ഇന്ത്യൻ സർവകലാശാലകളെ സൗദിയിലെത്തിക്കാൻ ശ്രമം നടത്തും -ഷാഫി പറമ്പിൽ എം.പി
text_fieldsഷാഫി പറമ്പിൽ എം.പി ദമ്മാമിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദമ്മാം: വിദേശ യൂനിവേഴ്സിറ്റികൾക്ക് സൗദി അറേബ്യയിൽ പ്രവർത്തനാനുമതി നൽകുന്ന പുതിയ നയങ്ങളുടെ പശ്ചാത്തലം പ്രയോജനപ്പെടുത്തി ഇന്ത്യൻ യൂനിവേഴ്സിറ്റികളെ സൗദിയിലെത്തിക്കാൻ പരിശ്രമിക്കുമെന്ന് വടകര എം.പി ഷാഫി പറമ്പിൽ പറഞ്ഞു.
അൽഖോബാർ ഒ.ഐ.സി.സി സംഘടിപ്പിച്ച ‘വിസ്മയ സന്ധ്യ’യിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. കാലങ്ങളായി ഉന്നയിക്കപ്പെടുന്ന പ്രവാസികളുടെ ഉന്നതവിദ്യാഭ്യാസ പ്രതിസന്ധിയുടെ പ്രാധാന്യം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ട കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും എം.പി പറഞ്ഞു.
മാതാപിതാക്കൾക്കൊപ്പം സൗദിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പ്ലസ് ടുവിന് ശേഷമുള്ള പഠനങ്ങൾക്ക് നാട്ടിലേക്കോ മറ്റു വിദേശരാജ്യങ്ങളിലേക്കോ പോകേണ്ട സാഹചര്യമാണുള്ളത്. ഏറെ അനുകൂലമായ ഈ പുതിയ നയമാറ്റം പ്രയോജനപ്പെടുത്തി യൂനിവേഴ്സിറ്റികൾ ആരംഭിക്കുന്നത് ഈ വലിയ പ്രശ്നത്തിന് പരിഹാരമാവും. സൗദിയിലെ പ്രവാസികളിൽ പകുതിയോളം വരുന്ന മലയാളി സമൂഹത്തിന് പ്രയോജനപ്പെടുമെന്നതിനാൽ കേരളത്തിലെ യൂനിവേഴ്സിറ്റികൾ സൗദിയിൽ ആരംഭിക്കുന്നതിന് സർക്കാറിന്റെ ശ്രദ്ധയിലെത്തിക്കാൻ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെയും എം.എൽ.എമാരുടേയും സഹായത്തോടെ ഉന്നയിക്കും.
യൂനിവേഴ്സിറ്റികളുമായി നേരിട്ടും ഇതിനായി പരിശ്രമിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം മാത്രമല്ല കേരളം തന്നെ മാറണമെന്ന ആഗ്രഹത്തിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നാടുവിട്ടു പോകാൻ യുവജനങ്ങൾ വെമ്പൽകൊള്ളുന്നു. ആ സാഹചര്യം മാറണമെങ്കിൽ കേരളം മാറണം. കേരളം അത്തരത്തിൽ മാറേണ്ടത് എങ്ങനെയെന്ന് വരച്ചുകാണിക്കാൻ യു.ഡി.എഫിനും കോൺഗ്രസിനും സാധിക്കും. ഇടതുപക്ഷ അനുഭാവികൾ പോലും ഇത്തവണ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട് എന്ന് കരുതുന്നവരാണ് കൂടുതലുമുള്ളത്.
അതിനാൽ യു.ഡി.എഫും കോൺഗ്രസും തയാറെടുപ്പ് നേരത്തെ തുടങ്ങണമെന്ന പക്ഷക്കാരനാണ് താൻ. ജനങ്ങളാഗ്രഹിക്കുന്ന മാറ്റം ജനപിന്തുണയോടെ നടപ്പാക്കും. ഇപ്പോൾ തങ്ങളുടെ മുമ്പാകെ മുൻഗണനയുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച വിജയം വരിക്കുകയെന്നതാണ്. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ കോൺഗ്രസിനെ വരുന്ന തെരഞ്ഞെടുപ്പിൽ നയിക്കുന്നത് ഒരു ടീമായിരിക്കുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഷാഫി പറമ്പിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കുപകരം വെക്കാൻ ആർക്കുമാകില്ലെന്നും പലതരത്തിലുള്ള നേതാക്കന്മാരുടെ കഴിവുകളും പ്രാപ്തിയുമൊക്കെ എല്ലാ മേഖലയിലുമൊക്കെ ഉപയോഗപ്പെടുത്തും. കോൺഗ്രസിന് കേരളത്തിൽ ഇപ്പോ ഒരു പുതിയ യുവനേതൃനിര നിയമസഭയിലും പാർട്ടിയിലുമുണ്ട്. പരിചയസമ്പന്നതയും യുവത്വവും സമന്വയിപ്പിച്ച് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത് സ്വീകാര്യത വർധിപ്പിക്കുമെന്നും ജനം ആഗ്രഹിക്കുന്ന വിധത്തിൽ കോൺഗ്രസിനെ തിരികെ എത്തിക്കാനാവുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ജനം ആഗ്രഹിക്കുന്ന മാറ്റത്തിന് തയാറാണെന്ന് പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി പൊതുസമൂഹത്തോട് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വമാണ് പാർട്ടിനേതാക്കൾ നിറവേറ്റേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അനിവാര്യമായ മാറ്റത്തിന് കോൺഗ്രസ് സജ്ജമാണെന്നും ഷാഫി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദമ്മാം ഒ.ഐ.സി.സി ഭാരവാഹികളും പങ്കെടുത്തു.