വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ചെങ്കടൽ തീരത്തെ ‘അമാല’ ടൂറിസ്റ്റ് കേന്ദ്രം
text_fieldsചെങ്കടൽ തീരത്തെ ‘അമാല’ ടൂറിസ്റ്റ് കേന്ദ്രം
റിയാദ്: റെഡ് സീ ഇൻറർനാഷനൽ ചെങ്കടൽ തീരത്ത് വികസിപ്പിച്ചെടുക്കുന്ന പ്രധാന ടൂറിസം പദ്ധതിയായ ‘അമാല’ വിനോദസഞ്ചാര കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറക്കും. റിയാദിൽ നടന്ന ടൂറിസം ഉച്ചകോടിയിൽ റെഡ് സീ ഇൻറർനാഷനൽ പദ്ധതി ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. രാജ്യത്തെ ആഢംബര ടൂറിസത്തിന് ഇതൊരു വഴിത്തിരിവായി മാറുമെന്ന് അധികൃതർ പ്രതീക്ഷ പങ്കുവെച്ചു.
പുതിയ ലക്ഷ്യസ്ഥാനം ആദ്യ അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി ഉടൻ തന്നെ വാതിലുകൾ തുറക്കാൻ ഒരുങ്ങുകയാണ്. തബൂക്ക് പർവതനിരകളുടെയും നിർമലമായ ചെങ്കടലിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന അമാല പദ്ധതി ആഡംബരം, ക്ഷേമം, പ്രകൃതിയുമായുള്ള ഐക്യം എന്നിവ സമന്വയിപ്പിക്കുന്ന ഒരു അനുഭവം സന്ദർശകർക്ക് പ്രദാനം ചെയ്യുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ആഢംബര ടൂറിസത്തിൽ ആഗോള സാന്നിധ്യം വർധിപ്പിക്കാനുമുള്ള സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ചട്ടക്കൂടിൽ ഈ ലക്ഷ്യസ്ഥാനം ഉൾക്കൊള്ളുന്നു.
ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിനായുള്ള പ്രത്യാശയുടെ ആത്മാവിനെ ഉൾക്കൊള്ളുന്ന ‘പ്രതീക്ഷ’ എന്ന അറബി പദത്തിൽനിന്നാണ് ‘അമാല’ എന്ന പേര് ഉരുത്തിരിഞ്ഞതെന്ന് റെഡ് സീ ഇൻറർനാഷനൽ സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. സൗദിയിൽ പുതിയൊരു തീരദേശ ജീവിതശൈലിയാണ് അമാല വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ കാലം ജീവിക്കുക, മികച്ച രീതിയിൽ ജീവിക്കുക എന്നതിന്റെ അർഥം കണ്ടെത്താൻ ഇത് സന്ദർശകരെ ക്ഷണിക്കുന്നു.
ആദ്യ ഘട്ടത്തിൽ ‘അമാല’ ആറ് ആഢംബര റിസോർട്ടുകളിലൂടെ തിളങ്ങും. അഞ്ച് കിലോമീറ്റർ നീളമുള്ള ഒരു തീരദേശ പ്രൊമെനേഡും ആകർഷകമായ പ്രകൃതിദൃശ്യങ്ങളും ഇടകലർന്നതാണിത്. 128 മുറികളും 29 വസതികളും വിപുലമായ വെൽനസ് അനുഭവങ്ങളും ഉൾപ്പെടുന്ന ‘ഇക്വിനോക്സ് അമാല റിസോർട്ട് ആൻഡ് റെസിഡൻസസും’, 202 താമസ യൂനിറ്റുകളും സ്വകാര്യ ബീച്ചുകളും സംയോജിത കുടുംബ സൗകര്യങ്ങളുമുള്ള 25 വസതികളും ഉൾപ്പെടുന്ന ‘ഫോർ സീസൺസ് അമാല റിസോർട്ടും’ ഇതിലുൾപ്പെടുന്നു.
ആധുനിക സാമൂഹിക മനോഭാവമുള്ള ‘നാമൗസ് അമാല റിസോർട്ട്’, കുടുംബങ്ങൾക്കും ദമ്പതികൾക്കുമായി സമർപ്പിച്ചിരിക്കുന്ന ‘റോസ്‌വുഡ് അമാല റിസോർട്ട്’, വിപുലമായ ഫിറ്റ്‌നസ്, പുനരുജ്ജീവന പരിപാടികൾ വാഗ്ദാനം ചെയ്യുന്ന ‘സിക്‌സ് സെൻസസ് അമല റിസോർട്ട്’ എന്നിവയും മൊണാക്കോ ബോട്ട് ക്ലബുമായി സഹകരിച്ച് ‘ദ ഓഷ്യൻ റേസ് 2027’ന്റെ ഗ്രാൻഡ് ഫൈനൽ ആതിഥേയത്വം വഹിക്കാൻ പോകുന്ന അമാല േബാട്ട് ക്ലബും ചെങ്കടലിന്റെ ആഴങ്ങളിൽ സന്ദർശകർക്ക് ആഴ്ന്നിറങ്ങുന്ന അനുഭവം പ്രദാനം ചെയ്യുന്ന സമുദ്രജീവി കേന്ദ്രമായ കൊറാലിയവും ഇതിൽ ഉൾപ്പെടുന്നുവെന്ന് റെഡ് സീ സി.ഇ.ഒ പറഞ്ഞു.
അമാലയുടെ ആദ്യ ഘട്ട വികസനത്തിന് 51.04 ബില്യൺ റിയാൽ ചെലവായി. പൂർത്തിയാകുമ്പോൾ 1,600ലധികം ഹോട്ടൽ, റെസിഡൻഷ്യൽ യൂനിറ്റുകളുള്ള എട്ട് റിസോർട്ടുകൾ ഇതിൽ ഉൾപ്പെടും. സോളാർ ഉൾപ്പടെയുള്ള പുനരുപയോഗ ഊർജ്ജത്തെയാണ് പൂർണമായും ആശ്രയിക്കുന്നത്. ഇത് പ്രതിവർഷം മൂന്നര ലക്ഷം ടൺ കാർബൺ ഉദ്വമനം കുറയ്ക്കുന്നു.
പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പ്രതിവർഷം സന്ദർശകരുടെ എണ്ണം പരമാവധി അഞ്ച് ലക്ഷമായി പരിമിതപ്പെടുത്തും. 2040 ആകുമ്പോഴേക്കും 30 ശതമാനം പാരിസ്ഥിതിക നേട്ടം കൈവരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ദോഹ, ദുബൈ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് നേരിട്ട് വിമാന സർവിസുകൾ ലഭിക്കുന്ന റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് വഴിയാണ് അമാലയിലേക്ക് പ്രവേശിക്കാൻ കഴിയുക. യൂറോപ്യൻ നഗരങ്ങളുമായി ഉടൻ തന്നെ ലക്ഷ്യസ്ഥാനത്തെ ബന്ധിപ്പിക്കാനുള്ള പദ്ധതികളും ഇതിനുണ്ട്. 2026-ൽ തുറക്കാൻ പോകുന്ന അൽ വജ്ഹ് വിമാനത്താവളവും കമ്പനി വികസിപ്പിക്കുന്നുണ്ട്. ഇത് പുതിയ ആഗോള ലക്ഷ്യസ്ഥാനവുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും സി.ഇ.ഒ പറഞ്ഞു.


