പ്രമേഹം, പൊണ്ണത്തടി ചികിത്സ മരുന്നുകൾ സൗദിയിൽ നിർമിക്കാൻ കരാർ
text_fieldsപ്രമേഹം, പൊണ്ണത്തടി ചികിത്സ മരുന്നുകൾ നിർമിക്കാനുള്ള കരാറിൽ ലെവേര ഫാർമസ്യൂട്ടിക്കൽ ഇൻവെസ്റ്റ്മെന്റ്
കമ്പനിയും നോവോ നോർഡിസ്ക് കമ്പനിയും ഒപ്പിടുന്നു
റിയാദ്: പ്രമേഹത്തിനും പൊണ്ണത്തടിക്കുമുള്ള ജി.എൽ.പി-വൺ ചികിത്സ മരുന്നുകളുടെ നിർമാണം തദ്ദേശിവത്കരിക്കുന്നതിന് ലെവേര ഫാർമസ്യൂട്ടിക്കൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ഡാനിഷ് കമ്പനി നോവോ നോർഡിസ്കുമായി ധാരണപത്രം ഒപ്പുവച്ചു.
ചടങ്ങിൽ നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പങ്കെടുത്തു. ബയോടെക്നോളജി മേഖലയിൽ ഗുണപരമായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിക്ഷേപ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ നടപടി. നൂതന ചികിത്സകളുടെ പ്രാദേശിക ഉൽപാദനം സാധ്യമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.
കമ്പനിയുടെ മാതൃരാജ്യമായ ഡെൻമാർക്കിന് പുറത്തുള്ള ആദ്യത്തെ രാജ്യമാണ് സൗദി. നൂതന തരം ഔഷധങ്ങളുടെ നിർമാണ സാങ്കേതികവിദ്യ പ്രാദേശികവൽക്കരിക്കുന്നതിന് കമ്പനിയുടെ അംഗീകാരം ഇത് നേടുന്നു. ദേശീയ ബയോടെക്നോളജി സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പുരോഗതിയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
സെമാഗ്ലൂറ്റൈഡ്, ഓസെംപിക്, വിഗോവി തുടങ്ങിയ ഉൽപന്നങ്ങൾ ഉൾപ്പെടെ ജി.എൽ.പി-വൺ ചികിത്സകൾക്കായുള്ള പ്രാദേശിക ആവശ്യം നിറവേറ്റുന്നതിനായി ഉൽപാദനം പ്രാദേശികവത്കരിക്കുന്നതും ഈ ചികിത്സകൾക്ക് ഒരു പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു.
ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യത്തെ ആധുനിക നിർമാണ സ്ഥാപനങ്ങളിലൂടെ നിർമിച്ച മരുന്നുകൾ പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് കയറ്റുമതി ചെയ്യലും കരാറിലുണ്ട്.