ലോക പ്രതിരോധ പ്രദർശനത്തിൽ കരുത്തുറ്റ സാന്നിധ്യമായി ഇന്ത്യൻ പവലിയൻ
text_fieldsറിയാദിൽ ആരംഭിച്ച ലോക പ്രതിരോധ പ്രദർശനത്തിലെ ഇന്ത്യൻ പവലിയെൻറ ഉദ്ഘാടനം നിർവഹിച്ച ശേഷം കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് സ്റ്റാളുകൾ സന്ദർശിക്കുന്നു
റിയാദ്: ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളിൽ നിർണായക നാഴികക്കല്ലായി റിയാദിൽ നടക്കുന്ന ലോക പ്രതിരോധ പ്രദർശനത്തിൽ കരുത്തുറ്റ സാന്നിധ്യമായ ഇന്ത്യൻ പവലിയൻ. സൗദിയിലെ ഇത്തരമൊരു പ്രദർശനമേളയിൽ ആദ്യമായാണ് ഇന്ത്യൻ പവലിയൻ ഒരുങ്ങുന്നത്. മേളയുടെ ആരംഭദിനമായ ഞായറാഴ്ച കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് പവലിയൻ ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നായിരുന്ന ഇന്ത്യ, ആഭ്യന്തര നിർമാണ മേഖലയിൽ കരുത്താർജ്ജിച്ച് ഒരു ആഗോള ശക്തിയായി മാറുന്നതിെൻറ പ്രഖ്യാപനമാവുകയാണ് ഈ പവലിയൻ. ഇന്ത്യയുടെ സൈനികവും നയതന്ത്രപരവുമായ പ്രാധാന്യം വിളിച്ചോതുന്ന ഉന്നതതല പ്രതിനിധി സംഘം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ചീഫ് ഓഫ് ഇൻറഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എയർ മാർഷൽ അശുതോഷ് ദീക്ഷിത്, ഇന്ത്യൻ എംബസി ഉപസ്ഥാനപതി അബു മാത്തൻ ജോർജ്, പ്രതിരോധ ഉൽപ്പാദന വിഭാഗം അഡീഷനൽ സെക്രട്ടറി ദിനേഷ് മഹൂർ എന്നിവരും മന്ത്രിക്കൊപ്പം ചടങ്ങിലുണ്ടായിരുന്നു.
ഉദ്ഘാടനത്തിന് ശേഷം സഞ്ജയ് സേത്ത് വിവിധ പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യവസായ സംരംഭങ്ങളുടെയും സ്റ്റാളുകൾ സന്ദർശിച്ചു. ‘ആത്മനിർഭർ ഡിഫൻസ്’ എന്ന ലക്ഷ്യത്തിലേക്കുള്ള മാറ്റം അടിവരയിടുന്ന മൂന്ന് പ്രധാന കാര്യങ്ങളിൽ അദ്ദേഹം ഊന്നൽ നൽകി.
അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യ, എ.ഐ അധിഷ്ഠിത നിരീക്ഷണം, മിസൈൽ സംവിധാനങ്ങൾ എന്നിവയുടെ പ്രദർശനമാണ് ഇന്ത്യൻ പവലിയനിലെ പ്രധാന ആകർഷണം. വിദേശ വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര നിർമിത ഘടകങ്ങളുടെ കരുത്ത് തെളിയിക്കൽ വ്യക്തമാക്കുന്ന സ്റ്റാളുകളും പവലിയനിലുണ്ട്. കേവലം വാങ്ങുന്നവരും വിൽക്കുന്നവരും എന്നതിനപ്പുറം അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് സംയുക്ത ഉൽപ്പാദന കരാറുകളിലേക്ക് നീങ്ങുക എന്നതും പവലിയെൻറ ലക്ഷ്യമാണ്.
ഇന്ത്യ ഇനി വെറുമൊരു പങ്കാളി മാത്രമല്ല, ഒരു വിതരണക്കാരൻ കൂടിയാണെന്നും ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ഞങ്ങളുടെ കാഴ്ചപ്പാടിെൻറ തെളിവാണ് ഈ പവലിയനെന്നും വ്യവസായ പ്രമുഖരുമായുള്ള സംഭാഷണത്തിനിടെ മന്ത്രി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ പ്രതിരോധ വിപണിയിലേക്കുള്ള ഇന്ത്യയുടെ ശക്തമായ ചുവടുവെപ്പായാണ് നിരീക്ഷകർ ഇതിനെ കാണുന്നത്. അത്യാധുനികവും എന്നാൽ ചെലവ് കുറഞ്ഞതുമായ പ്രതിരോധ സംവിധാനങ്ങൾ തേടുന്ന രാജ്യങ്ങൾക്ക് വിശ്വസനീയമായ ഒരു ബദലായി ഇന്ത്യ സ്വയം അടയാളപ്പെടുത്തുന്നു.
പ്രദർശനത്തിെൻറ വരും ദിവസങ്ങളിൽ നിരവധി ധാരണാപത്രങ്ങളിൽ ഇന്ത്യ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഗോള എയ്‌റോസ്‌പേസ്, ഡിഫൻസ് മേഖലകളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കും. റിയാദിൽനിന്ന് 70 കിലോമീറ്ററകലെ മൽഹമിലെ റിയാദ് ഇൻറർനാഷനൽ എക്സ്ബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന ലോക പ്രതിരോധ പ്രദർശനം.


