പ്രവാസികളിൽ ഹൃദയാഘാത മരണങ്ങൾ കൂടുന്നു
text_fieldsജിദ്ദ: രാത്രി 11 മണിക്ക് ശേഷം ഉറങ്ങാൻ കിടക്കുന്നവർക്ക് ഹൃദയാഘാത സാധ്യത 60 ശതമാനം വരെ കൂടുതലാണെന്ന് പുതിയ പഠനം. നേരത്തേ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഈ വിഭാഗക്കാർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത അധികമാണെന്നാണ് ‘ഫ്രോണ്ടിയേഴ്സ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. രാത്രി വൈകിയുള്ള ഉറക്കം മനുഷ്യന്റെ ജൈവ ഘടികാരത്തെ ഗുരുതരമായി ബാധിക്കുന്നു. ഇത് രക്തസമ്മർദം വർധിപ്പിക്കാനും ഹോർമോൺ സന്തുലിതാവസ്ഥ കുറക്കാനും അതുവഴി ഹൃദയ സംബന്ധ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടാനും കാരണമാകുന്നു.
ദീർഘകാലമായുള്ള ഉറക്കമില്ലായ്മ ഹൃദയത്തെ ദുർബലപ്പെടുത്തുന്നതിന്റെ സൂചന മാത്രമല്ല, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ അളവുകോൽ കൂടിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ രക്തസമ്മർദം, മെറ്റബോളിസം, ഹൃദയത്തിന്റെ പ്രവർത്തനം എന്നിവ നിലനിർത്താൻ മുതിർന്നവർ ദിവസവും എട്ട് മണിക്കൂർ മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്ന് അവർ നിർദേശിക്കുന്നു. എന്നാൽ, തിരക്കിട്ട ജീവിതശൈലി കാരണം പലരും ഈ ഉപദേശം അവഗണിക്കുന്നു. ഇത് വിട്ടുമാറാത്ത ഉറക്കപ്രശ്നങ്ങളിലേക്കും പെട്ടെന്നുള്ള ഹൃദയാഘാത മരണത്തിലേക്കും നയിച്ചേക്കാം.വൈകിയുള്ള ഉറക്കസമയം ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ തകരാറിലാക്കുന്നു. ഇത് രക്തസമ്മർദം സ്ഥിരമായി ഉയർത്താനും ഹോർമോൺ അസന്തുലിതാവസ്ഥയുണ്ടാകാനും ശരീരത്തിലെ വീക്കം വർധിപ്പിക്കാനും കാരണമാകും. വാരാന്ത്യങ്ങളിൽ നേരത്തേ ഉറങ്ങിയാൽ പോലും ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടില്ലെന്നും അർധരാത്രിക്ക് ശേഷം ഉറങ്ങുന്നവർക്ക് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം) വരാൻ കൂടുതൽ സാധ്യതയുണ്ടെന്നും പഠനം തെളിയിക്കുന്നു.
വൈകിയുള്ള ഉറക്കം മൂലമുള്ള ഹൃദയാഘാത സാധ്യത കുറക്കാൻ വിദഗ്ധർ ചില മാർഗനിർദേശങ്ങൾ ശിപാർശ ചെയ്യുന്നുണ്ട്. ദിനേന ഉറക്കത്തിനായി ഒരു നിശ്ചിത സമയക്രമം പാലിക്കുക, ഉറങ്ങുന്നതിന് മുമ്പ് അമിതമായ ഭക്ഷണവും കഫീനും ഒഴിവാക്കുക, ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ, ടിവി, കമ്പ്യൂട്ടർ തുടങ്ങിയവയുടെ സ്ക്രീനുകളുടെ ഉപയോഗം കുറക്കുക, സാധ്യമെങ്കിൽ രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് പതിവാക്കുക, വായന, മെഡിറ്റേഷൻ പോലുള്ള വിശ്രമ പ്രവർത്തനങ്ങൾ പരിശീലിക്കുക, കിടപ്പുമുറി ഇരുണ്ടതും ശാന്തവും മിതമായ താപനിലയുള്ളതുമായി നിലനിർത്തുക, ഉറക്കപ്രശ്നങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക തുടങ്ങിയവയാണ് മാർഗനിർദേശങ്ങൾ. അടുത്ത കാലത്തായി ഹൃദയാഘാത മരണങ്ങൾ പ്രവാസികൾക്കിടയിൽ അധികരിച്ചിട്ടുണ്ട്. അനാവശ്യമായി ഉറക്കം നഷ്ടപ്പെടുത്തുന്നതും അനാരോഗ്യമായ ഭക്ഷണശീലങ്ങളും മൊബൈൽ ഫോണിന്റെ അമിത ഉപയോഗവുമെല്ലാം ഇതിന് കരണമാഖആമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


