Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെരുന്നാളിനൊരുങ്ങി...

പെരുന്നാളിനൊരുങ്ങി ദീര; പൈതൃക സൂഖിലേക്ക് ജനപ്രവാഹം

text_fields
bookmark_border
പെരുന്നാളിനൊരുങ്ങി ദീര; പൈതൃക സൂഖിലേക്ക് ജനപ്രവാഹം
cancel

റിയാദ്: തലസ്ഥാന നഗരത്തിലെ സുപ്രധാന പൈതൃക വാണിജ്യകേന്ദ്രമായ ദീരയിൽ പെരുന്നാൾ കച്ചവടം പൊടിപൊടിക്കുകയാണ്. ദീര സൂഖ് സൗദി അറേബ്യയുടെ തനത് വസ്ത്രങ്ങളും ഏറ്റവും മികച്ച ഊദ് ഉത്പന്നങ്ങളും കിട്ടുന്ന ഇടമാണ്. ആധുനിക മാളുകൾ നഗരത്തിൽ ഏറെ പൊന്തിയെങ്കിലും ദീര ഇന്നും പൗരാണിക ഗരിമയിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. ഭരണസിരാകേന്ദ്രങ്ങളും ചരിത്രപ്രസിദ്ധമായ ‘മസ്മക് കോട്ട’യും ഉൾകൊള്ളുന്ന ദീരയിൽ 10-ലധികം ഷോപ്പിങ് സെൻററുകളുണ്ട്.

സുവൈഖ് ട്രേഡ് സെൻററാണ് ദീരയുടെ കവാടം. 20 റിയൽ മുതൽ 2,000 റിയാൽ വരെയുള്ള പർദകളുടെ മൊത്തക്കച്ചവടക്കാരും ചില്ലറക്കച്ചവടക്കാരുമുള്ള സുവൈഖിലേക്ക് റിയാദിൽനിന്ന് മാത്രമല്ല രാജ്യത്തിെൻറ വിവിധ പ്രാവശ്യകളിൽനിന്ന് ഉപഭോക്താക്കളെത്തും. റിയാദിനടുത്തുള്ള ചെറു പട്ടണങ്ങളിലെ തുണിക്കച്ചവടക്കാരിൽ വലിയൊരു ഭാഗം തുണിത്തരങ്ങൾ മൊത്തമായി വിലക്കുറവിൽ വാങ്ങാൻ ആശ്രയിക്കുന്നത് സുവൈഖിനെയാണ്.

പർദ്ദയാണ് പ്രധാനമെങ്കിലും കുട്ടികളുടെയും മുതിർന്നവരുടെയു വസ്ത്രങ്ങളും ആഭരണങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉൾപ്പടെ എല്ലാം ഈ സൂഖിൽ സുലഭമാണ്. ‘സൂഖ് അൽസൽ’ ആണ് ദീരയിലെ മറ്റൊരു മാർക്കറ്റ്. പുരാതന അറേബ്യയുടെയും ആധുനിക അറേബ്യയുടെയും വാണിജ്യ സംസ്കാരങ്ങളുടെ സംഗമകേന്ദ്രമായ ‘അൽസൽ’ പുരുഷന്മാരുടെ തോബ്‌, ബിഷ്ത്, ഷിമാൽ തുടങ്ങിയ വസ്ത്രങ്ങളുടെയും ഏറ്റവും മികച്ച ഊദിെൻറയും കേന്ദ്രമാണ്.

വിലകൂടിയ കാർപെറ്റുകളും പുരാതന അറേബ്യയിലെ പത്രങ്ങളും മറ്റ് കൗതുക വസ്തുക്കളും ലഭിക്കുന്ന ഇടം കൂടിയായ ദീര സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രം കൂടിയാണ്. ഭക്ഷണവും വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളുമുള്ള, റിയാദിലെ ആദ്യത്തെ ഷോപ്പിങ് മാളുകളിൽ ഒന്നായ മഹ്‌കലിയ ഉൾപ്പടെ നിരവധി കച്ചവടകേന്ദ്രങ്ങളും തെരുവുകളും നിറഞ്ഞ ദീരയിൽ പെരുന്നാൾ അലങ്കാരങ്ങൾ ഉത്സഛായ പകരുന്നു.

ചെറിയ പെരുന്നാൾ അവധി ആരംഭിച്ചതോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ നഗരത്തിലേക്ക് എത്തി തുടങ്ങി. ഇതോടെ നിരത്തിലും മാർക്കറ്റുകളിലും കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. മുസാഹ്മിയ, ദുർമ, ദവാദ്മി, ബിജാദിയ, സാജർ, അഫീഫ്, മജ്മഅ, ഹുത്ത സുദൈർ, ഹുറൈംല, മറാത്ത്, അൽ ഖർജ്‌, ദിലം, സഹന, ഹുത്ത ബനീ തമീം തുടങ്ങി റിയാദിനോട് ചേർന്നുകിടക്കുന്ന പട്ടണങ്ങളിൽനിന്നെല്ലാം സ്വദേശികളും വിദേശികളും നഗരത്തിലെത്തുന്നുണ്ട്.

കുട്ടികളുടെ കളിക്കോപ്പുകളും പെരുന്നാൾ ഒരുക്കത്തെ വർണാഭമാക്കുന്ന അലങ്കാര വസ്തുക്കളും ലഭിക്കുന്ന അൽ സുവൈലം തെരുവിലാണ് ഏറ്റവും കൂടുതൽ ജനത്തിരക്ക് അനുഭവപ്പെടുന്നത്. അവിടേക്കും കാൽനടയായി മാത്രമേ പ്രവേശിക്കാനാകൂ. പഴം പച്ചക്കറിയിനങ്ങൾ, ഭക്ഷണവസ്തുക്കൾ, ചോക്ലേറ്റുകൾ തുടങ്ങിയ സാധനങ്ങൾ ലഭിക്കുന്ന അതീഖ, അസീസിയ മാർക്കറ്റുകളിലേക്കും മാംസ മാർക്കറ്റിലേക്കും ഉപഭോക്താക്കളുടെ ഒഴുക്കുണ്ട്. തിരക്ക് നിയന്ത്രിക്കാൻ മാർക്കറ്റിലേക്കുള്ള പല വഴികളും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ കാൽനടക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച മുതൽ അവധി ആരംഭിച്ചു. ഇതോടെ തിരക്ക് ഇരട്ടിയായി. നഗരത്തിലെ പ്രധാന ഹൈവേകളിലെല്ലാം രാത്രി ഒമ്പതിനുശേഷം ഉറുമ്പരിക്കും വേഗതയിലാണ് വാഹനങ്ങൾ നീങ്ങുന്നത്. മലയാളികൾ ഉൾപ്പടെ വിദേശികൾ തിങ്ങിപ്പാർക്കുന്ന ബത്ഹ രണ്ട് ദിവസമായി അഭൂതപൂർവമായ തിരക്കിനാണ് സാക്ഷ്യം വഹിക്കുന്നത്. ബത്‌ഹ നഗരം ഉറങ്ങാതെയാണ് സന്ദർശകരെയും ഉൽഭോക്താക്കളെയും സ്വീകരിക്കുന്നത്.

ഇനിയുള്ള ദിവസങ്ങളിൽ പുലരുവോളം ബത്ഹയിൽ ആൾത്തിരക്കുണ്ടാകും. റിയാദ് നഗരത്തിലെ പ്രധാന മാളുകളിലെല്ലാം തിരക്ക് വർദ്ധിച്ചിട്ടുണ്ട്. മാളുകളിലെ ചെറുകിട വൻകിട ഔട്ട് ലെറ്റുകളെല്ലാം ഉപഭോക്താക്കളെ സ്വീകരിക്കാൻ മികച്ച തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ എത്തിച്ചും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചും സീസൺ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.

Show Full Article
TAGS:Saudi Arabia eid celebrations 
News Summary - Deira gears up for Eid; Crowds flock to heritage souk
Next Story