സൗദി പദ്ധതികളിൽ ഇന്ത്യ 300 കോടി ഡോളറിലധികം നിക്ഷേപിച്ചു -അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ
text_fieldsജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ‘ഇന്ത്യ-സൗദി അറേബ്യ ഇൻവെസ്റ്റ്മെൻറ് കണക്ട്’ പരിപാടി അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: സൗദിയിൽ ഈയിടെയുണ്ടായ വൻകിട പദ്ധതികളിൽ ഇന്ത്യയുടെ നിക്ഷേപം 300 കോടി ഡോളർ കടന്നതായി ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ‘ഇന്ത്യ-സൗദി അറേബ്യ ഇൻവെസ്റ്റ്‌മെന്റ് കണക്ട്’ പരിപാടി വെർച്വലായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അംബാസഡർ. സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക എന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണ്. ഇന്ത്യയുടെ പരിവർത്തനത്തിെൻറ വ്യാപ്തി ഭാവിയെ രൂപപ്പെടുത്തും. സ്വകാര്യ മേഖല ഇതിനകം തന്നെ ഈ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ പാർക്ക് ഹയാത്തിലെ ലാസുർഡെ ഹാളിൽ നടന്ന പരിപാടിയിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിെൻറ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ വിവിധ വ്യാപാര, നിക്ഷേപ സാധ്യതകളുടെ വിശാലമായ അവസരങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കുവെക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
സൗദി നിക്ഷേപ മന്ത്രാലയം (മിസ) സെൻട്രൽ ഓഫീസ് ഡയറക്ടർ അഹമ്മദ് അൽജുറൈയാൻ വിശിഷ്ടാതിഥിയായിരുന്നു. ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിനുള്ള അപാരമായ സാധ്യതകളും സൗദിയിലെ ഇന്ത്യൻ നിക്ഷേപകർക്കുള്ള വലിയ അവസരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
പരിപാടിയിൽ സംബന്ധിച്ച അതിഥികളും മറ്റുള്ളവരും
ന്യൂഡൽഹിയിലെ സെൻറർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസിൽ ഉന്നത പദവി വഹിക്കുന്ന അംബാസഡർ ഡോ. ജെയ്‌മിനി ഭഗവതി, ‘ഇന്ത്യാ ഗ്രോത്ത് സ്റ്റോറി’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി കോമേഴ്സ്യൽ കൗൺസിലർ മനുസ്മൃതി, ബദ്രി നാരായണൻ, ലക്ഷ്മികുമാരൻ (ലക്ഷ്മികുമാരൻ ആൻഡ് ശ്രീധരൻ അറ്റോർണിസ്), വൈഭവ് കക്കർ (സറഫ് ആൻഡ് പാർട്ണേഴ്‌സ് ലോ ഓഫീസ്), നീരജ് അഗർവാൾ (അപെക്സ് ഇൻവെസ്റ്റ്) എന്നിവർ നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചു.
പെട്രോമിൻ ഗ്രൂപ്പ് സി.ഇ.ഒ കല്യാണ ശിവജ്ഞാനം, അബ്ദുല്ലത്തീഫ് ജമീൽ മോട്ടോഴ്‌സ് സി.എഫ്.ഒ ബാലകൃഷ്ണൻ, ഗൾഫ് ഇസ്ലാമിക് ഇൻവെസ്റ്റ്മെൻറിെൻറ റിയൽ എസ്റ്റേറ്റ് മേധാവി പുനീത് കതാരിയ എന്നിവർ ഇന്ത്യയിൽ നിക്ഷേപം നടത്തിയതിെൻറ അനുഭവങ്ങളും വിജയഗാഥകളും പങ്കുവെച്ചു.
‘ഇന്ത്യയിലെ നിക്ഷേപത്തിെൻറ മെക്കാനിക്സ് - ഡീകോഡിങ് ഇന്ത്യൻ നിക്ഷേപ പരിസ്ഥിതിവ്യവസ്ഥ’ എന്ന വിഷയത്തിൽ പ്രത്യേകം പാനൽ ചർച്ചയും സമ്മേളനത്തിൽ നടന്നു. സൗദി ബുഗ്ഷാൻ കമ്പനിയുടെ ഗ്രൂപ്പ് സി.എഫ്.ഒ അവായിസ് പട്‌നി പാനൽ ചർച്ചയിൽ മോഡറേറ്ററായി. സോഹം അവ്‌ലാനി, രാഘവ് ബഹൽ, ലക്ഷ്മികുമാരൻ, എൽ. ബദ്രി നാരായണൻ എന്നിവർ പാനലിസ്റ്റുകളായിരുന്നു. ഇന്ത്യയിൽ നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണെന്ന് വിലയിരുത്തിയ പാനലിസ്റ്റുകൾ, വെല്ലുവിളികളെയും അപകടസാധ്യത ലഘൂകരണ തന്ത്രങ്ങളെയും കുറിച്ച് ചർച്ച ചെയ്തു.
ഇന്ത്യയിൽനിന്നുള്ള വിവിധ സ്റ്റാർട്ടപ്പുകൾ പരിപാടിയിൽ അവരുടെ നിക്ഷേപസാധ്യതകൾ അവതരിപ്പിക്കുകയും സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനായി നൂതന ബിസിനസ് ആശയങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ജിദ്ദയിലെ പ്രമുഖ സ്ഥാപനങ്ങളിൽനിന്നുള്ള സൗദി ബിസിനസുകാരും സാമ്പത്തിക ഉപദേഷ്ടാക്കളും സൗദി അറേബ്യയിലെ ഇന്ത്യൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു.