Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി നൽകിയത് നല്ല...

സൗദി നൽകിയത് നല്ല സൂചന, ഭീകരതാവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ -ബൈജയന്ത് പാണ്ഡെ എം.പി

text_fields
bookmark_border
സൗദി നൽകിയത് നല്ല സൂചന, ഭീകരതാവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ -ബൈജയന്ത് പാണ്ഡെ എം.പി
cancel
camera_alt

റിയാദിലെ നാഇഫ് അറബ് യൂനിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസസിൽ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം സന്ദർശനം നടത്തിയപ്പോൾ

റിയാദ്: സൗദി അറേബ്യയെപ്പോലെ തന്നെയാണ് നമ്മളെന്നും ഈ അടുപ്പം കൂടുതൽ വിപുലവും മികച്ചതും ശക്തവുമാകുമെന്നും ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം അധ്യക്ഷൻ ബൈജയന്ത് പാണ്ഡെ എം.പി പറഞ്ഞു. സൗദി സർക്കാർ ഉദ്യോഗസ്ഥർ, തദ്ദേശീയ മാധ്യമപ്രവർത്തകർ, ചിന്തകർ, ബിസിനസ് പ്രമുഖർ, തദ്ദേശീയ സിവിൽ സമൂഹത്തിൽനിന്നുള്ള പ്രമുഖർ തുടങ്ങിയവരുമായി ഇടപഴകാനായി ബുധനാഴ്ച രാത്രി റിയാദിലെ ഇന്ത്യൻ എംബസി ഒരുക്കിയ അത്താഴ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഓപറേഷൻ സിന്ദൂറിനെയും ഭീകരതക്കെതിരായ ഇന്ത്യൻ നിലപാടിനെയും കുറിച്ച് വിശദീകരിക്കാൻ റിയാദിലെത്തിയതാണ് സർവകക്ഷി സംഘം.

സന്ദർശനത്തിനിടെ നിരവധി സൗദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി പാണ്ഡെ പറഞ്ഞു. എല്ലാവരും നൽകിയത് നല്ല സൂചനയാണ്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് ഉറച്ച പിന്തുണ സൗദി അറേബ്യ വാഗ്ദാനം ചെയ്തു. ഭീകരതയ്‌ക്കെതിരായ അചഞ്ചലമായ പ്രതിബദ്ധതയിൽ ഇന്ത്യയും സൗദി അറേബ്യയും ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പാവപ്പെട്ട മനുഷ്യരുടെ ക്ഷേമത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും എല്ലാം സൗദി അറേബ്യ പാകിസ്താന് ധനസഹായം നൽകുന്നുണ്ട്. എന്നാൽ പാകിസ്താൻ അതിനൊന്നും ഉപയോഗിക്കാതെ വകമാറ്റി ഭീകര സംഘങ്ങളെ പരിപോഷിപ്പിച്ച് വളർത്താൻ വേണ്ടിയാണ് ആ ഫണ്ട് ഉപയോഗിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളിലെയും സൈന്യങ്ങളെ അതതിടങ്ങളിലെ ഗവൺമെൻറുകളാണ് നിയന്ത്രിക്കുന്നത്. എന്നാൽ പാകിസ്താനിൽ ഗവൺമെൻറിനെ നിയന്ത്രിക്കുന്നത് സൈന്യമാണെന്നും അതാണ് ഏറ്റവും വലിയ ദുരവസ്ഥയെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.

ഇന്ത്യൻ എംബസിയിൽ പ്രവാസി സാമൂഹവുമായി നടത്തിയ മുഖാമുഖം പരിപാടി

രണ്ടുദിവസം നീണ്ടുനിന്ന സംഘത്തിെൻറ റിയാദ് ദൗത്യം വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മുതൽ 4.30 വരെ ഇന്ത്യൻ എംബസിയിൽ ക്ഷണിക്കപ്പെട്ട പ്രവാസി സാമൂഹിക പ്രതിനിധികളുമായി നടത്തിയ മുഖാമുഖത്തോടെ പര്യവസാനിച്ചു. ഇനി സംഘത്തിെൻറ അടുത്ത ലക്ഷ്യം അൽജീരിയയാണ്. വെള്ളിയാഴ്ച പുലർച്ചെ അവിടേക്ക് പുറപ്പെടും. കുവൈത്തിലെ ദൗത്യം പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി റിയാദിലെത്തിയ സംഘം ബുധൻ, വ്യാഴം ദിവസങ്ങളിൽ സൗദി ശൂറ കൗൺസിൽ ഡെപ്യുട്ടി സ്പീക്കർ ഡോ. മിഷാൽ അൽ സുലമി, സൗദി-ഇന്ത്യ ഫ്രണ്ട്ഷിപ്പ് കൗൺസിൽ ചെയർമാൻ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഹർബി, വിദേശകാര്യ സഹമന്ത്രി അദിൽ അൽ ജുബൈർ, അമീർ സഊദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. മുഷബാബ് അൽ ഖഹ്താനി, ഗൾഫ് റിസർച്ച് സെൻറർ ചെയർമാൻ ഡോ. അബ്ദുൽ അസീസ് സാഗർ, നാഇഫ് അറബ് യൂനിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസസ് പ്രസിഡൻറ് ഡോ. അബ്ദുൽ മജീദ് ബിൻ അബ്ദുല്ല അൽ ബുനിയാൻ എന്നിവരെ അതത് സ്ഥാപനങ്ങളിലെത്തി നേരിട്ട് കണ്ടുള്ള കൂടിക്കാഴ്ചകളും ചർച്ചകളുമാണ് നടന്നത്. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ചെറുക്കുന്നതിനും ഇന്ത്യ-സൗദി തന്ത്രപരമായ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള ഇന്ത്യയുടെ ഉറച്ച ദൃഢനിശ്ചയം ഈ കൂടിക്കാഴ്ചകളിലെല്ലാം ഉറപ്പിച്ചു പറയുകയും ചെയ്തു. അനുഭവപൂർണമായ പ്രതികരണമാണ് സൗദി ഭാഗത്തുനിന്നുണ്ടായതും.

സൗദി ശൂറ കൗൺസിൽ, വിദേശകാര്യ മന്ത്രാലയം, അമീർ സഊദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസ്, ഗൾഫ് റിസർച്ച് സെൻറർ, നാഇഫ് അറബ് യൂനിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസസ് എന്നിവിടങ്ങളിൽ സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഫോറൻസിക് ലാബ്, സെക്യൂരിറ്റി ഡിജിറ്റൽ ലൈബ്രറി എന്നിവയുൾപ്പെടെ സൗദിയുടെ സുപ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരവും സംഘത്തിന് ലഭിച്ചു. ഭീകരതയെ ചെറുക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും പങ്കുവെക്കുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ സൈനിക വിദ്യാഭ്യാസത്തിൽ ഇന്ത്യ-സൗദി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ചർച്ച ചെയ്യപ്പെട്ടു.

പാണ്ഡെയെ കൂടാതെ ഇന്ത്യൻ പാർലമെൻറിലെ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിറ്റി ചെയർമാൻ ഡോ. നിഷികാന്ത് ദുബെ എം.പി (ബി.ജെ.പി), ദേശീയ വനിതാ കമീഷൻ മുൻ ചെയർപേഴ്സൺമാരും രാജ്യസഭ അംഗങ്ങളുമായ ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), ചാൻഢിഗഡ് യൂനിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസ്ലറും രാജ്യസഭ അംഗവുമായ സത്നാം സിങ് സന്ധു എം.പി, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായിലൻഡ് എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡറുമായ ഹർഷ വർദ്ധൻ ശൃംഗള എന്നിവരാണ് സംഘത്തിലുള്ളത്. തുടക്കത്തിൽ മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ് സംഘത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും കുവൈത്ത് സന്ദർശന വേളയിൽ അസുഖ ബാധിതാനാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. അതിനാൽ സൗദിയിലേക്കുള്ള യാത്രയിൽ അദ്ദേഹം ഉൾപ്പെട്ടില്ല.

Show Full Article
TAGS:Saudi Arabia 
News Summary - Indian all-party delegation's Saudi mission completed
Next Story