‘ചരിത്രപരമായ തിരിച്ചുവരവ്’; ട്രംപിെൻറ മിഡിലീസ്റ്റ് യാത്രക്ക് ഇന്ന് റിയാദിൽ തുടക്കം
text_fieldsആദ്യതവണ അമേരിക്കൻ പ്രസിഡന്റായിരിക്കെ 2017 മേയ് 21ന് റിയാദ് കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെന്ററിൽ അറബ്-ഇസ്ലാമിക്-അമേരിക്കൻ ഉച്ചകോടിയിൽ പങ്കെടുത്ത ഡോണൾഡ് ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവിനോടൊപ്പം (ഫയൽ ഫോട്ടോ)
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാനൊരുങ്ങി സൗദി അറേബ്യയുടെ തലസ്ഥാന നഗരം. റിയാദ് നഗരത്തിന്റെ പ്രധാന വീഥികളിലും സ്ട്രീറ്റുകളിലും സൗദി ദേശീയ പതാകകളോടൊപ്പം അമേരിക്കൻ പതാകകളും ദിവസങ്ങൾക്ക് മുമ്പേ പാറിക്കളിക്കാൻ തുടങ്ങി. രണ്ടാം തവണ പ്രസിഡന്റായ ശേഷം മിഡിൽ ഈസ്റ്റിലേക്കുള്ള ട്രംപിന്റെ ചരിത്രപരമായ ആദ്യ യാത്രക്ക് ചൊവ്വാഴ്ച റിയാദിൽ തുടക്കം കുറിക്കും. വെള്ളിയാഴ്ച വരെ നാലു ദിവസത്തെ യാത്രക്കിടയിൽ സൗദി അറേബ്യയെ കൂടാതെ ഖത്തർ, യു.എ.ഇ രാജ്യങ്ങളും സന്ദർശിക്കും.
ട്രംപിനെ വരവേൽക്കാൻ റിയാദ് നഗരവീഥികളിൽ സൗദി, അമേരിക്കൻ ദേശീയ പതാകകൾ ഉയർന്നപ്പോൾ
ഈ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി മധ്യപൂർവേഷ്യയിലേക്കുള്ള ‘ചരിത്രപരമായ തിരിച്ചുവരവ്’ ആണ് ട്രംപ് ലക്ഷ്യമിടുന്നത്. രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം തന്റെ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എട്ടുവർഷം മുമ്പ് പ്രസിഡന്റ് എന്ന നിലയിൽ തന്റെ ആദ്യ വിദേശസന്ദർശനത്തിനും തെരഞ്ഞെടുത്തത് റിയാദിനെയായിരുന്നു.
ട്രംപ് ചൊവ്വാഴ്ച രാവിലെ റിയാദിലെത്തും. പിന്നീട് പോകുന്നത് ഖത്തറിലേക്കാണ്. ഒടുവിൽ യു.എ.ഇയിലും. തന്ത്രപരമായ സുരക്ഷ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലുമായിരിക്കും സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
ഗസ്സ, യുക്രെയ്ൻ പ്രശ്നപരിഹാര വിഷയങ്ങളടക്കം ചർച്ചയാവുമെന്ന് കരുതുന്നു. ട്രില്യണുകളുടെ സംയുക്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പുവെക്കാനുമിടയുണ്ട്.
പരമ്പരാഗത പാശ്ചാത്യ സഖ്യകക്ഷികളെ വീണ്ടും മറികടന്ന് ഗൾഫ് രാഷ്ട്രങ്ങൾ സന്ദർശിക്കാനുള്ള ട്രംപിന്റെ തീരുമാനം അവരുടെ വർദ്ധിച്ചുവരുന്ന നിർണായകമായ ഭൗമരാഷ്ട്രീയ പങ്കിനെയും ആ രാജ്യങ്ങളുമായുള്ള നല്ല ബന്ധങ്ങളെയും അടിവരയിടുന്നു. പ്രസിഡന്റ് ട്രംപിന് ഗൾഫ് യാത്ര ഒഴിവാക്കാനാവില്ലെന്നും കാരണം അദ്ദേഹത്തിന് ഏറ്റവും സന്തോഷകരമായ സ്ഥലമാണ് അവിടമെന്നും സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിലെ മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടർ ജോൺ ആൾട്ടർമാൻ പറഞ്ഞു. ഗൾഫ് നാടുകളിലെ അദ്ദേഹത്തിന്റെ ആതിഥേയർ ഉദാരമതികളും ആതിഥ്യമര്യാദയുള്ളവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് സെക്രട്ടറി റൂബിയോ ട്രംപിനെ അനുഗമിക്കും
പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ സൗദി അറേബ്യയിലും ഖത്തറിലുമെത്തും. ഗൾഫ് പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രസിഡന്റ് യാത്രയിൽ ശ്രമിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള സെക്രട്ടറി റൂബിയോയുടെ ഇടപെടലുകൾ ആഗോള, പ്രാദേശിക വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വികസിപ്പിക്കുകയും തന്ത്രപരമായ പങ്കാളിത്തങ്ങൾ വീണ്ടും ഉറപ്പിക്കുകയും ചെയ്യുമെന്നും യു.എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും
സൗദി, ഖത്തർ പര്യടനം പൂർത്തിയായാൽ ഉടൻ സെക്രട്ടറി റൂബിയോ തുർക്കിയിലെ അന്റാലിയയിലെത്തും. അവിടെ സഖ്യകക്ഷികളുടെ പ്രതിരോധ നിക്ഷേപം വർധിപ്പിക്കുകയും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നത് ഉൾപ്പെടെ സഖ്യത്തിനായുള്ള സുരക്ഷാ മുൻഗണനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നടക്കുന്ന നാറ്റോ അനൗപചാരിക വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും.
ജൂണിൽ ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി സഖ്യത്തെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കുന്നതിന് അംഗരാഷ്ട്രങ്ങൾ അവരുടെ ന്യായമായ പങ്ക് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ അജണ്ടയുടെ നിർവഹണമാണ് സെക്രട്ടറി റൂബിയോയുടെ ലക്ഷ്യം.
സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രാജ്യത്തേക്കുള്ള ഔദ്യോഗിക സന്ദർശനത്തെ പ്രധാനമന്ത്രിയും കിരീടാവകാശിയും അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ സമ്മേളനം സ്വാഗതം ചെയ്തു.
സൗദി മന്ത്രിസഭ സമ്മേളനത്തിൽ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷതവഹിക്കുന്നു
രണ്ടു സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും അവരുടെ പൊതുതാൽപര്യങ്ങളും കാഴ്ചപ്പാടും കൈവരിക്കുന്നതിനും സഹായകമാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.