് ജീവൻ രക്ഷിക്കാൻ താൻ ഇടപെടുന്നത് ഇതാദ്യമല്ലെന്ന് അൽഅൻസി പറഞ്ഞു. 'ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ എനിക്ക് കഴിവുണ്ട്, ഏത് സമയത്തും സ്ഥലത്തും ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന ഓരോ ആരോഗ്യ സംരക്ഷണ വിദഗ്ധന്റെയും മാനുഷിക കടമയായി ഞാൻ അതിനെ കണക്കാക്കുന്നു," അവർ പറഞ്ഞു.#NurseTahaniAl-Anzi എന്ന ഹാഷ്ടാഗിൽ നഴ്സിന്റെ ഇടപെടൽ രേഖപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ഈ ജീവൻ രക്ഷാപ്രവർത്തനത്തിന് അവർക്ക് വ്യാപക പ്രശംസയും ലഭിച്ചു. പ്രഫഷനലിസവും മനുഷ്യത്വവും സംയോജിപ്പിച്ച് തന്നാൽ കഴിയുന്ന സഹായം ചെയ്യാനുള്ള അവരുടെ നിരന്തരമായ സന്നദ്ധത സൗദി മെഡിക്കൽ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പ്രവൃത്തിയായിട്ടാണ് പൊതുസമൂഹം വിശേഷിപ്പിച്ചത്.