സിറിയയുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തും
text_fieldsസൗദി പ്രതിനിധിസംഘത്തെ ഡമസ്കസിലെ പീപിൾസ് കൊട്ടാരത്തിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ സ്വീകരിച്ചപ്പോൾ
റിയാദ്: സാമ്പത്തിക സഹകരണം ചർച്ച ചെയ്യാൻ സൗദി പ്രതിനിധിസംഘം സിറിയയിലെത്തി. മുഹമ്മദ് അബു നയാൻ, സുലൈമാൻ അൽ മുഹൈദിബ് എന്നിവരുടെ നേതൃത്വത്തിലുള്ള സൗദി വ്യവസായികളുടെ ഒരു സംഘമാണ് സിറിയയിലെത്തിയത്. സംഘത്തെ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാ ഡമസ്കസിലെ പീപിൾസ് കൊട്ടാരത്തിൽ സ്വീകരിച്ചു.ഇരു രാജ്യങ്ങളുടെയും ബിസിനസ് മേഖലകൾ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. സാമ്പത്തിക, നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിനും നിരവധി സുപ്രധാന മേഖലകളിലെ സംയുക്ത അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള വഴികൾ യോഗം ചർച്ച ചെയ്തു.
പുതിയ സിറിയൻ ഭരണകൂടം സമഗ്രമായ സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനോടൊപ്പം മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം പുനർനിർമിക്കാനും ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ സന്ദർശനം. പുതിയ സിറിയൻ ഭരണകൂടം ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങളുമായി ഈ സന്ദർശനം ഒത്തുപോകുന്നു. ഗതാഗതം, സിവിൽ ഏവിയേഷൻ, ഊർജം, ടൂറിസം തുടങ്ങിയ സുപ്രധാന മേഖലകളെ സജീവമാക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള ഒരു നിയമനിർമാണ, നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.