ഏറ്റവും വലിയ ഹജ്ജ് സീസൺ പ്രവർത്തന പദ്ധതിയുമായി ഇരുഹറം കാര്യാലയം
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് സീസണിനായുള്ള ഏറ്റവും വലിയ പ്രവർത്തന പദ്ധതിക്ക് ഒരുങ്ങി ഇരുഹറം കാര്യാലയം. പദ്ധതിയുടെ പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാവും. തീർഥാടകർക്ക് സേവനമൊരുക്കുകയും ഡിജിറ്റൽ സംവിധാനങ്ങൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, വിവിധ ഭാഷകളിൽ സേവനം നൽകുന്ന എ.ഐ റോബോട്ടുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ അത് എളുപ്പവും ഫലപ്രദവുമാക്കുകയും ചെയ്യുക എന്ന കേന്ദ്രീകൃത ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും വലിയ പ്രവർത്തന പദ്ധതിയാണ് രൂപവത്കരിച്ചിരിക്കുന്നത്. ഇത് ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണത്തെ സീസൺ പ്രവർത്തന പദ്ധതിയിൽ ഏറ്റവും വലിയ സ്മാർട്ട് ഡിജിറ്റൽ പാക്കേജിന്റെ പ്രഖ്യാപനവും ഉൾപ്പെടുമെന്ന് ഇരുഹറം കാര്യാലയം ‘എക്സ്’ പോസ്റ്റിൽ വ്യക്തമാക്കി. കൃത്രിമ ബുദ്ധിയാൽ പ്രവർത്തിക്കുന്ന ബഹുഭാഷാ ‘മനാറ റോബോട്ടി’ന്റെ രണ്ടാം പതിപ്പ്, വിവിധ ഭാഷകളിലുള്ള സ്മാർട്ട് ഇന്ററാക്ടീവ് സ്ക്രീനുകളുടെ രണ്ടാം പതിപ്പ്, ഗ്ലോബൽ ഇലക്ട്രോണിക് റീഡിങ് ഡിവൈസ്, ‘അൽ ഫാത്തിഹ’ എന്ന ഖുർആൻ അധ്യായത്തിന്റെ ബഹുഭാഷാ ഡിജിറ്റൽ ആപ്ലിക്കേഷൻ എന്നിവയുടെ ലോഞ്ചിങ്ങും ഈ ഡിജിറ്റൽ പാക്കേജിൽ ഉൾപ്പെടും.
ഹജ്ജ് സീസണിനും തീർഥാടകർക്കും അനുയോജ്യമായ പ്രത്യേകവും ഗുണപരവുമായ മികച്ച സംരംഭങ്ങളുടെ പാക്കേജുകളും പ്രവർത്തന പദ്ധതിയിലുണ്ട്. ഇത് പ്രവാചകന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി സമാധാനത്തോടെയും ശാന്തിയോടെയും തീർഥാടകർക്ക് അവരുടെ ആരാധനകർമങ്ങൾ അനുഷ്ഠിക്കാൻ സഹായിക്കുന്നതായിരിക്കും.
ഹജ്ജ് സീസൺ പ്രവർത്തന പദ്ധതിക്ക് അംഗീകാരം നൽകുന്നതിനായി ഇരുഹറം കാര്യ മതമേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അണ്ടർ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി. ഇരുഹറമുകളിലെ സേവനങ്ങൾ വർധിപ്പിക്കേണ്ടതിന്റെയും ഡിജിറ്റൽ തീർഥാടന സേവനങ്ങളെയും സ്മാർട്ട് ആപ്ലിക്കേഷനുകളെയും പിന്തുണക്കേണ്ടതിന്റെയും തീർഥാടകർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യകത ഇരുഹറം മതകാര്യ മേധാവി ഊന്നിപ്പറഞ്ഞു.
ശാസ്ത്രീയമായ സംരംഭങ്ങളിലൂടെ തീർഥാടകരെ സേവിക്കുകയും അവരുടെ അനുഭവം സമ്പന്നമാക്കുകയും ചെയ്യുക എന്നതാണ് ഹജ്ജ് സീസൺ പ്രവർത്തന പദ്ധതിയുടെ കേന്ദ്രബിന്ദു. ഇതോടൊപ്പം സ്മാർട്ട് പാക്കേജുകളും ഇൗ വർഷത്തെ പ്രവർത്തന പദ്ധതിയുടെ സ്തംഭമാണ്. മതകാര്യ പ്രസിഡൻസിയുടെ സന്ദേശം ഉയർത്തിക്കാട്ടാനും മിതത്വം, സന്തുലിതാവസ്ഥ, സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും വിശ്വാസ യാത്രയുടെ അനുഭവം ആഴത്തിലാക്കാനും ശ്രമിക്കുന്നതായിരിക്കുമെന്നും ഇരുഹറം മതകാര്യ മേധാവി പറഞ്ഞു.