ഹാർമോണിയസ് കേരള; ഹാർമോണിയസ് കേരളയിൽ തരംഗമായി പിതാവും പുത്രനും
text_fields‘ഹാർമോണിയസ് കേരള’ മിന്നും പ്രകടനം കാഴ്ചവെച്ച മുരളിയും മകൻ ആരോമലും
ദമ്മാം: ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘ഹാർമോണിയസ് കേരള’ സംഗീത സന്ധ്യ സൗദി കിഴക്കൻ പ്രവിശ്യയിൽ തരംഗം തീർത്തപ്പോൾ വേദിയിൽ എം.ജി. ശ്രീകുമാറിനൊപ്പം വിസ്മയം തീർത്തൊരു അച്ഛന്റെയും മകന്റെയും പ്രകടനം. സംഗീതപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമായി. ഷോയുടെ ഏറ്റവും ശ്രദ്ധേയമായ ഗാനം ‘സ്വാമിനാഥ പരിപാലയ സുമാ’ ആലാപനത്തിനിടെ അരങ്ങേറിയ വാദ്യമേളത്തിൽ കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശികളായ മുരളിയും മകൻ ആരോമലും സംഗീത ഉപകരണങ്ങൾ കൊണ്ടുള്ള മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
പിന്നീട് എം.ജി. ശ്രീകുമാർ ഇരുവരെയും പരിചയപ്പെടുത്തുമ്പോൾ സദസ്സിെൻറ കൈയടികൾ സ്നേഹത്തോടെ മുഴങ്ങി. മുരളി ചെറുപ്പത്തിലേ ഗഞ്ചിറ, തവിൽ, മൃദംഗം, ഫ്ലൂട്ട്, ഗിറ്റാർ, കീബോർഡ് തുടങ്ങിയ നിരവധി വാദ്യോപകരണങ്ങളിൽ നൈപുണ്യം നേടിയ ആളാണ്. സംഗീത സംവിധാനത്തിലും സജീവമാണ്. മികച്ച പിന്നണി ഗായകരോടൊപ്പം പ്രവർത്തിക്കുകയും വല്ലിക്കെട്ട്, റെഡ് സിഗ്നൽ തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. എം.ജി ശ്രീകുമാറിന്റെ ഓർക്കസ്ട്രയിൽ സ്ഥിരം അംഗമാണ്.
അച്ഛെൻറ പാത പിന്തുടർന്ന് ആരോമൽ മുരളി വളരെ ചെറുപ്പത്തിൽ തന്നെ സംഗീതരംഗത്തേക്ക് കടന്നുവന്നു. സ്കൂൾ കലോത്സവങ്ങളിൽ തബലത്തിൽ ഒന്നാം സ്ഥാനം നേടിയ ആരോമൽ, പ്രശസ്ത ഗുരുക്കളായ മഹേഷ് മണി, ജോബോയ് എന്നിവരിൽനിന്നും പരിശീലനം സ്വീകരിച്ചു. സ്വാതി തിരുനാൾ മ്യൂസിക് കോളജിൽനിന്ന് ബി.എ. മൃദംഗം പാസായ ആരോമൽ അച്ഛനോടൊപ്പവും അല്ലാതെയും വേദികളിൽ സ്ഥിരം സാന്നിധ്യമാണ്. നിരവധി വിദേശ പ്രോഗ്രാമുകളിൽ പങ്കെടുത്തു. ഇരുവരും ചേർന്ന് തിരുവനന്തപുരം തിരുമലയിൽ എ.കെ.എം റെക്കോഡിങ് സ്റ്റുഡിയോ നടത്തിവരുന്നു.


