അറബ് സിനിമയിൽ നാല് പതിറ്റാണ്ട്
text_fieldsഇബ്രാഹീം അൽ ഹസാവിയെ സൗദി ചലച്ചിത്രമേളയിൽ ആദരിച്ചപ്പോൾ
ദമ്മാം: അറബ് സിനിമയുടെ പിറവിക്കൊപ്പം സഞ്ചരിക്കുകയും നാല് പതിറ്റാണ്ടുകാലം അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം, സങ്കേതിക സംവിധാനങ്ങൾ എന്നിവയിലൂടെ സിനിമയെ പരിപോഷിപ്പിക്കുകയും ചെയ്ത ചലച്ചിത്ര പ്രതിഭ ഇബ്രാഹിം അൽ ഹസവിക്ക് സൗദി ചലച്ചിത്ര മേളയുടെ ആദരം. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ സെൻറർ (ഇത്റ)യിൽ നടന്ന 11-ാമത് സൗദി ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് അറബ് സിനിമയുടെ ആദരം അദ്ദേഹം ഏറ്റുവാങ്ങിയത്. അറബ് മേഖലയിലെ കലാപ്രതിഭകൾ തിങ്ങിനിറഞ്ഞ സദസിൽ തന്റെ ജീവിതയാത്രയുടെ സമർപ്പണത്തിന് ആദരവ് ഏറ്റുവാങ്ങിയപ്പോൾ അദ്ദേഹം വികാരാധീനനായി. എനിക്ക് അതിയായ അഭിമാനം തോന്നുന്നു. 2008-ൽ ആദ്യ പതിപ്പ് മുതൽ സൗദി ചലച്ചിത്ര മേളക്ക് സാക്ഷ്യം വഹിക്കാനും വർഷങ്ങളായി ഒപ്പം പ്രവർത്തിച്ച നിരവധി ചലച്ചിത്ര പ്രവർത്തകരുടെ സാന്നിധ്യത്തിൽ അംഗീകരിക്കപ്പെടാനും കഴിഞ്ഞത് ശരിക്കും ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു.
സൗദി ഫിലിം കമീഷന്റെ പിന്തുണയോടെ ഇത്റയുമായി സഹകരിച്ച് സൗദി സിനിമാ അസോസിയേഷൻ സംഘടിപ്പിച്ച ചലച്ചിത്ര മേള വ്യക്തിപരവും സാംസ്കാരികവും ദേശീയവുമായ ഐഡൻറിറ്റി പ്രകടിപ്പിക്കുന്നതിൽ സിനിമയുടെ പങ്ക് എടുത്തുകാണിക്കുന്നതിനായി ‘സിനിമ ഓഫ് ഐഡൻറിറ്റി’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ‘കണ്ടതും പറഞ്ഞതുമായ കഥകൾ’ എന്ന വിഷയത്തിലാണ് മേള നടന്നത്.
സൗദി സിനിമയുടെ വളർച്ചയിൽ അതിപ്രധാന പങ്കുവഹിച്ച അൽഹസാവി 1980-കളിൽ കമ്യൂണിറ്റി തിയേറ്റർ വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് ടെലിവിഷനിലും സിനിമയിലും നിർമാതാവും സംവിധായകനുമായി ശ്രദ്ധനേടി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളിൽ ‘താഷ് മാ താഷ്’ എന്ന ഐക്കണിക് പരമ്പരയും ‘ഹജ്ജാൻ’, ‘ഹോബൽ’ എന്നീ ചിത്രങ്ങളിലെ സമീപകാല പ്രകടനങ്ങളും ഏറെ ശ്രദ്ധേയമാണ്. സൗദി സിനിമയിലെ മാറ്റം വളരെ വലുതാണ്. സൗദി ഫിലിം കമീഷൻ സ്ഥാപിതമായതിനുശേഷം സൗദി പ്രൊഡക്ഷനുകളുടെ അളവിലും ഗുണനിലവാരത്തിലും വ്യക്തമായ വർധനവ് ഉണ്ടായിട്ടുള്ളതായി അദ്ദേഹം നിരീക്ഷിച്ചു. സാംസ്കാരിക കഥപറച്ചിലിൽ വേരൂന്നിയതാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾ. ഐഡന്റിറ്റിയില്ലാത്ത കല അതിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലൂടെ സൗദി സാംസ്കാരിക ഐഡന്റിറ്റിയുടെ ശക്തമായ ഒരു ഉദയം നാം കാണുന്നു. ‘ഹോബൽ’, ‘ഹജ്ജാൻ’ തുടങ്ങിയ കഥകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ നമ്മുടെ പൈതൃകത്തിന്റെ ആഴത്തിലേക്ക് പരിചയപ്പെടുത്താൻ അറബ് സിനിമക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ വ്യത്യസ്ത മേഖലകൾ ദേശീയ ആഖ്യാനത്തെ സമ്പന്നമാക്കുന്ന വ്യതിരിക്തമായ കാഴ്ചപ്പാടുകളും പാരമ്പര്യങ്ങളും എങ്ങനെ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പ്രാദേശിക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെ പ്രാധാന്യവും അൽഹസാവി എടുത്തുപറഞ്ഞു. ‘ഫ്രം വില്ലേജ് തിയേറ്റർ ടു ദ ഗ്ലോബൽ സ്ക്രീൻ’ എന്ന പേരിൽ അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചുള്ള ഫോട്ടോഗ്രാഫുകൾ, പ്രതിഫലനങ്ങൾ, സാക്ഷ്യപത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ഡോക്യൂമെന്ററിയിലൂടെയാണ് സൗദി സിനിമ അദ്ദേഹത്തിന്റെ നാല് പതിറ്റാണ്ട് നീണ്ട സിനമായാത്രയെ അനുസ്മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്റയിൽ പുതിയകാല സിനിമാപ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിച്ച ശിൽപശാലകളിൽ അദ്ദേഹം തന്റെ കലോപാസനയുടെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.
തന്റെ അഭിനയ പ്രക്രിയയെക്കുറിച്ച് അദ്ദേഹം പുതിയ തലമുറക്ക് വിശദീകരിച്ചു. ‘കഥാപാത്രത്തിന്റെ ശാരീരിക സാന്നിധ്യം, സാമൂഹിക പശ്ചാത്തലം, മാനസിക ആഴം എന്നിവ മനസിലാക്കിയാണ് ഞാൻ ഓരോ വേഷത്തെയും സമീപിക്കുന്നത്. ഇത് ആത്മാർഥതയോടും സൂക്ഷ്മതയോടും കൂടി കഥാപാത്രത്തെ ജീവസുറ്റതാക്കാൻ സഹായിക്കുന്നു. അൽ ഹസാവി പോലുള്ള ഐക്കണുകളെ ആഘോഷിക്കുന്നതിലൂടെ സൗദി സിനിമയുടെ ഊർജസ്വലമായ പാരമ്പര്യത്തെയും അതിന്റെ വളർന്നുവരുന്ന ആഗോള സ്വാധീനത്തെയും വ്യക്തമാക്കുകയാണ് സൗദി ചലച്ചിത്രമേള ചെയ്തത്.