ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളും യുഎസും ഒരുമിച്ച് പ്രവർത്തിക്കും
text_fieldsറിയാദ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയിലെത്തി. മേഖലയിലെ അസ്ഥിരതക്ക് പരിഹാരം കാണാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കാൻ റിയാദിൽ ചേർന്ന ഗൾഫ്-യുഎസ് ഉച്ചകോടി ആഹ്വാനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പറഞ്ഞു.
അമേരിക്കൻ പ്രസിഡൻറിെൻറ സൗദി സന്ദർശനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗൾഫ്-യുഎസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൽമാൻ രാജാവിെൻറ ക്ഷണം സ്വീകരിച്ചാണ് ഇതര ഗൾഫ് രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളും എത്തിയത്. ബുധനാഴ്ച രാവിലെ റിയാദിലെ കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെൻററിലായിരുന്നു ഉച്ചകോടി. ഗൾഫ് നേതാക്കളും പ്രതിനിധികളും രാവിലെ തന്നെ എത്തി. ഡോണൾഡ് ട്രംപ് പങ്കെടുത്ത ഉച്ചകോടി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ്, അബൂദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്, ഒമാൻ ഉപപ്രധാനമന്ത്രി അസാദ് ബിൻ താരിഖ് അൽ സായിദ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ എന്നിവരും പങ്കെടുത്തു.