കർമങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ ഹാജിമാരും...
text_fieldsമക്ക: ഹജ്ജിന്റെ അഞ്ചാം ദിനത്തിലെ കല്ലേറ് കർമവും പൂർത്തിയാക്കിയാണ് ഭൂരിഭാഗം ഹാജിമാരും മിനയോട് വിടപറയുന്നത്. ഇന്ത്യയിൽ നിന്നെത്തിയ പകുതിയിലധികം തീർഥാടകർ ഞാറാഴ്ചതന്നെ മിനയിലെ കല്ലേറ് കർമം പൂർത്തിയാക്കി മക്ക അസീസിയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. ഞാറാഴ്ച രാത്രി മിനയിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിവരുന്ന മുഴുവൻ തീർഥാടകരും തിങ്കളാഴ്ച വൈകുന്നേരത്തോടെ അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തും.
തിരക്ക് ഒഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഒരോ സർവിസ് കമ്പനികൾക്കും മിനയിൽനിന്ന് മടങ്ങുന്നതിന് പ്രത്യേകം സമയം അനുവദിച്ചിരുന്നു. ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് ഹാജിമാരെ താമസസ്ഥലങ്ങളിലെത്തിച്ചത്. ചുരുക്കം ഹാജിമാർ കാൽനടയായി റൂമുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. താമസസ്ഥലങ്ങളിലേക്ക് കാൽനടയായി മടങ്ങുന്ന ഹാജിമാർക്ക് വഴി കാണിക്കാനായി മലയാളി സന്നദ്ധസേവന സംഘങ്ങൾ മിനയിലെ വിവിധ വഴികളിൽ തമ്പടിച്ചിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളി ഹാജിമാർ അധികവും തിങ്കളാഴ്ച കല്ലേറ് കർമം പൂർത്തിയാക്കിയാവും മടങ്ങുക. അവശതയും രോഗവും കാരണം ഹജ്ജിലെ ത്വവാഫും സഫാ മർവ കുന്നുകൾക്കിടയിലെ പ്രയാണവും നേരത്തേ പൂർത്തീകരിക്കാത്ത മലയാളി തീർഥാടകർ തിങ്കളാഴ്ച മിനയിൽനിന്ന് അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയതിനുശേഷമാണ് ഹറമിലെത്തി നിർവഹിക്കുക. സ്വകാര്യ ഗ്രൂപ്പുകളിൽ എത്തിയ മലയാളി ഹാജിമാർ അധികവും ഞായറാഴ്ച കല്ലേറ് കർമം പൂർത്തിയാക്കി മടങ്ങിയിരുന്നു. ഇവരുടെ നാട്ടിലേക്കുള്ള മടക്കം ചൊവ്വാഴ്ച മുതൽ ആരംഭിക്കും.
ഞാറാഴ്ച മിനയിൽവെച്ച് തീർഥാടകൻ മലപ്പുറം സ്വദേശിയും യുവസംരംഭകനുമായ ഷുഹൈബിന്റെ മരണം മലയാളി തീർഥാടകർക്ക് ഈ ഹജ്ജിലെ വേദനയുള്ള ഓർമയായി. ഹാജിമാർക്ക് ഇനിയവശേഷിക്കുന്നത് വിടവാങ്ങൽ ത്വവാഫാണ്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിലെ ഹാജിമാർ ഈയാഴ്ച നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിവർ എട്ട് ദിവസം മദീന സന്ദർശനം പൂർത്തിയാക്കി അവിടെ നിന്നാണ് നാട്ടിലേക്ക് തിരിക്കുക. വലിയ പ്രയാസങ്ങളൊന്നുമില്ലാതെ സമീപകാലത്ത് നടക്കുന്ന ഏറ്റവും മികച്ച ഹജ്ജാണ് ഇത്തവണത്തേത്.